വിശുദ്ധ കുർബാനയർപ്പണത്തിൽ ഏകീകരണം വരുത്തി ഐക്യത്തിന്റെ സാക്ഷ്യംനല്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഭാഗ്യസ്മരണാർഹനായ ഫ്രാൻസിസ് പാപ്പ രണ്ടു പ്രാവശ്യം കത്തെഴുതുകയും ഒരു പ്രാവശ്യം വീഡിയോസന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാപ്പയുടെ ആഹ്വാനത്തെ തിരസ്കരിച്ചവർ പറഞ്ഞുപരത്തിയത് ആരോക്കെയോ മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് പരിശുദ്ധ പിതാവ് അങ്ങനെചെയ്തത് എന്നാണ്. മാർപാപ്പയോടു അനുസരണം വാഗ്ദാനംചെയ്തവർ അനുസരണക്കേടുകാട്ടുക മാത്രമല്ല തങ്ങളുടെ തെറ്റിനെ ന്യായീകരിക്കുകകൂടി ചെയ്യുന്നതാണ് ഇതിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ ആരെങ്കിലും ഐക്യത്തിന് ആഹ്വാനംചെയ്യുമോ? സഭയിൽ ഉണ്ടാകേണ്ട ഐക്യം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാകയാൽ ശരിയായ ബോധ്യത്തോടെയല്ലാതെയാകുമോ പരിശുദ്ധ പിതാവ് അതിനു ആഹ്വാനംചെയ്തത്?തെറ്റിദ്ധാരണകളിൽനിന്നു ഉണ്ടാകുന്നതു അനൈക്യവും വിദ്വേഷവുമാണ്; ഐക്യവും അനുരഞ്ജനവുമാകട്ടെ ശരിയായ ധാരണകളിൽനിന്നും.

മാർപാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് പറയുന്നതുതന്നെ സഭാവിരുദ്ധതയും പാപ്പാസ്ഥാനത്തെ അപമാനിക്കലുമാണ്. മിശിഹായുടെ വികാരിയായാണ് മാർപാപ്പയെ സഭ കാണുന്നത്. പാപ്പ സഭയെ അഭിസംബോധന ചെയ്യുന്നത് മിശിഹായുടെ പ്രതിപുരുഷൻ എന്ന നിലയിലാണ്. അപ്പോൾ പാപ്പയുടെ ആഹ്വാനം തിരസ്കരിക്കുന്നതു മിശിഹായെ തിരസ്കരിക്കുന്നതിനുതുല്യമാണ്. മാത്രമല്ല, കാര്യങ്ങളെ വസ്തുതാപരമായി അറിയാൻ കാര്യക്ഷമമായ ഒരു ഭരണസംവിധാനം പരിശുദ്ധപിതാവിനുണ്ട്. കൃത്യമായ അറിവുകളുടെയും പഠനത്തിന്റെയും വെളിച്ചത്തിലും പരിശുദ്ധാത്മാവിന്റെ പ്രേരണയിലുമാണ് അദ്ദേഹം പറയുന്നതും പ്രവർത്തിക്കുന്നതും.

മാർപാപ്പ ആർക്കും തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന വ്യക്തിയാണെന്നും പരപ്രേരണയിൽ പാപ്പ പ്രവർത്തിക്കുമെന്നും ആരോപിക്കുന്നത് സഭാത്മകജീവിതത്തിനു ഗുണകരമാണോ എന്നു ചിന്തിക്കണം. സാർവത്രികസഭയുടെ തലവനും പത്രോസിന്റെ പിൻഗാമിയുമായ റോമാ മാർപാപ്പയുടെ വാക്കുകൾപോലും സൗകര്യപൂർവം അവഗണിക്കാമെന്ന രീതിയിൽ സാധാരണ വിശ്വാസികളെയും വൈദികരെയും തെറ്റിദ്ധരിപ്പിക്കുന്നത് എത്ര ഗൗരവമായ തെറ്റാണെന്നു നാം തിരിച്ചറിയണം.

2021 ജൂലൈ 3 നാണു ഫ്രാൻസിസ് പാപ്പ വിശുദ്ധ കുർബാനയർപ്പണത്തിൽ ഏകീകരണം ആവശ്യപ്പെട്ടു ആദ്യത്തെ കത്തെഴുതിയത്. അതിനു ശേഷം 2022 മാർച്ച് 22 നു തന്റെ ആദ്യത്തെ കത്ത് വായിക്കാൻപോലും തയ്യാറാകാതിരുന്ന വൈദികർക്കും അതിരൂപതയ്ക്കുമായി വീണ്ടും സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃത രീതിയിലുള്ള കുർബാന അർപ്പിക്കാൻ ആവശ്യപ്പെട്ടു രണ്ടാമത്തെ കത്ത് നൽകി. ആദ്യകത്തു തെറ്റിദ്ധരിപ്പിക്കപ്പെട്ടതായിരുന്നെങ്കിൽ രണ്ടാമത്തെ കത്തിൽ അതിലെ ആശയങ്ങൾതന്നെ ആവർത്തിക്കുന്നതിനുപകരം അത് തിരുത്താനായിരിക്കില്ലേ മാർപാപ്പ ശ്രമിക്കുമായിരുന്നത്?

മാർപാപ്പയുടെ രണ്ടാമത്തെ കത്തും തിരസ്കരിക്കപ്പെട്ടപ്പോളാണ് അദ്ദേഹം ഐക്യത്തിന്റെ ആഹ്വാനവുമായി പൊന്തിഫിക്കൽ ഡെലഗേറ്റിനെ അയച്ചത്. തന്റെ പ്രതിനിധിയും അപമാനിക്കപ്പെട്ടപ്പോഴാണ് 2023 ഡിസമ്പർ 7 നു ഫ്രാൻസിസ് പാപ്പാ വീഡിയോ സന്ദേശം നല്കുന്നത്. ദൗർഭാഗ്യവശാൽ സാർവത്രിക സഭയ്‌ക്കുമുഴുവൻ ഉതപ്പുനല്കികൊണ്ടു മാർപാപ്പായുടെ വാക്കുകൾ മൂന്നാമതും തിരസ്ക്കരിക്കപ്പെടുകയാണുണ്ടായത്.

തെറ്റുകൾ സംഭവിച്ചാൽ തിരുത്താൻ യാതൊരുമടിയും കാണിക്കാത്ത ഫ്രാൻസിസ് പാപ്പ ഐക്യത്തിനുവേണ്ടി താൻ നടത്തിയ ആഹ്വാനം ഓരോതവണയും തിരസ്കരിക്കപ്പെട്ടപ്പോഴും അത് തിരുത്തിയില്ലന്നു മാത്രമല്ല, പ്രത്യാശാപൂർവം അത് ആവർത്തിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇപ്പോഴും ഫ്രാൻസിസ് പാപ്പാ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന നുണ സമൂഹമാധ്യമങ്ങളിലൂടെയും, അച്ചടിമാധ്യമങ്ങളിലൂടെയും ആവർത്തിക്കുകയും മെത്രാൻ സിനഡിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് സദുദ്ദേശത്തോടെ അല്ലായെന്നുള്ളത് സ്പഷ്ടമാണല്ലോ. നുണപ്രചരണങ്ങളിൽപെട്ടു സത്യമറിയാതെ ജീവിക്കാൻ വിശ്വാസികൾ പ്രേരിപ്പിക്കപ്പെടുന്നു എന്നത് സങ്കടകരമാണ്.

അസത്യം നമുക്കുചുറ്റും ഘോഷയാത്ര നടത്തുമ്പോൾ സത്യങ്ങൾ പറയാതിരുന്നാൽ അത് പാപമാകുമെന്നു വിശ്വസിക്കുന്നു. അസത്യത്തിന്റെ മോഹവലയത്തിലായിരിക്കുന്നവർ സത്യം അറിയാനും സ്വത്രന്തരാകാനും ഇടവന്നിരുന്നെങ്കിൽ! ദൈവത്താൽ നിയുക്തരായ സഭാധികാരികളെ ധിക്കരിക്കുന്നതും അനുസരക്കേടിലും ഭിന്നതയിലും കഴിയുന്നതും ദൈവാത്മാവിനോടുള്ള മറുതലിപ്പാണെന്നു യഥാർത്ഥവിശ്വാസികൾ തിരിച്ചറിയണം. -സീറോ-മലബാർ മീഡിയ കമ്മീഷൻപ്രസ്താവനയിൽ വ്യക്തമാക്കി

നിങ്ങൾ വിട്ടുപോയത്