ബ്രസ്സൽസ്: യൂറോപ്യൻ മെത്രാൻ സമിതിയുടെയും, പ്രോലൈഫ് സംഘടനകളുടെയും എതിർപ്പുകളെ അവഗണിച്ച് ഭ്രൂണഹത്യയെ മനുഷ്യാവകാശമായി നിർവചിക്കുന്ന റിപ്പോർട്ടിന്മേലുള്ള പ്രമേയം യൂറോപ്യൻ പാർലമെന്റ് പാസാക്കി. പ്രമേയത്തിന് അനുകൂലമായി 378 വോട്ടുകൾ ലഭിച്ചപ്പോൾ, 255 അംഗങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ബെൽജിയത്തിലെ ബ്രസ്സൽസിൽ നടന്ന പ്ലീനറി സമ്മേളനത്തിനിടെ നടന്ന വോട്ടെടുപ്പിന് മുന്നോടിയായി 50 ഭേദഗതികളാണ് പ്രമേയത്തിൽ വരുത്തിയതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രഡ്റാഗ് ഫ്രഡ് മറ്റിക്ക് എന്ന ക്രൊയേഷ്യയിൽ നിന്നുള്ള യൂറോപ്യൻ പാർലമെന്റ് അംഗമാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. പാർലമെന്റിലെ തന്നെ രണ്ട് അംഗങ്ങളായ മാർഗരീത്ത ഡി ലാ പിസ, ജാഡ്വിക വിസ്നിയേവ്സ്ക എന്നിവർ റിപ്പോർട്ടിന് നിയമപരമായ അടിസ്ഥാനമില്ല എന്ന് വിശദീകരിച്ച് വാദിച്ചു.

പ്രത്യുത്പാദനം, ലൈംഗീക വിദ്യാഭ്യാസം, ഭ്രൂണഹത്യയെ സംബന്ധിക്കുന്ന വിഷയങ്ങൾ തുടങ്ങിയവ യൂറോപ്യൻ പാർലമെന്റിലെ അംഗങ്ങളായ രാജ്യങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് അവർ വിശദീകരിച്ചു. മറ്റിക്ക് പ്രമേയം പാസായാൽ അത് യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഉടനീളം ഭ്രൂണഹത്യ ഒരു അവകാശമായി മാറാനുളള സാഹചര്യം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകി യൂറോപ്യൻ മെത്രാൻ സമിതിയുടെ സെക്രട്ടറിയേറ്റ് ജൂൺ 17നു പ്രസ്താവന ഇറക്കിയിരുന്നു. ഗർഭസ്ഥ ശിശുവിനെ ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു സ്വതന്ത്ര വ്യക്തിയായാണ് തങ്ങൾ കാണുന്നതെന്നും, ആ മനുഷ്യജീവൻ നിലനിർത്തണമോ, വേണ്ടയോ എന്നത് ദൈവത്തിന്റെ തീരുമാനമാണെന്നും മെത്രാൻ സമിതി പ്രസ്താവിച്ചിരിന്നു.

ഭ്രൂണഹത്യ ഒട്ടു മിക്ക യൂറോപ്യൻ രാജ്യങ്ങളിലും നിയമവിധേയമാണെങ്കിലും പോളണ്ട്, മാൾട്ട, മൊണാക്കോ, തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങളുണ്ട്. അതിനാൽ തന്നെ യൂറോപ്യൻ പാർലമെന്റ് പാസാക്കിയ പ്രമേയം ഭ്രൂണഹത്യ വിരുദ്ധ നിയമമുള്ള രാജ്യങ്ങളുടെ ഭരണാധികാരികളുടെ മേൽ ഭ്രൂണഹത്യയ്ക്ക് കൂടുതൽ ഇളവുകൾ നൽകാനുളള സമ്മർദ്ധ തന്ത്രമായി തൽപരകക്ഷികൾ ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്നാണ് നിരീക്ഷകർ മുന്നറിയിപ്പ് തരുന്നത്.

കടപ്പാട് പ്രവാചകശബ്‌ദം

നിങ്ങൾ വിട്ടുപോയത്