ദൈവആരാധനയ്‌ക്കും ( ഡിവൈൻ വർഷിപ്പ്) കൂദാശകളുടെ ശിക്ഷണത്തിനുമുള്ള (ഡിസ്‌സിപ്ലിൻ ഓഫ് ദി സാക്രമെന്റ്സ് ) ഡിക്കാസ്റ്ററി വഴി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപ്പാപ്പ, ഇന്ത്യയിലെ അല്മായരുടെ മദ്ധ്യസ്ഥനായി വിശുദ്ധ ലാസർ ദേവസഹായത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം 2025 ഒക്ടോബർ 15 ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് നടക്കും.

“വിശുദ്ധ ലാസർ ദേവസഹായത്തോടുള്ള ഭക്തി ഇന്ത്യയിലെ സാധാരണ വിശ്വാസികളെ ദൈവസ്നേഹത്തിൽ വളർത്താനും, അവരുടെ വിശ്വാസാചാരങ്ങൾ ആഴത്തിലാക്കാനും, സഭയെയും സമൂഹത്തെയും സജീവമായി സേവിക്കാനും പ്രചോദിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” സിസിബിഐ പ്രസിഡന്റ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറോ ഇതുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.

വിശുദ്ധ ലാസർ ദേവസഹായം (1712–1752) ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഒരു ഹിന്ദുവായിരുന്നു. കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സാധാരണക്കാരനും രക്തസാക്ഷിയും ആയിരുന്നു ദേവസഹായം. തമിഴ്‌നാട്ടിലെ നത്തളത്തിൽ നീലകണ്ഠപിള്ള എന്ന പേരിൽ ജനിച്ച അദ്ദേഹം തിരുവിതാംകൂർ രാജ്യത്തിൽ ഒരു കോടതി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. ക്രിസ്ത്യൻ വിശ്വാസത്തിൽ ആകൃഷ്ടനായ അദ്ദേഹം 1745-ൽ ലാസർ എന്ന പേര് സ്വീകരിച്ചുകൊണ്ട് മാമ്മോദീസ സ്വീകരിച്ചു ക്രിസ്ത്യാനിയായിമാറി. ലാസർ എന്ന പേരിന്റെ തമിഴ് രൂപമാണ് ദൈവമാണ് എന്റെ സഹായം” എന്നർത്ഥം വരുന്ന ദേവസഹായം എന്ന പേര്. ക്രൈസ്തവ വിശ്വസിയായി മാറിയ ദേവസഹായത്തിനു പക്ഷെ കൊടിയ പീഡനങ്ങളാണ് അതിന്റെ പേരിൽ നേരിടേണ്ടി വന്നത്. വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന് അദ്ദേഹത്തിന്റെ പരിവർത്തനം പീഡനത്തിനും തടവിനും പീഡനത്തിനും കാരണമായി, 1752-ൽ ദൈവസഹായം രക്ത സാക്ഷിത്വം വരിച്ചു.

2012 ഡിസംബർ 2-ന് തമിഴ്‌നാട്ടിലെ നാഗർകോവിലിൽ, കർദ്ദിനാൾ ആഞ്ചലോ അമറ്റോയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനായും, 2022 മെയ് 15-ന് വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെച്ച് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. ക്രിസ്തീയ ധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും നീതിയോടുള്ള പ്രതിബദ്ധതയുടെയും മാതൃകയായി തിരുസഭയിൽ വിശുദ്ധ ദൈവസഹായം മാതൃകയ്ക്ക് പ്രചോദനവുമായി പ്രശോഭിക്കുന്നു.

നിങ്ങൾ വിട്ടുപോയത്