ആറാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച് മാതാവിനെ പരിചരിക്കുവാൻ തുടങ്ങിയ ആ കുട്ടിക്ക് രണ്ട് വർഷം സ്കൂളിൽ പോകാതെ വീട്ടിൽ കഴിയേണ്ടി വന്നു. കുഞ്ഞിലേ അച്ഛൻ മരണപ്പെട്ട ആ ബാലൻ തളർന്ന് കിടക്കുന്ന അമ്മയെ പരിചരിച്ച് ആ കോളനിയിൽ മാത്രം കറങ്ങി നടന്നു. ഒരു പത്യേക സാഹചര്യത്തിൽ ഈ കുട്ടിയെ ശ്രദ്ധയിൽപ്പെട്ട ഒരു പോലീസുകാരൻ തന്റെ സ്റ്റേഷൻ സി.ഐയോട് വിവരം പറഞ്ഞു.

വിവരമറിഞ്ഞയുടൻ ആ കുട്ടിയെ സ്റ്റേഷനിലെത്തിക്കാൻ സി.ഐ തന്റെ സഹപ്രവർത്തകരോട് നിർദ്ദേശിച്ചു. കുട്ടിയെ സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ തിരക്കി പഠിക്കുവാൻ മിടുക്കനാണെന്ന് മനസ്സിലാക്കിയ സി.ഐ കുട്ടിക്ക് സ്റ്റേഷനിൽ തന്നെ ട്യൂഷൻ ഏർപ്പെടുത്തി. അതേ സമയം കുട്ടിയുടെ വീട്ടിൽ തളർന്ന് കിടന്ന അമ്മക്ക് വേണ്ട മരുന്നും ഭക്ഷണവും സി ഐ തന്നെ ഏർപ്പാടാക്കി. രണ്ട് മാസത്തോളം കഠിനമായ പ്രയത്നത്തിന് ശേഷം ക്ലാസ്സിലേക്ക് അഡ്മിഷന് വേണ്ടി പോലീസ് ജീപ്പിൽ തന്നെ അവൻ സ്കൂളിലേക്ക് പോയി, കൂടെ സി ഐയുമുണ്ടായിരുന്നു. അഡ്മിഷൻ രജിസ്റ്ററിൽ ഗാർഡിയൻസിന്റെ പേരെഴുതേണ്ട കോളത്തിൽ സർക്കിൾ ഇൻസ്പെക്ടറായ ആ നന്മയുള്ള മനുഷ്യൻ തന്റെ പേര് എഴുതി വെച്ചു കെ.എസ് ഗോപകുമാർ. ഇന്ന് ആ കുട്ടി പത്താം ക്ലാസ്സിൽ പഠിക്കുകയാണ്. ഇപ്പോഴും മാസം തോറും 15000 രൂപാവീതം ആ കുട്ടിയുടെ അക്കൗണ്ടിലേക്ക് പോകുന്നുണ്ട്.

പറഞ്ഞ് വരുന്നത് ഒരു സിനിമാകഥയല്ല. കഴിഞ്ഞ ദിവസം വള്ളികുന്നം പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലംമാറ്റം ചെയ്യപ്പെട്ട സർക്കിൾ ഇൻസ്പെക്ടർ ശ്രീ.കെ.എസ് ഗോപകുമാർ സറിന്റെ നൻമ കാരണം രക്ഷപ്പെട്ട ഒരു വിദ്യാർത്ഥിയുടെ കാര്യമാണ്. ഈ വിവരം ഇന്നലെ അദ്ദേഹത്തിന് ആദരവ് നൽകിയ ചടങ്ങിൽ സ്റ്റേഷൻ എസ് ഐ സുനുമോൻ സർ വെളിപ്പെടുത്തിയതാണ്. ഞങ്ങൾ എത്ര ചോദിച്ചിട്ടും ആ കുട്ടിയുടെ പേരോ വിവരങ്ങളോ വെളിപ്പെടുത്തുവാൻ ഗോപകുമാർ സർ തയ്യാറായില്ല

ഇതുപോലെ ഒരുപാട് നൻമകൾ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്, പക്ഷേ അതൊന്നും പൊതുസമൂഹത്തോട് വിളിച്ചു പറയാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. വള്ളികുന്നത്ത് വന്നതിന് ശേഷം അദ്ദേഹം നേതൃത്വം നൽകിയ നിരവധി കർമ്മപദ്ധതികൾ അഭിമാനാർഹമാണ്. സന്നദ്ധ പ്രവർത്തകർക്ക് നൽകുന്ന പിന്തുണയും പ്രചോദനവും എടുത്ത് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ സ്റ്റേഷൻ പരിസരത്തു തന്നെ വൃത്തിയും പഴമയും പുതുമയും നിറഞ്ഞ കാന്റീൻ ഒരുക്കി, ഉപയോഗശൂന്യമായ സ്ഥലമെടുത്ത് ഷട്ടിൽ കോർട്ടുണ്ടാക്കി, സ്റ്റേഷൻ പരിസരത്ത് അടഞ്ഞ് കിടന്ന കെട്ടിടം വൃത്തിയാക്കി ജിംനേഷ്യമുണ്ടാക്കി അങ്ങനെ നിരവധി കാര്യങ്ങൾ. വള്ളികുന്നത്ത് തരിശായി കിടക്കുന്ന 100 ഏക്കർ ഭൂമി ഏറ്റെടുത്ത് തുടക്കത്തിൽ രണ്ടേക്കറിൽ കൃഷി തുടങ്ങണമെന്നും പിന്നീട് പൊതുജനങ്ങളുടെ സഹകരണത്തോടെ 100 ഏക്കറിലുമായി കൃഷി വ്യാപിപ്പിക്കുമെന്നും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു. അതിനെ സംബന്ധിച്ച് വ്യക്തമായ പ്ലാനും അദ്ദേഹം ചർച്ച ചെയ്തിരുന്നു.അപ്പോഴാണ് അപ്രതീക്ഷിതമായി ഈ ട്രാൻസ്ഫർ വന്നത്. ആഗ്രഹങ്ങൾക്ക് തിരശ്ശീലയിട്ട് അദ്ദേഹം മറ്റൊരിടത്തേക്ക് പോകുമ്പോൾ നഷ്ടം സംഭവിക്കുന്നത് വള്ളികുന്നത്തെ ജനങ്ങൾക്കാണ്.

നല്ലത് ചെയ്യാൻ മനസ്സുള്ള അതിനായി കഠിനപ്രയത്നം ചെയ്യുന്ന ഒരു ഓഫീസറാണ് ഗോപകുമാർ സർ എന്ന് ചുരുങ്ങിയ സമയംകൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു. ഗോപകുമാർ സർ സ്ഥലം മാറിപ്പോകുമ്പോൾ പഴയ വില്ലേജ് ഓഫീസർ അജയകുമാർ സറിനെയാണ് ഓർമ്മ വരുന്നത്. ഔദ്യോഗിക ജീവിതത്തോട് നൂറ് ശതമാനം നീതി പുലർത്തുകയും ജനങ്ങൾക്കൊപ്പം നിന്ന് നാടിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരാണ് ജനങ്ങളുടെ ഭാഗ്യമെന്ന് പറയുന്നത്. പ്രിയുള്ള ഗോപകുമാർ സറിന് നൻമകൾ നേരുന്നു.

മാർട്ടിൻ മാത്യൂസ്

നിങ്ങൾ വിട്ടുപോയത്