ഒരു വിധവയുടെ അനുഭവത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ എഴുതിയിരുന്നു .
ഒരു വിധവാധ്യാനത്തിനിടയിലായിരുന്നു
ഈ സംഭവം കേട്ടത്. വിധവയായ ആ സ്ത്രീ ഇങ്ങനെയാണ് പറഞ്ഞത്.

“എൻ്റെ ജീവിത പങ്കാളി മദ്യപാനി ആയിരിക്കരുതെന്നു മാത്രമാണ്
ഞാൻ പ്രാർത്ഥിച്ചിരുന്നത്.
എന്നാൽ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ, ഭർത്താവ്
ഒരു തികഞ്ഞ മദ്യപാനിയാണെന്ന
സത്യം ഞാൻ തിരിച്ചറിഞ്ഞു.

അന്നുവരെ മാധ്യസ്ഥം യാചിച്ച വിശുദ്ധരോടെല്ലാം പരിഭവം
തോന്നിയെങ്കിലും പിന്നീടത്
ദൈവഹിതമായ് സ്വീകരിച്ചു. മദ്യപാനത്തേക്കാൾ അസഹനീയമായിരുന്നു ദേഹോപദ്രവം.

ആദ്യമൊക്കെ ഞാനവ സഹിച്ചെങ്കിലും
പിന്നീട് വീട്ടിൽ നിന്നിറങ്ങി പോകാൻ തുടങ്ങി. കാപ്പിത്തോട്ടത്തിൽ കഴിച്ചുകൂട്ടിയ രാത്രികൾ എണ്ണമറ്റതാണ്. ഒരിക്കൽ മദ്യപിച്ച് ലക്കുകെട്ട ഭർത്താവ് എന്നെ കൊല്ലാനായി വെട്ടുകത്തിയുമായ് വന്നു.
അന്ന് ഞാൻ എഴുമാസം ഗർഭിണിയാണ്.

ഭർത്താവിനെ എതിർക്കാനോ
ഉപദേശിക്കാനോ നിൽക്കാതെ ഞാൻ കാപ്പിത്തോട്ടത്തിലേക്ക് ഓടി.
അന്നദ്ദേഹം കലി തീർക്കാനായ്
ചെനപിടിച്ച ഒരാടിനെ
വെട്ടി കൊന്നു.

പലരും അദ്ദേഹത്തെ ഉപേക്ഷിക്കാൻ പറഞ്ഞെങ്കിലും ഞാൻ കൂടെ നിന്നു.
എൻ്റെ നിരന്തരമായ പ്രാർത്ഥന ദൈവം കേട്ടു. അദ്ദേഹം മാനസാന്തരപ്പെട്ട് മദ്യപാനം പൂർണമായും ഉപേക്ഷിച്ചു.
ദൈവത്തിലേക്ക് തിരിയുകയും ചെയ്തു.

പിന്നീട് പത്തുവർഷമെ ജീവിച്ചുള്ളുവെങ്കിലും ആ പത്തുവർഷം ഒരായുസ്സിൻ്റെ മുഴുവൻ നന്മയും അദ്ദേഹം എനിക്ക് സമ്മാനിച്ചു. മക്കളാരും അപ്പൻ്റെ പാത പിന്തുർന്നില്ല
എന്നത് ഏറെ സന്തോഷകരമാണ്.”

അല്പനേരത്തെ മൗനത്തിനു ശേഷം
അവൾ തുടർന്നു:

“മദ്യപിച്ചു ലക്കുകെട്ട് വരുന്ന ഭർത്താവിനെ ഉപദേശിക്കാൻ നിൽക്കുന്നത് മണ്ടത്തരമാണ്. എതിർക്കേണ്ടിടത്ത് എതിർക്കാനും ഒഴിഞ്ഞുമാറേണ്ടിടത്ത് ഒഴിഞ്ഞു മാറാനും കഴിഞ്ഞാൽ മാത്രമെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവൂ എന്ന പാഠം ഞാൻ പഠിച്ചു!

എത്രയോ മനോഹരമായ
ബോധ്യമാണ് അവർ പങ്കുവച്ചത്.
എതിർക്കാൻ മാത്രമല്ല
ഒഴിഞ്ഞു മാറാനും നമ്മൾ പഠിക്കേണ്ടതുണ്ട്.

ക്രിസ്തുവിൻ്റെ ജീവിതവും അതിനുദാഹരണമാണ്.
യഹൂദരെ എതിർത്തു സംസാരിച്ച ക്രിസ്തു,
തന്നെ അവർ ബന്ധിതനാക്കാൻ ശ്രമിക്കുന്നു എന്ന് മനസിലാക്കി
അവരിൽ നിന്നും രക്ഷപ്പെടുന്നതായി സുവിശേഷത്തിൽ നാം വായിക്കുന്നു.
(Ref യോഹ10 :39).

മൗനം ഭജിക്കേണ്ടിടത്ത്
മൗനം ഭജിക്കാനും
അധരം തുറക്കേണ്ടിടത്ത്
അധരം തുറക്കാനുമുള്ള
കൃപയ്ക്കു വേണ്ടിയാകട്ടെ
നമ്മുടെ പ്രാർത്ഥന.

ഫാദർ ജെൻസൺ ലാസലെറ്റ്
ജനുവരി 09-2021.

നിങ്ങൾ വിട്ടുപോയത്