കർത്താവിന്റെ രണ്ടാംവരവിനെപ്പറ്റി ഓർമിപ്പിച്ചുകൊണ്ട് ഈശോ നമുക്കെല്ലാവർക്കും അന്ത്യവിധിയെകുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. കർത്താവിന്റെ സമയം എപ്പോഴെന്ന് വെളിപ്പെടാത്തതിനാൽ നാം ഒരോരുത്തരോടും സദാ ജാഗരൂകരായിരിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ട് താനും. എന്നാൽ, ആ സമയം എപ്പോൾ വരും എന്നതിലല്ല, മറിച്ചു അത് വരുമ്പോൾ നമ്മുടെ ആത്മാവിന്റെ അവസ്ഥ എന്താണ് എന്നതിലാണ് കാര്യം എന്ന വസ്തുത പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്നു.
പാപത്തെക്കുറിച്ചു എത്രയൊക്കെ ബോധ്യങ്ങൾ ലഭിച്ചാലും അവയെ ഉപേക്ഷിക്കാൻ നമ്മൾ പലപ്പോഴും മടികാട്ടാറുണ്ട്. പലപ്പോഴും പാപത്തിൽനിന്നും പിന്തിരിയാൻ സമയനിബന്ധന വയ്ക്കുന്ന നമ്മൾ മനപ്പൂർവം മറക്കുന്ന ഒരു യാഥാർത്യമാണ്, കള്ളനെപ്പോലെ പതുങ്ങി എപ്പോൾ വേണമെങ്കിലും മരണം എത്താമെന്നുള്ളത്. നമ്മുടെ പകലുകളിൽ നമ്മോട് കരുണ കാണിക്കുന്ന കർത്താവും, ഇരുളിൽ നമ്മെ സന്ദർശിക്കുന്ന വിധികർത്താവും ഒരാളെങ്കിൽകൂടിയും, അവിടെ നിന്നു നമുക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ വിഭിന്നങ്ങളായിരിക്കും.
വിധിദിനത്തിൽ യേശു ഉപയോഗിക്കുന്ന മാനദണ്ഡം എന്തായിരിക്കുമെന്നത് നമുക്ക് അജ്ഞാതമാണ്. ആയതിനാൽ, ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശിക്കുവാനുള്ള അനുഗ്രഹം ഞാൻ സമ്പാദിച്ചു കഴിഞ്ഞു എന്ന ചിന്തയോടെ അലസതയിലും നിഷ്ക്രിയത്തത്തിലും ജീവിക്കുവാൻ നമ്മൾ ശ്രമിക്കരുത്. ഒരിക്കലും നശിച്ചു പോകാതിരിക്കാൻ സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ സ്വരുക്കൂട്ടുന്നവരാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.