വിശുദ്ധ വാരത്തിൽ വിശ്വാസികൾ മറന്നുപോകരുത്.

ഇത് വിശുദ്ധ വാരം. വിശ്വാസം വിശുദ്ധിക്ക് വഴിയൊരുക്കുന്ന വീഥി.
ദൈവം ഒരുക്കിയ രക്ഷകര പദ്ധതിയെക്കുറിച്ച് കൂടുതൽ ധ്യാനിക്കുവാൻ ശ്രമിക്കുന്ന ദിനങ്ങൾ.
ഓശാനയിൽ തുടങ്ങി ഉയർപ്പിൽ എത്തുമ്പോൾ യഥാർത്ഥ പ്രത്യാശയിൽ എത്തുവാൻ കഴിയട്ടെ.
വിശ്വാസജീവിതത്തിലെ വിവിധ പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള പരിശീലനത്തിന്റെ അവസരവുമാണിത്.’സഹനത്തെ ആരാധനയാക്കി മാറ്റുമ്പോൾ കുരിശിന്റെ കൃപകൾ ജീവിതത്തിൽ വസന്തം വിരിയിക്കാൻ തുടങ്ങും.
പുതിയ ഉടമ്പടി, പെസഹാ ആചരണം, വിശുദ്ധ പത്രോസിന്റെ വാക്കും പ്രവർത്തനങ്ങളും, ഗത്സമനിലെ പ്രാർത്ഥന, യൂദാസിന്റെ അന്ത്യം, പീലാത്തോസിന്റെ വിചാരണയും വിധിയും, കുരിശിലെ ബലി, യേശുവിന്റെ മരണം, സംസ്കാരം, കല്ലറയ്ക്ക് കാവൽ, പുനരുത് ഥാനം… നമ്മുടെ മനസ്സിൽ വീണ്ടും നിറയുന്നു.

ഈശോ ഏൽപ്പിച്ച പ്രക്ഷിതദൗത്യം ഏറ്റെടുക്കുവാൻ ഈശോ പറഞ്ഞത് മറന്നുകൊണ്ട് ദുഃഖവെള്ളിയിൽ മാത്രം നിന്നുപോകരുതേ.
ഈശോയെ കുരിശിൽ തറച്ചനിലയിൽ എപ്പോഴും കാണുവാൻ ശ്രമിക്കുന്ന ഭക്തരുണ്ട്. അവരുടെ ഈശോ ഇപ്പോഴും കുരിശിൽ തന്നെയാണ്. ദുഃഖവെള്ളിയാഴ്ചയിലെ ദൃശ്യാവിഷ്കാരം പരിധികൾ വിടുന്നത് കാണാതെ പോകരുത്.
ഈശോ നൽകിയ പുതിയ പ്രമാണത്തെക്കുറിച്ചും, യേശു പിതാവിലേയ്ക്കുള്ള വഴിയൊരുക്കിയത് വേണ്ടതുപോലെ അറിയാതെ, ആ വഴിയിലൂടെ സഞ്ചരിക്കാതെ, ആ സന്തോഷം അനുഭവിക്കാതെ കുരിശിലെ കർത്താവിനെ മാത്രം നോക്കിനിൽക്കുന്നുവോ? അതിന് ആരെങ്കിലും പ്രേരിപ്പിക്കുന്നുണ്ടോ?
പരിശുദ്ധ ആ ത്മാവിനെ ഈശോ വാഗ്ദാനം ചെയ്തത് മറക്കരുത്. മുന്തിരിച്ചെടിയും ശാഖകളും എന്ന രീതിയിൽ സ്നേഹത്തിൽ ജീവിക്കേണ്ടവരാണ് വിശ്വാസികൾ.
ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്ന ഈശോയുടെ വചനങ്ങൾ സന്തോഷവും പ്രത്യാശയും നൽകുന്നു.

കുരിശിൽ മാത്രം ഈശോയെ കാണുവാൻ ശ്രമിക്കാതെ, ശൂന്യമായ കല്ലറയുടെ മുമ്പിൽ കരയാതെ, വിശുദ്ധ തോമസിനും ശിഷ്യർക്കും പ്രത്യക്ഷപ്പെട്ട ഈശോ കാണുവാൻ ശ്രമിക്കാം.
ദുഃഖവെള്ളിയാഴ്ച ചില പള്ളികളിലും നഗരങ്ങളിലും നടത്തുന്ന ആചരണങ്ങൾ ഈശോയുടെ സ്വർഗാരോഹണത്തെ മറച്ചുവെയ്ക്കുന്നതുപോലെ തോന്നിപോകും.
കുരിശിൽ ചുവട്ടിൽ മാത്രം നിൽക്കരുത്. അതിന് ആരെങ്കിലും പ്രേരിപ്പിച്ചാൽ അവിടെ നിന്നും കുറെക്കൂടി മുന്നോട്ടുപോകുവാൻ സത്യം തിരിച്ചറിയുവാൻ ശ്രദ്ധിക്കണം. ഈശോ മരണത്തെ അതിജീവിച്ചുവെന്ന സത്യം വ്യക്തമായി മനസ്സിൽ പതിയണം.
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ വേണ്ടതുപോലെ മനസ്സിലാക്കിയാൽ ദുഃഖവെള്ളിയിലെ അനാവശ്യ പ്രഹസനങ്ങൾ ഒഴിവാക്കുവാൻ കഴിയും.
വിശുദ്ധ പത്രോസിന്റെ പ്രസംഗം ( അപ്പ. പ്രവർത്തനം 2,3 ) വായിക്കുമ്പോൾ യഥാർത്ഥ വിശ്വാസത്തെ കണ്ടെത്തുവാൻ, അനുഭവിക്കുവാൻ കഴിയും.
..ജീവന്റെ നാഥനെ നിങ്ങൾ വധിച്ചു.എന്നാൽ, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു. അതിന് ഞങ്ങൾ സാക്ഷികളാണ്. ( അപ്പ. പ്രവവർത്തനങ്ങൾ 3:15).
ആചാരങ്ങൾ നമ്മുടെ വിശ്വാസജീവിതത്തെ വളർത്തുവാനും ശക്തമാക്കുവാനും സഹായിക്കട്ടെ.
നമ്മുടെ രക്ഷകനും നാഥനുമായ ഈശോയിൽ കൂടുതൽ ആശ്രയിക്കുവാൻ സഹായിക്കുന്നതാകട്ടെ വിശുദ്ധ വാരത്തിലെ ചിന്തകളും ശുശ്രുഷകളും.

ആശംസകൾ,
പ്രാർത്ഥനയോടെ.
സസ്നേഹം,

സാബു ജോസ്
9446329343