നാളെ ലോക മാനസികാരോഗ്യ ദിനം .

തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം .വ്യക്തികൾ മനസ്സിന് പരിക്കേൽക്കാത്ത വിധത്തിൽ സ്വയം ശ്രദ്ധിക്കണം. സ്വാസ്ഥ്യം നൽകും വിധത്തിൽ തൊഴിൽ സംസ്കാരത്തെ തൊഴിൽ ദാതാക്കൾ ചിട്ടപ്പെടുത്തുകയും വേണം.ടാർഗെറ്റും,ഡെഡ് ലൈനും, പ്രൊഫിറ്റും, ഉൽപ്പാദനക്ഷമതയുമൊക്കെ

പുതിയ കാല തൊഴിൽ മന്ത്രങ്ങളാണ് .തൊഴിൽ സംസ്കാരം മാറിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ് .കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നു. അധിക ചുമതലകൾ ഏറ്റെടുക്കേണ്ടി വരുന്നു. ഉല്ലാസത്തിനും വിശ്രമത്തിനുമുള്ള നേരം ഇല്ലാതെയാകുന്നു .ഓട്ടത്തിന്റെ വേഗത കുറയുകയോ, പ്രതിഷേധിക്കുകയോ ചെയ്താൽ ജോലി നഷ്ടമാകുമോയെന്ന ഭീതിയും ഉണ്ടാകുന്നു .ധാരാളം തൊഴിൽ മേഖലകളിൽ ഇത്തരം സാഹചര്യങ്ങളുണ്ട് .ഇത് ഐ. ടി,ഫിനാൻസ് രംഗങ്ങളിൽ മാത്രമല്ല. തൊഴിൽ സമ്മർദ്ദത്തിന്റെ തലങ്ങൾ ഇന്ന് വളരെ സങ്കീർണ്ണമാണ് .വർക്ക് ഫ്രം ഹോം വന്നതോടെ കുടുംബ സമയത്തിലേക്കും തൊഴിൽ ഇടിച്ചു കയറാൻ തുടങ്ങി .

ധാരാളം പേർ മാനസികാരോഗ്യ തകർച്ചകളുടെ പിടിയിലാണ്. വർക്ക് ഫാമിലി,വർക്ക് ലൈഫ് ബാലൻസ് തെറ്റിയവർ ധാരാളം.വിഷാദവും ആധിയും പേറുന്നവർ അനവധി .സ്ട്രെസ് ഉണ്ടാക്കുന്ന ശാരീരിക രോഗങ്ങൾക്ക് അടിമപ്പെടുന്നവരും കുറവല്ല .ജോലി ഭാരത്തിന് അയവ് കിട്ടാനെന്ന പേരിൽ മദ്യത്തിനും ലഹരിക്കും അടിമപ്പെട്ട് പോകുന്നവരുമുണ്ട്. തൊഴിലിടങ്ങളിൽ മാനസികാരോഗ്യത്തിന് മുൻഗണന നൽകിയാൽ ഇതൊക്കെ തടയാം. തൊഴിൽ സമയം ,തൊഴിൽ ഭാരം തുടങ്ങിയ കാര്യങ്ങളിൽ ഭാരതത്തിലെ നിയന്ത്രണങ്ങൾ ശക്തമല്ലാത്തത് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഇവിടെ കൂടുതലാണെന്ന് ഒരു അന്തർദേശീയ പഠനം സൂചിപ്പിക്കുന്നു.നമ്മുടെ തൊഴിലിടങ്ങളും ,അവിടെ ജോലി ചെയ്യുന്നവരും ഇത് കേൾക്കുമോ?

(ഡോ. സി. ജെ .ജോൺ )

നിങ്ങൾ വിട്ടുപോയത്