മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായാണ് ആർട്ടിസ്റ്റ് നമ്പൂതിരി തന്റെ കാൻവാസിൽ പകർത്തിയത്. 1925 സെപ്‌തംബർ 13ന്‌ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ്‌ ജനിച്ചത്. കെഎം വാസുദേവൻ നമ്പൂതിരി എന്നാണ് യഥാർത്ഥ പേര്.

കുട്ടിക്കാലത്ത് കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും മറ്റു കോറിയിട്ട ചിത്രങ്ങൾ കണ്ട് പ്രശസ്ത ശിൽപിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻആർട്സ് കോളജിലെത്തിച്ചത്. 1960 ൽ മാതൃഭൂമിയിൽ ചേർന്നതോടെയാണ് നമ്പൂതിരി പ്രശസ്തി ആർജിക്കുന്നത്. സമകാലിക മലയാളത്തിലും കലാകൗമുദിയിലും ജോലി ചെയ്തിട്ടുണ്ട്. തകഴി, വികെഎൻ, എംടി, ബഷീർ, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്.

മോഹൻലാൽ അടക്കമുള്ള പ്രമുഖർ നമ്പൂതിരിയുടെ ആരാധകരാണ്. മോഹൻലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് ഏറെ പ്രശംസിക്കപ്പെട്ടു. വരയും പെയിന്റിങ്ങും ശിൽപ്പവിദ്യയും കലാസംവിധാനവും ഉൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം ആർട്ടിസ്റ്റ് നമ്പൂതിരി ശോഭിച്ചു. വരയുടെ പരമശിവൻ എന്നാണ് വികെഎൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. അരവിന്ദന്‍റെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവർത്തിച്ചിരുന്നു. രാജാ രവിവർമ്മാ പുരസ്കാരം നേടിയ ആർട്ടിസ്റ്റ് നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.

കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. മൃണാളിനിയാണ് ഭാര്യ. പരമേശ്വരൻ, വാസുദേവൻ എന്നിവർ മക്കളാണ്.

വരയുടെ ഒരിതിഹാസമാണ്, അഥവാ ഒരു കാലഘട്ടത്തിലെ ഏറ്റവും വലിയ അതുല്യമായ സവിശേഷതകളിലൊന്നാണ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തോടെ അസ്തമിച്ചിരിക്കുന്നത്. മലയാള സാഹിത്യത്തിലെ ഏറ്റവും സുവർണമായ കാലത്താണ് അദ്ദേഹത്തിന്റെ വരകൾ മനുഷ്യമനസുകളെ വിസ്മയിപ്പിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തത്. ജീവിതാന്ത്യംവരെ അത് തുടർന്നു എന്നതാണ് ഏറ്റവും മഹത്തായ വസ്തുത. എന്റെ കൗമാരം, യൗവനം, പിൽക്കാലം എല്ലാം ആ വരയുടെ വിസ്മയത്തിൽ മുങ്ങിയിരുന്നു. വെറും ഒന്നോ രണ്ടോ കോറിയിടലുകളിൽ പോലും എത്രയോ വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളെയും അവരുടെ വികാരപ്രപഞ്ചങ്ങളേയുമാണ് അദ്ദേഹം ആസ്വാദകമനസുകളിലേക്ക് ഒരിക്കലും മായാത്തവിധം പകർന്നിട്ടിട്ടുള്ളത്. ഏത് ദുർഗ്രഹമായ കഥയും നോവലും മറ്റെഴുത്തുകളും പോലും അത് എന്നിലെ കൗമാരകാലത്തുപോലും മനസിലേക്ക് പതിയാനും തിരിച്ചറിയാനും നമ്പൂതിരിയുടെ വരയുണ്ടെങ്കിൽ എന്നിലെ മറ്റൊരു വ്യാഖ്യാനവും ആവശ്യമായിരുന്നില്ല. എഴുത്തിനേക്കാൾ എത്രയോ മുകളിലായിരുന്നു അദ്ദേഹത്തിന്റെ വര. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ജീവിച്ചിരുന്നു എന്ന് പറയാൻ കഴിയുന്നത് തന്നെ ഒരു പുണ്യം. വരയുടെ ആ മഹാപതിഭയ്ക്ക് മഹാപ്രണാമം 🙏🌹🙏

നിങ്ങൾ വിട്ടുപോയത്