വലിയ കുടുംബങ്ങൾക്കു നൽകുന്ന ശ്രദ്ധ അനാവശ്യമായ പ്രോത്സാഹനമല്ല, മറിച്ച് നൽകപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത്| കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ

കുടുംബവർഷാചരണത്തോടനുബന്ധിച്ച്‌ കുടുംബങ്ങൾക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസൃതമുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ അംഗങ്ങളായ മാർ റെമിജിയോസ് ഇഞ്ചനാനിയിലും മാർ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മാർ ജോസഫ് കല്ലറങ്ങാട്ടാണ് കമ്മീഷൻ ചെയർമാൻ.

സമൂഹത്തിന്റെ അടിസ്ഥാനം കുടുംബങ്ങളാണ്.പ്രതിസന്ധികളിൽ കുടുംബങ്ങളോട് ചേർന്നു നിൽക്കുക എന്നതും അവയ്ക്കു സാധിക്കുന്ന വിധത്തിൽ കൈത്താങ്ങാകുക എന്നതും സമൂഹനിർമ്മിതിയിൽ പങ്കു ചേരുന്ന എല്ലാവരുടെയും കടമയാണ്.അതോടൊപ്പം ജീവന്റെ സംരക്ഷണം സഭയുടെ പ്രഥമ ദൗത്യവുമാണ്.

ജീവനെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുന്ന ആധുനിക കാലഘട്ടത്തിൽ ജീവനെ എങ്ങിനെ മഹിമയോടെ സംരക്ഷിക്കാം എന്ന കാതലായ ചിന്തയാണ് സഭ സമൂഹത്തിനു മുൻപിൽ വയ്ക്കുന്നത്.
മനുഷ്യ ജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ് യഥാർത്ഥ സംസ്‌കൃത സമൂഹമെന്ന കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ പ്രഖ്യാപനമെന്ന് മാർ കല്ലറങ്ങാട്ട് അസന്നിഗ്ദ്ധമായി പറയുന്നുണ്ട്‌. അദ്ദേഹത്തിന്റെ ഈ നിലപാടിന് പിന്നിൽ സിനഡൽ കമ്മീഷൻ ഉറച്ചുനിൽക്കുകയും അതിനെ ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു.

പാലാ രൂപതയിൽ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികൾക്ക് സമാനമായ പദ്ധതികൾ സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും ആവിഷ്‌ക്കരിക്കുന്ന പ്രോലൈഫ് നയമാണ് സഭയ്ക്കുള്ളത്.

മനുഷ്യസമൂഹത്തിന്റെ സുസ്ഥിതിക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള അതുല്യ വ്യവസ്ഥിതിയാണ് കുടുംബം.
വിവാഹം,കുടുംബം, കുഞ്ഞുങ്ങൾ എന്നിവയുടെ നിലനിൽപ്പിനു ഭീഷണിയാകുന്ന നിലപാടുകൾ സാമൂഹിക വ്യവസ്ഥിതിയെ തകർക്കും. നിർഭാഗ്യവശാൽ ഇത്തരം കാര്യങ്ങളിൽ പ്രതിലോമ ചിന്താഗതികൾ അടിച്ചേൽപ്പിക്കാൻ ചില മാധ്യമങ്ങളും ഏതാനും കലാകാരൻമാരും ശ്രമിച്ചു വരുന്നു.

കുടുംബം, കുഞ്ഞുങ്ങൾ ഇവയൊക്കെ ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും,അവിടെ ധാർമിക ചിന്തകൾക്ക് സ്ഥാനമില്ല എന്ന മട്ടിലുമാണ് പ്രചാരണങ്ങൾ. കൂടുതൽ മക്കൾ ആയാലും കുഴപ്പമില്ല എന്ന് പറയാൻ സഭയ്ക്ക് എന്ത് അവകാശമെന്ന് ചോദിക്കുന്നവർ, കുഞ്ഞുങ്ങൾ വേണ്ട, ഒന്നായാലും മതി, കുഞ്ഞുങ്ങളേക്കാൾ പ്രധാനമാണ് കരിയർ എന്നൊക്കെ പ്രചരിപ്പിക്കാൻ തങ്ങൾക്ക് എന്ത് അവകാശമെന്ന് ചിന്തിക്കുന്നില്ല. അതും വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലേ?

അനിയന്ത്രിതമായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനല്ല, ഉത്തരവാദിത്വപരമായ മാതൃത്വത്തെയും പിതൃത്വത്തെയും പറ്റിയാണ് സഭ ദമ്പതികളെ ഓർമ്മിപ്പിക്കുന്നത്. എന്നാൽ അതോടൊപ്പം ജനസംഖ്യാപരമായി ശോഷിച്ച് ഇല്ലാതായിപ്പോകുന്ന ഒരു സമൂഹത്തിന്റെ അപകടപരമായ സ്ഥിതിയെപ്പറ്റി ജാഗ്രത വേണമെന്ന് സ്നേഹമസൃണമായ അമ്മയെപ്പോലെ തന്റെ മക്കളെ ഓർമ്മിപ്പിക്കാൻ സഭയും അതിന്റെ ഇടയൻമാരും ലജ്ജിക്കുന്നുമില്ല. ജനസംഖ്യാപരമായ ശൂന്യതയിലേക്ക് ആണ്ടുപോകുന്ന സമൂഹങ്ങളെപ്പറ്റി സഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാടായ ഭാരതത്തിൽ പൊതുസമൂഹത്തിനും യഥാർത്ഥത്തിൽ ഉൽകണ്ഠ ഉണ്ടാകേണ്ടതാണ്.

വലിയ കുടുംബങ്ങൾക്കു നൽകുന്ന ശ്രദ്ധ അനാവശ്യമായ പ്രോത്സാഹനമല്ല, മറിച്ച് നൽകപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത്.

സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരിൽ ജീവനെ നശിപ്പിക്കാനുള്ള ചിന്തകൾ ഉണ്ടാകാതിരിക്കാനാണ് ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമ ബോധ്യമുള്ള സഭ കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്നത്. “പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് മിശിഹായുടെ നിയമം പൂർത്തിയാക്കാനുള്ള” ദൗത്യത്തിലാണ് സഭ പങ്കു ചേരുന്നത്. അതുകൊണ്ട് എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട നിലപാടാണിതെന്നും മാർ ഇഞ്ചനാനിയിലും മാർ പുളിക്കലും ഓർമ്മിപ്പിച്ചു.

സിനഡൽ കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ.ആന്റണി മൂലയിൽ,കുടുംബ പ്രേഷിതത്വ വിഭാഗം സെക്രട്ടറി ഫാ.ഫിലിപ്പ് വട്ടയത്തിൽ,പ്രൊലൈഫ്‌ പ്രേഷിതത്വ വിഭാഗം സെക്രട്ടറി സാബു ജോസ്,മാതൃവേദി പ്രസിഡന്റ് ഡോ.റീത്താമ്മ കെ. വി,സെക്രട്ടറി റോസിലി പോൾ തട്ടിൽ,കുടുംബ കൂട്ടായ്‌മ ജനറൽ സെക്രട്ടറി ഡോ.രാജു ആന്റണി ,സെക്രട്ടറി ഡോ.ഡെയ്‌സൻ പാണേങ്ങാടൻ,ഗ്ലോബൽ കത്തോലിക്കാ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം,ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ,അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

നിങ്ങൾ വിട്ടുപോയത്