കത്തോലിക്കാ സഭ മൂന്നുവ്യക്തികളൂടെ ജന്മദിനമേ ഓദ്യോഗികമായി ആഘോഷിക്കാറുള്ളു. ഒന്ന് രക്ഷകനായ ഈശോയുടെത്, മറ്റൊന്നു രക്ഷകന്റെ അമ്മയായ മറിയത്തിന്റെ, അവസാനമായി രക്ഷകനു വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന്റേത് .ഇന്ന് തിരുസഭ വിശുദ്ധ സ്‌നാപക യോഹന്നാന്റെ ജന്മതിരുനാൾ ആഘോഷിക്കുന്നു. സ്നേഹത്തിൻ്റെ യഥാർത്ഥ രഹസ്യം സ്നാപക യോഹന്നാനെപ്പോലെ സ്വയം മറക്കുന്നതിലും രക്ഷകനായ ഈശോയെ മഹത്വപ്പെടുത്തുന്നതിലും സ്തുതിക്കുന്നതിലും അടങ്ങിയിരിക്കുന്നുവെന്ന് വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ് പറയുന്നു. “വെളിച്ചത്തിനു സാക്‌ഷ്യം നല്‍കാന്‍; ” (യോഹ 1 : 7) വന്ന സ്‌നാപക യോഹന്നാന്റെ ജന്മതിരുനാൾ ദിനത്തിൽ ആ വിശുദ്ധൻ പഠിപ്പിക്കുന്ന അഞ്ചു പാഠങ്ങൾ നമുക്കു പഠിക്കാം

1) ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന സമർപ്പണവും വിശ്വാസവും

വിശുദ്ധിക്കുവേണ്ടിയുള്ള യോഹന്നാന്റെ ജീവിത സമർപ്പണവും മരുഭൂമിയിലെ അലഞ്ഞുതിരിയലുകളും അതുല്യമായ ജീവിതശൈലിയും, നമ്മുടെ ഭൗമിക ആഗ്രഹങ്ങളെക്കാൾ ആത്മീയ ആവശ്യങ്ങൾക്ക് മുൻഗണന നൽകാനുള്ള ശക്തമായ ഓർമ്മപ്പെടുത്തലാണ് ദൈവത്തിന് ഒന്നാം സ്ഥാനം നൽകുകയും അവൻ എല്ലാം നൽകുമെന്ന് വിശ്വസിക്കുകയും ചെയ്യുക. മത്തായി 6:31-33-ൽ യേശു ഇതിനെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു: “അതിനാല്‍ എന്തു ഭക്‌ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ. വിജാതീയരാണ്‌ ഇവയെല്ലാം അന്വേഷിക്കുന്നത്‌. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയ പിതാവ്‌ അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.”

2) വ്യത്യസ്തനാകാൻ ഭയപ്പെടാത്തവൻ

വ്യത്യസ്തനാകുന്നതിൽ മടിയില്ലാത്ത വ്യക്തിയായിരുന്നു സ്നാപക യോഹന്നാൻ. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ, നമ്മുടെ വിശ്വാസവും ബോധ്യവും ചിലപ്പോൾ നമുക്ക് ചുറ്റുമുള്ള ആളുകളിൽ നിന്നു വിഭിന്നമായിരിക്കാം.

കഷ്ടപ്പാടുകൾക്കിടയിൽ ലോകത്തിൻ്റെ പ്രവണതകൾക്കനുസരിച്ച് നീങ്ങാനുള്ള പ്രലോഭനം നമുക്ക് ഉണ്ടായേക്കാം അപ്പോഴൊക്കെ സത്യവും നീതിയും ധർമ്മവും കൈമുതലാക്കി ജീവിക്കാൻ സ്നാപകൻ നമ്മെ വെല്ലുവിളിക്കുന്നു. ചില അവസരങ്ങലിൽ സത്യ വിശ്വാസത്തിൽ ജീവിക്കുക ബുദ്ധിമുട്ടായിരിക്കും വിട്ടുവീഴ്ചകൾക്കു വേണ്ടിയുള്ള മുറവിളികളും വർദ്ധിച്ചേക്കാം അങ്ങനെയുള്ള സാഹചര്യങ്ങളിൽ സ്നാപകന്റെ മാതൃകയും വാക്കുകളും നമുക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നു,

3) വിളിയിൽ വിശ്വസ്തയടെ അനുഗമിക്കുക

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ നമുക്ക് ഓരോരുത്തർക്കും പങ്കും പങ്കാളിത്വവും ഉണ്ട്. പൗരോഹിത്യത്തിലേക്കാ സന്യാസത്തിലേക്കോ കുടുംബ ജീവിതത്തിലേക്കോ ഏകസ്ഥ ജീവിതത്തിലേക്കോ വിളിക്കപ്പെട്ടാലും നമുക്കു എല്ലാവർക്കും ദൈവത്തെ സ്തുതിക്കാനും പരസ്പരം പങ്കുവയ്ക്കാനുമുള്ള ദാനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.

മറ്റുള്ളവർക്ക് വഴി ഒരുക്കുക, മറ്റുള്ളവർക്ക് വഴി സുഗമമാക്കുക എന്നത് ജീവിതത്തിലെ വിലപ്പെട്ട ഒരു പാഠമാണ്. മറ്റുള്ളവരുടെ നന്മ കഴിവുകൾ എന്നിവയെ കൂടുതൽ പ്രകാശിപ്പിക്കാൻ അനുവദിക്കുന്നതിന് നമ്മുടെ താലന്തുകളും ശക്തികളും ഉപയോഗിക്കുക എന്നത് സ്നാപക ജീവിത ശൈലിയാണ്.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ നമുക്ക് ഓരോരുത്തർക്കും വഹിക്കാനുള്ള പങ്കിൽ വിശ്വസ്തതയോടെ നമുക്കു മുന്നേറാം.

4) ആനന്ദിക്കുക

“മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി.” (ലൂക്കാ 1 : 41) സ്നാപകൻ തന്റെ അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ ആദ്യമായി ഈശോ അടുത്ത് വരുമ്പോൾ സന്തോഷത്താൽ തുള്ളിച്ചാടിയതായി സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്തു സാന്നിധ്യങ്ങൾ ആനന്ദകരമായ അനുഭവങ്ങൾ ആക്കി മാറ്റുക. ക്രിസ്തുമതത്തിന്റെ സത്തതന്നെ പ്രത്യാശയിലും സന്തോഷത്തിലുമാണ്. ജീവിതം എത്ര കഠിനമായാലും, മരണത്തിന്റെ കവാടങ്ങളിലൂടെ സഞ്ചരിച്ചാലും യേശു സാന്നിധ്യം ജീവിതത്തിൽ ആനന്ദം തരും. നമ്മൾ ഒരു ഈസ്റ്റർ ജനതയാണെന്നും ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും രക്ഷിക്കപ്പെട്ട ഒരു ജനത എന്ന നിലയിൽ സന്തോഷത്തോടും ആനന്ദത്തോടുംകൂടി ജീവിക്കാൻ സ്നാപകൻ പഠിപ്പിക്കുന്നു.

5) നീതിക്കും സത്യത്തിനും വേണ്ടി ശബ്ദിക്കുക

തന്റെ ഭാര്യയെ വിവാഹമോചനം ചെയ്യാനും സഹോദരൻ്റെ ഭാര്യയെ വിവാഹം കഴിക്കാനുമുള്ള ഹെറേദോസ് രാജാവിൻ്റെ തീരുമാനത്തെ വെല്ലുവിളിക്കാൻ തീരുമാനിച്ചതാണ് സ്നാപക യോഹന്നാൻ്റെ മരണത്തിലേക്കു നയിച്ച പ്രധാന കാരണം. താൻ വിശ്വസിച്ചതിനും ദൈവത്തിന്റെ നിയമങ്ങൾക്കുമായി സംസാരിക്കാനുള്ള സ്നാപകൻ്റെ നിഷ്കളങ്കമായ തീരുമാനം ഒടുവിൽ അവന്റെ ജീവൻ എടുത്തു. എന്നാൽ അവന്റെ നിശ്ചയദാർഢ്യവും അചഞ്ചലമായ നിർമലതയും ലോകത്തിലെ അനീതികൾക്കെതിരെ നിലകൊള്ളാനും സംസാരിക്കാനും സ്നാപകന്റെ നമുക്ക് ധൈര്യം നൽകുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ അവനെക്കാൾ വലിയവനില്ല എന്ന് ദൈവത്തിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചവൻ.

സാധാരണയായി നമ്മൾ വിശുദ്ധരുടെ ജനനദിവസങ്ങളെക്കാൾ മരണദിവസങ്ങളാണ്‌ ആഘോഷിക്കാറുള്ളത്, സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പമുള്ള, അവരുടെ നിത്യഭവനത്തിലേക്കുള്ള ജനനമാണല്ലോ അത്. വിശുദ്ധർ യേശുവിനായി, യേശുവിൽ ജീവിക്കുന്നു, അവൻ അവരിലും. അവരുടെ തിരുന്നാൾ ദിവസങ്ങളിൽ ദൈവവുമായുള്ള അവരുടെ ഗാഢബന്ധം, സമർപ്പണം, യേശുവിന്റെ ദൗത്യത്തിൽ അവരുടെ റോൾ എല്ലാം നമ്മൾ അനുസ്മരിക്കുന്നു. ഈ തിരുന്നാൾ ദിവസത്തിലുമതേ. പക്ഷേ മരണദിവസമല്ല, ജനനദിവസം. സഭാ മാതാവ് മൂന്ന് ജനനദിവസങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടുന്നു. യേശുവിന്റെ, അവന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ …പിന്നെ സ്നാപക യോഹന്നാന്റെ. John the Baptist!.

ജോൺ തന്റെ ജനനത്തിന് മുമ്പേ ഈശോയുമായി ഗാഢമായി യോജിച്ചിരുന്നു. നടക്കാൻ പോകുന്ന രണ്ടുപേരുടെയും ജനനം ഭൂമിയെ അറിയിച്ചത് ഗബ്രിയേൽ മാലാഖയായിരുന്നു. രക്ഷകൻ കന്യകയിൽ നിന്ന് അത്ഭുതകരമാം വിധം ജനിക്കാനിരുന്നപ്പോൾ, ജോൺ പുത്രനെ വഹിക്കാൻ കഴിവില്ലാത്ത വിധം പ്രായം കവിഞ്ഞ എലിസബത്തിൽ നിന്ന് അത്ഭുതകരമാം വിധം ദൈവത്തിന്റെ ഇടപെടലിനാൽ പിറവിയെടുത്തു. ഇരുവരും ജനിക്കും മുൻപേ ദൈവത്താൽ പേര് വിളിക്കപ്പെട്ടു. പരിശുദ്ധൻ, അവൻ ഉദരത്തിലായിരിക്കെ തന്നെ തന്റെ മുൻഗാമിയെ വിശുദ്ധീകരിച്ചു.

സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ അവനെക്കാൾ വലിയവനില്ല എന്ന് ദൈവത്തിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചവൻ. ദൈവത്തിന്റെ പ്രവാചകരിൽ അവസാനത്തെ ആൾ. അമ്മയുടെ ഉദരത്തിലായിരിക്കുമ്പോൾ പ്രത്യേകമായി പരിശുദ്ധാത്മാവിനാൽ നിറഞ്ഞവൻ. ദൈവമാതാവിന്റെ സ്വരം കേട്ടപ്പോൾ അവൻ സന്തോഷത്താൽ അമ്മയുടെ ഉദരത്തിൽ കുതിച്ചു ചാടി. മിശിഹായുടെ ആസന്നമായ വരവറിയിക്കാൻ, അവനെ സ്വീകരിക്കാൻ ജനങ്ങളെ ഒരുക്കാൻ, ദൈവത്താൽ അയക്കപ്പെട്ടവൻ. പഴയ നിയമത്തെയും പുതിയ നിയമത്തെയും കൂട്ടിയിണക്കുന്ന പാലം പോലെ വന്ന അവന്റെ ശബ്ദം മരുഭൂമിയിൽ ഉയർന്നു, ‘മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു’…‘കർത്താവിന്റെ വഴി ഒരുക്കുവിൻ, അവന്റെ പാത നേരെയാക്കുവിൻ’…

ആളുകളെ സ്വാധീനിക്കുന്ന, അവരുടെ ഹൃദയം ചലിപ്പിക്കുന്ന, അതിനെ കീറിമുറിക്കുന്ന, ഊർജ്ജസ്വലമായ, ഗാഭീര്യമായ വാക്കുകൾ കേട്ട് അനേകർ അവന്റെ ചുറ്റും തടിച്ചുകൂടി, അവരുടെ ഹൃദയം തകർക്കപ്പെട്ടു, അനേകർ മാനസാന്തരപ്പെട്ടു…. ഇവനാണോ വരാനിരിക്കുന്ന മിശിഹാ എന്നുപോലും അവർ പരസ്പരം ചോദിച്ചു.. പക്ഷേ, ഒരു വീരപരിവേഷമോ, ജനങ്ങളുടെ ആരാധനയോ അവൻ ആഗ്രഹിച്ചില്ല. അവൻ പറഞ്ഞു…

‘അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം’

യോഹന്നാന്‍ 3 : 30.

യോഹന്നാൻ സ്നാപകൻ തന്റെ ദൗത്യം നിറവേറ്റി. യേശുവിന്റെ വരവിനെക്കുറിച്ച് അദ്ദേഹം ആവേശത്തോടെയും അധികാരത്തോടെയും സംസാരിച്ചു, സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യം വഹിച്ചു. നമ്മളും ഈശോയുടെ ജോണിനെപ്പോലെ, മറ്റുള്ളവരെ ഈശോയെ സ്വീകരിക്കാൻ ഒരുക്കുന്ന കൊച്ചു ജോൺമാർ ആകേണ്ടിയിരിക്കുന്നു …. രക്ഷകനായ അവനിലേക്ക് നമ്മളും വിരൽ ചൂണ്ടി കാണിക്കേണ്ടിയിരിക്കുന്നു. കടമ നിറവേറ്റാൻ അല്ല, ഈശോയോടുള്ള സ്നേഹത്തെ പ്രതി…അവന്റെ സ്നേഹം രുചിച്ചറിഞ്ഞതിനെപ്രതി. ലോകത്തിന്റെ പ്രകാശമായ അവനിലേക്ക്, നീതിസൂര്യനിലേക്ക്, മറ്റുള്ളവരെ വഴികാട്ടുന്ന..അവരുടെ അജ്ഞതയുടെ ഇരുട്ടിനെ അകറ്റി പ്രകാശത്തിലേക്ക് നയിക്കുന്ന.. ദീപങ്ങൾ ആകാം നമുക്കും.

പിതാവായ ദൈവമേ, എന്റേതായ വിധത്തിൽ സ്നാപകയോഹന്നാന്റെ ദൗത്യം ഈ ലോകത്തിൽ തുടരാനും കർത്താവിന് വഴി ഒരുക്കാനും എന്നെ സഹായിക്കണമേ..ആത്മാവിനാൽ എന്നെയും ശക്തിപ്പെടുത്തണമേ.

Wish you All the Feast of the Nativity of John the Baptist.

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്