നമ്മുടെ നാട്ടിൽ മനുഷ്യജീവന് എന്തു വില

ഫാ. ജയിംസ് കൊക്കവയലിൽ

ഭരണകൂടങ്ങൾ അത്യന്തം വിചിത്രമായ ചില നയ പരിപാടികളും നിയമനിർമാണങ്ങളുമായി മുൻപോട്ടു പോകുന്നതിന്റെ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ നാട്ടിൽ മനുഷ്യ ജീവൻറെ മൂല്യം തീർത്തും അവഗണിക്കപ്പെടുന്നു. അതേസമയം വന്യമൃഗങ്ങളുടെയും ക്ഷുദ്ര ജീവികളുടെയും ജീവന് പൊന്നും വില കൽപ്പിക്കുന്ന നയത്തിന് പ്രാമുഖ്യം ലഭിക്കുന്നു . കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഈ കാര്യത്തിൽ മൽസരം വല്ലതും നടക്കുന്നുണ്ടോ എന്നു ചില നിലപാടുകൾ കണ്ടാൽനമ്മൾ  സംശയിച്ചു പോകും.

ഗർഭഛിദ്രവും കേന്ദ്രസർക്കാരും

ഇന്ത്യയിൽ ഗർഭഛിദ്രം നിയമവിധേയമാക്കി കൊണ്ടുള്ള ആദ്യ നിയമം – Medical Termination of Pregnancy Act നിലവിൽ വരുന്നത് ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നിലാണ്. ഗർഭണിയായ സ്ത്രീയുടെ ആരോഗ്യം, ജീവൻ എന്നിവയെ ബാധിക്കുന്ന സാഹചര്യങ്ങളിലും ഭ്രൂണത്തിനു ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളപ്പോഴും ബലാത്സംഗം തുടങ്ങിയ സാഹചര്യങ്ങളിലൂടെ ഗർഭം ധരിക്കേണ്ടി വരുമ്പോഴും ഈ നിയമപ്രകാരം ഗർഭഛിദ്രം അനുവദനീയമാണ്.

ഗർഭാരംഭം മുതൽ പരമാവധി 20 അഴ്ച വരെ കാലയളവാണ് ഇതിന് അനുവദിച്ചിട്ടുണ്ടായിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ മാർച്ച്‌ മാസത്തിൽ പാർലമെൻ്റ് പാസാക്കിയ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി അമെൻഡ്മെന്റ് ബിൽ പ്രകാരം ഇത് 24 ആഴ്ചയായി വർദ്ധിപ്പിച്ചു. മെഡിക്കൽ ബോർഡ് ശിപാർശ ചെയ്യുന്ന കേസുകളിൽ 24 ആഴ്ചയിൽ അധികമുള്ള ജീവനുകളെയും നശിപ്പിക്കുന്നതിനും അനുവാദം നൽകിയിരിക്കുന്നു.

ഗർഭഛിദ്രവും സംസ്ഥാന സർക്കാരും

കേന്ദ്ര സർക്കാരിൻ്റെ നിയമനിർമ്മാണത്തിനെതിരെ വിവിധ പ്രോ ലൈഫ് സമിതികൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു കൊണ്ടിരുന്ന അവസരത്തിലാണ് കൂനിൻമേൽ കുരു എന്ന പോലെ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിൻ്റെ ഒരു ഫെയ്സ് ബുക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഗർഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുക, സ്ത്രീകളെ ഇതിനു പ്രേരിപ്പിക്കുക, ഗർഭഛിദ്രം എന്ന സന്ദേശം പരമാവധി ആളുകളിലെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിന് ഉണ്ടായിരുന്നത്. ഇതു പ്രകാരം സ്ത്രീക്ക് അനിയന്ത്രിതമായ അവകാശമാണുള്ളത്. അവൾ വിവാഹിതയാണെങ്കിലും അവിവാഹിതയാണെങ്കിലും ഗർഭം നിലനിർത്തണമോ വേണ്ടയോ എന്നുള്ളത് അവളുടെ മാത്രം സ്വാതന്ത്ര്യമാണ്. അതിൽ ഭർത്താവിനോ കുടുംബാംഗങ്ങൾക്കോ യാതൊരു അവകാശവുമില്ല എന്നതാണ് പോസ്റ്റിൻ്റെ ആശയപരമായ ഉള്ളടക്കം.

അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഏകപക്ഷീയമായി മാത്രം പരിഗണിക്കപ്പെടുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്ന ഗുരുതരമായ തെറ്റ്. സ്ത്രീക്ക് ഉള്ളതുപോലെതന്നെ ഗർഭസ്ഥശിശുവിനും അവകാശങ്ങളുണ്ട്. ജനിക്കാനും ജീവിക്കാനുമുള്ള അവൻറെ അല്ലെങ്കിൽ അവളുടെ അവകാശത്തെ ഹനിക്കാൻ സർക്കാറിന് അധികാരമുണ്ടോ?

ഫെമിനിസവും ലിബറലിസവും ഇൻഡിവിജ്വലിസവും  ഒക്കെ സമൂഹത്തിൽ ചെലുത്തുന്ന ദുസ്വാധീനം മൂലം ഭരണകർത്താക്കൾ പോലും വ്യക്തി കേന്ദ്രീകൃതമായി മാത്രം ചിന്തിക്കുകയാണ് ഈ വിഷയത്തിൽ.  
വ്യക്തികൾ സമൂഹത്തിൻറെ ഭാഗമാണെന്നും വ്യക്തിയും സമൂഹവും പരസ്പരം ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്നും അവിടെ കൊടുക്കൽ വാങ്ങലുകൾ ഉണ്ടെന്നും അവകാശങ്ങൾ മാത്രമല്ല കടമകളും ധാർമികമായ ഉത്തരവാദിത്തങ്ങളും അവിഭാജ്യ ഘടകങ്ങളാണ് എന്നുമുള്ള
ബോധ്യം ഒഴിവാക്കപ്പെടു ന്നു. പകരം സ്വാർത്ഥതാല്പര്യങ്ങളും നിഗൂഡമായ അധാർമിക അജണ്ടകളുമാണ് നിയമനിര്മാണങ്ങളെ സ്വാധീനിക്കുന്നത്. ഗർഭ ഛിദ്രവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജീവന്റെ പങ്കാളിയായ പുരുഷൻ്റെ അവകാശങ്ങളെക്കുറിച്ച് ഇതുവരെ ആരും സംസാരിച്ചു കണ്ടിട്ടില്ല എന്നതും പ്രസക്തമായ കാര്യമാണ്.

വന്യ ജീവി സംരക്ഷണവും സർക്കാരുകളും

മനുഷ്യ ഭ്രൂണത്തോട് ഇത്രയേറെ നിഷ്കരുണമായി പെരുമാറുന്ന ഭരണസംവിധാനം പക്ഷേ, മനുഷ്യൻറെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന ക്ഷുദ്ര ജീവികളുടെ ഭ്രൂണത്തോട് പോലും വളരെ ദയാവായ്പ്പോടെ പെരുമാറുന്നു എന്നത് അങ്ങേയറ്റം വിരോധാഭാസം നിറഞ്ഞ കാര്യമാണ് . ഏതാനം ദിവസങ്ങൾക്കു മുമ്പ് കോട്ടയം മറിയപ്പള്ളിയിൽ നിന്ന്
പിടിച്ചെടുത്ത മൂർഖൻ പാമ്പിനൊപ്പം ലഭിച്ച മുട്ടകൾ ചൂടും തണുപ്പും ക്രമീകരിച്ച് വിരിയിച്ചെടുത്ത് സംരക്ഷിച്ച് 35 മൂർഖൻ കുഞ്ഞുങ്ങളെ എരുമേലി വനപ്രദേശത്ത് തുറന്നു വിട്ടിരിക്കുകയാണ്. പിടികൂടുന്ന വിഷപ്പാമ്പുകളെ കൊല്ലാതെ മനുഷ്യവാസമില്ലാത്ത മേഖലകളിൽ കൊണ്ടുപോയി വിടുന്നത് സാധാരണയാണ് . എന്നാൽ വിഷപ്പാമ്പുകളുടെ മുട്ടകൾ വിരിയിച്ചെടുത്ത് ജനവാസ മേഖലയിൽ കൊണ്ടുപോയി വിടുന്നതിനെക്കുറിച്ച് എന്താണ് പറയേണ്ടത്!
മനുഷ്യ ഭ്രൂണങ്ങൾക്ക് ലഭിക്കാത്ത പരിരക്ഷ ക്ഷുദ്രജീവികളുടെ ഭ്രൂണത്തിന് നൽകുന്നതിനെ ഭരണകൂടത്തിന്റെ കർത്തവ്യ നിർവഹണം എന്നു തന്നെയാണോ വിളിക്കേണ്ടത്?

കുടിയേറ്റ കർഷകരുടെ ഗതികേട്

പാമ്പിൽ കൂട്ടങ്ങളെ തുറന്നു വിടുന്ന എരുമേലി മേഖല വലിയ വനപ്രദേശമൊന്നുമല്ല, പാവപ്പെട്ട കുടിയേറ്റ കർഷകർ ജീവിക്കുന്ന മേഖലയാണത് . ഇവിടങ്ങളിൽ വനഭൂമിയും റവന്യു ഭൂമിയും കൃഷിസ്ഥലങ്ങളും ജനവാസ മേഖലകളുമെല്ലാം ഇടകലർന്നാണ് സ്ഥിതിചെയ്യുന്നത്. മാത്രമല്ല  ഫോറസ്റ്റുകാർ അവകാശപ്പെടുന്നതുപോലെ അവ ഉൾവനങ്ങളിലേക്ക്   കയറി പോകാറുമില്ല. ഇതര പ്രദേശങ്ങളിൽ നിന്ന് പിടികൂടുന്ന തെരുവുനായ്ക്കളെ കൊണ്ടുവന്ന് മലയോരപ്രദേശങ്ങളിലെ മനുഷ്യവാസ കേന്ദ്രങ്ങൾക്ക് സമീപം വിട്ടിട്ടു പോകുന്നത് സ്ഥിരം കാഴ്ചയാണ്.
അതേ നയം തന്നെയാവാം ഈ പാമ്പുകളുടെ കാര്യത്തിലും സ്വീകരിച്ചിട്ടുള്ളത്. എരുമേലി ഒരു ഉദാഹരണം മാത്രമാണ്. ഇത് കേരളത്തിൻ്റെ എല്ലാ ഭാഗങ്ങളിലും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു.

ഇതിൽ പരിസ്ഥിതി സംരക്ഷണമോ ആവാസ വ്യവസ്ഥിതിയുടെ സുസ്ഥിതിയോ ഒന്നുമല്ല ലക്ഷ്യമാകുന്നത്. മറിച്ച് ഘട്ടംഘട്ടമായി മലയോര മേഖലകളിലെ മനുഷ്യവാസ കേന്ദ്രങ്ങളെ അസ്വസ്ഥപ്പെടുത്തുക, ജീവിതം അസാധ്യമാക്കുക എന്നതാണ് ലക്ഷ്യം . ഇപ്പോൾതന്നെ കസ്തൂരിരംഗൻ റിപ്പോർട്ടും ബഫർ സോണും പട്ടയ പ്രശ്നങ്ങളും കാരണം മലയോര ജനത അരക്ഷിതരാണ് .
അതിനെ പുറമേയാണ് പട്ടികളെയും പാമ്പുകളെയും മറ്റും വൻതോതിൽ അവിടെ കൊണ്ടുചെന്നു നിക്ഷേപിക്കുന്നത്. കുടിയേറ്റ കർഷകരുടെ ജീവിതം ദുസ്സഹമാക്കി അവരെ നാടുവിട്ടു പോകാൻ നിർബന്ധിതരാക്കിക്കൊണ്ടിരിക്കുകയാണ് ഭരണകൂടം . അവിഹിതമായ സാമ്പത്തിക താല്പര്യം ഉൾപ്പെടെയുള്ള ഗൂഢലക്ഷ്യങ്ങൾ സാധിതമാക്കുന്നതിനായി വനം വളർത്താൻ എന്ന പേരിൽ എൻ ജി ഒ -ഉദ്യോഗസ്ഥ – രാഷ്ട്രീയ കൂട്ടുകെട്ടുകൾ നടത്തുന്ന ഗൂഡ നീക്കങ്ങളിൽ പാവപ്പെട്ട മലയോര ജനത ഇരകളാക്കപ്പെടുന്നു . പരിസ്ഥിതി പരിപാലനവും  വന്യജീവി സംരക്ഷണവും ഒക്കെ ഇത്തരം നീക്കങ്ങൾക്കുള്ള മൂടുപടമാക്കപ്പെടുന്നത് പൊതു സമൂഹം തിരിച്ചറിയണം.

ഇതര പ്രദേശങ്ങളിലും ദുരിതം

മറ്റൊരു ദുരന്തം അടുത്ത വെള്ളപ്പൊക്കത്തിൽ ഈ വിഷപ്പാമ്പുകൾ ഒഴുകി കുട്ടനാട്ടിലേക്കും മറ്റു നാട്ടിൻപുറങ്ങളിലും വന്നുചേരും എന്നുള്ളതാണ്. ഒരു കാലത്ത് വിഷപാമ്പുകൾ ഇല്ലാതിരുന്ന കുട്ടനാട് ഇന്ന് അവയുടെ താവളമായി മാറിയിരിക്കുകയാണ്. കര പ്രദേശങ്ങളിലാകട്ടെ റബർ തോട്ടങ്ങൾ ആദായമെടുപ്പ് കുറഞ്ഞതിനാൽ കാടുകയറി കിടക്കുകയാണ്. ഇവിടങ്ങളിലും വിഷപാമ്പുകൾ പെരുകിക്കൊണ്ടിരിക്കുന്നു . വംശനാശം സംഭവിക്കുന്ന ജീവികളെ സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ അനിയന്ത്രിതമായി പെറ്റുപെരുകുന്ന ജിവികളെ അതും ക്ഷുദ്രജീവികളെ ഭ്രൂണാവസ്ഥ മുതലേ പരിരക്ഷിക്കുന്നത് നല്ല ഉദ്ദേശങ്ങളോടെയല്ല.

ഉപസംഹാരം

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകൾ തന്നെ കപട പരിസ്ഥിതിവാദികളുടെയും വ്യാജ മൃഗസ്നേഹികളുടെയും മനുഷ്യത്വം തൊട്ടു തീണ്ടാത്ത ചില ഫെമിനിസ്റ്റുകളുടെയും മാഫിയകളുടെയും വികല ചിന്താഗതികൾക്ക് വഴിപ്പെട്ട് ഈ നാട്ടിൽ ജനിച്ചവരുടെയും  ജനിക്കാനുള്ളവരുടെയും ജീവന്  ഭീഷണിയായി തീരുന്നതിനെ കലികാലം എന്നല്ലാതെ എന്ത് വിളിക്കാൻ… മനുഷ്യ ജീവന് ഭ്രൂണാവസ്ഥയിലോ ശാരീരികാവസ്ഥയിലോ ലഭിക്കാത്ത മൂല്യം ക്ഷുദ്രജീവികൾക്ക് എല്ലാ അവസ്ഥകളിലും ലഭിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ  രാഷ്ട്രീയ വിഭാഗീയ ചിന്തകൾ വെടിഞ്ഞ് നമ്മുടെ സ്വന്തം ജീവൻ്റെ എല്ലാ അവസ്ഥയിലുമുള്ള സുരക്ഷയ്ക്കു വേണ്ടി നമ്മൾ ഒന്നിച്ചു പോരാടേണ്ടിയിരിക്കുന്നു. .

നിങ്ങൾ വിട്ടുപോയത്