യേശു എന്തിനാണ് ബർതിമേയൂസ് എന്ന ആ അന്ധനോട്‌ മാർക്കോസ് പത്താമത്തെ അദ്ധ്യായത്തിൽ അവന്റെ ആഗ്രഹമെന്താണെന്ന് ചോദിക്കുന്നത്, കാഴ്ച ലഭിക്കുക എന്നതല്ലേ ഏതൊരു അന്ധന്റെയും ആഗ്രഹം? ഇതിനുള്ള ഉത്തരം ആ കുരുടന്റെ മറുപടിയിലുണ്ട്: എനിക്ക് കാഴ്ച വേണമെന്നല്ല, മറിച്ചു എനിക്ക് കാഴ്ച വീണ്ടുകിട്ടണം എന്നാണ് അയാൾ യേശുവിന് മറുപടി നല്കുന്നത്. അതിനർത്ഥം ജീവിതയാത്രയിൽ എവിടെയോവച്ച് അയാൾക്ക്‌ കാഴ്ച നഷ്ടപ്പെട്ടു എന്നാണ്. ഈയൊരു തിരിച്ചറിവാണ് പ്രതിബന്ധങ്ങളെ വകവയ്കാതെ യേശുവിനെ വിളിച്ചപേക്ഷിക്കാൻ അയാൾക്ക് പ്രേരണ നൽകിയത്.

കണ്ണുണ്ടായിട്ടും കാഴ്ച നഷ്ടപ്പെട്ടുപോയ നാം ഒരോരുത്തരുടെയും മുൻപിലൂടെ യേശു ഇന്നും കടന്നു പോകുന്നുണ്ട്‌. പക്ഷെ, ആൽമീയ കാഴ്ചയില്ലെന്ന തിരിച്ചറിവിനാൽ നിറഞ്ഞു, യേശുവിനെ ഉറക്കെ വിളിക്കാൻ നമുക്കാവുന്നുണ്ടോ? കാണപ്പെടുന്നവയിലാണ് നാം എല്ലാവരും തന്നെ വിശ്വാസമർപ്പിച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെ അവ നമുക്ക് പലപ്പോഴും ദൈവമാകാറുമുണ്ട്. പ്രിയപ്പെട്ടവരും, പണവും, ജോലിയും ഒക്കെ ജീവിതത്തിൽ എവിടെയോക്കെയോവച്ച് നമുക്കങ്ങനെ വിഗ്രഹങ്ങളായി മാറുന്നു. ഉണർന്നിരിക്കുന്ന ഓരോ നിമിഷവും വിഗ്രഹാരാധനയിൽ മുഴുകുന്ന നമുക്ക് അവയെയൊക്കെ ദാനമായി തരുന്ന ദൈവത്തിന്റെ കരങ്ങൾ കാണാൻ സാധിക്കാതെ വരുന്നു, അങ്ങിനെ നമുക്ക് കാഴ്ച നഷ്ടമാകുന്നു.

ഒരു ദരിദ്രയാചകന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നായിരിക്കണം തന്റെ പുറങ്കുപ്പായം, പകലിലെ ചൂടിൽനിന്നും രാത്രിയിലെ തണുപ്പിൽനിന്നും രക്ഷ നേടാനുള്ള ഏകമാർഗ്ഗം. യേശുവിനെ കണ്ടപ്പോൾ തനിക്ക് അന്ധതയിൽനിന്നും മോചനം ലഭിക്കുന്നതിന് അതൊരു തടസ്സമായേക്കാം എന്ന് തിരിച്ചറിഞ്ഞപ്പോൾ പുറങ്കുപ്പായം ഊരിയെറിയാൻ ബർതിമേയൂസ് മടികാട്ടിയില്ല. എന്തൊക്കെയാണ് നമ്മെ ദൈവത്തിൽ നിന്നകറ്റി നിർത്തുന്ന നമ്മുടെ പുറങ്കുപ്പായങ്ങൾ? യേശുവിന്റെ വിളി സ്വീകരിച്ച് നമ്മുടെ പുറകുപ്പായം ഊരിമാറ്റി അവിടുത്തെ സമീപിക്കാൻ നമുക്കും ആവണം. തുറന്നിരിക്കുന്ന കണ്ണുകളുമായി അന്ധതയിൽ അലയുന്ന നാം ഓരോരുത്തരെയും യേശു തന്റെ അടുത്തേക്ക് വിളിക്കുന്നുണ്ട്. നാം ഓരോരുത്തർക്കും യേശുവിന്റെ വിളി സ്വീകരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

Phone 9446329343

നിങ്ങൾ വിട്ടുപോയത്