സീറോ മലബാർ സഭയുടെ തലവനും പിതാവുമായിരുന്ന മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞിട്ട് നാലു മാസങ്ങൾ കഴിഞ്ഞു. സഭയുടെ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ തെരഞ്ഞെടുക്കപ്പെടുകയും ചുമതല ഏൽക്കുകയും ചെയ്തു. പരിശുദ്ധ കാത്തോലിക്ക സഭയിലെ കർദിനാൾ എന്ന നിലയിൽ മാർ ആലഞ്ചേരി തുടരുകയും, പുരോഹിതൻ എന്ന നിലയിൽ തന്റെ വ്യക്തിപരമായ ശുശ്രൂഷകൾ വിശ്വാസികളോടൊപ്പം ചേർന്ന് അദ്ദേഹം നിർവഹിച്ചുവരികയും ചെയ്യുന്നു.

കാര്യങ്ങൾ സമാധാനപരമായി നീങ്ങുന്നത് “അസഹ്യ”മായി അനുഭവപ്പെടുന്നവർ തങ്ങളുടെ സ്വഭാവത്തിന് ചേർന്ന വിധത്തിൽ അടുത്ത നടപടികൾ ആസൂത്രണം ചെയ്യുകയാണ്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച്, വ്യാജരേഖകൾ നിർമ്മിച്ച്, കട്ടിൽ സമരങ്ങൾ നടത്തി, കോലങ്ങൾ കത്തിച്ച് ഒരു സഭയെ സമൂഹത്തിന്റെ മുൻപിൽ അപമാനിച്ചവർ, അവരുടെ ആത്മസംതൃപ്തിക്കായുള്ള അടുത്ത നടപടി ആരംഭിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ കൂടെ അറിയിക്കുന്നു:

കർദിനാളിനെ വഴിയിൽ തടയുമത്രേ -എന്തിനു?-

“ആദ്യം റസ്റ്റിറ്റൂഷൻ, എന്നിട്ട് മതിയത്രേ ശുശ്രൂഷ…” ഈ വാക്കുകൾ സൂചിപ്പിക്കുന്നത് ഒരു സഭയെ മുഴുവൻ പൊതുസമൂഹത്തിന്റെ മുൻപിൽ നാണം കെടുത്തിയ ദൈവവിശ്വാസമില്ലാത്ത വിമത പുരോഹിത വേഷധാരികൾക്ക്‌ മാർ ആലഞ്ചേരിയോടുള്ള പക ഇനിയും അവസാനിച്ചിട്ടില്ല എന്നുതന്നെയാണ്. .

അതിനാൽ എറണാകുളം വിമതർ പാടി നടക്കുന്ന “റസ്റ്റിറ്റൂഷൻ” എന്താണെന്നു നോക്കാം.

അതിരൂപതയുടെ ഭൂമി വിൽപ്പനയിൽ ഭൂമിയുടെ വില പൂർണ്ണമായും ലഭിക്കാതെ വസ്തു രജിസ്റ്റർ ചെയ്തു നൽകിയത് മൂലം 18 കോടി രൂപ ലഭിക്കാൻ ബാക്കിയുണ്ടായിരുന്നു. അതിരൂപതയ്ക്കു ലഭിക്കുവാനുള്ള പണത്തിനു പകരമായി കോട്ടപ്പടിയിലും ദേവികുളത്തും ഈടായി വസ്തുക്കൾ എഴുതി വാങ്ങി രജിസ്റ്റർ ചെയ്തു. (ഈ വിഷയത്തെ സംബന്ധിച്ച് വിശദമായി മുൻപ് എഴുതിയത് വായിക്കുവാൻ കമന്റ്‌ ബോക്സിലെ ലിങ്ക് ക്ലിക് ചെയ്യുക). ഭൂമി വിൽപ്പനയിൽ ക്രമക്കേട് നടന്നെന്നും, അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു 29-11-2017 ൽ കൂടിയ വൈദീക സമിതി യോഗത്തിൽ വലിയ ബഹളമുണ്ടായി. ഏറ്റവും കൂടുതൽ ബഹളം വച്ചതു ഫാ. ബെന്നി മാരാംപറമ്പിൽ ആയിരുന്നു. “ബെന്നിയച്ചൻ തന്നെ ഇത് അന്വേഷിക്കൂ” എന്ന് അധ്യക്ഷനായിരുന്ന മാർ ആലഞ്ചേരി പിതാവ് പറഞ്ഞതോടെ “ബെന്നി മാരാംപറമ്പിൽ കമ്മീഷൻ” പിറന്നു. ഭൂമി വിൽപ്പനയിൽ 100 കോടി രൂപ അതിരൂപതക്ക് നഷ്ട്ടം വന്നു എന്ന് ഈ കമ്മീഷൻ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തി മാധ്യമങ്ങൾക്ക് റിപ്പോർട്ട്‌ സമർപ്പിച്ചു.

വിശ്വാസികൾ എന്നും പറഞ്ഞു കോടതിയിൽ പോയവരിലൂടെ ഈ കാര്യം പരാതിയായി എത്തിയപ്പോൾ പോലീസ് FIR രജിസ്റ്റർ ചെയ്തു പരാതി അന്വേഷിച്ചു റിപ്പോർട്ട്‌ സമർപ്പിച്ചു: അതിരൂപതയുടെ ഭൂമി വിൽപ്പനയിൽ ക്രമക്കേട് ഒന്നും നടന്നിട്ടില്ല എന്നും, ലഭിക്കുവാനുള്ള പണത്തിനു പകരം ഈടായി ലഭിച്ച വസ്തുവിന്റെ വില കണക്കാക്കിയാൽ അതിരൂപതക്ക് ലാഭം ഉണ്ടായെന്നും, ആയതിനാൽ ഈ കേസ് റദ്ദാക്കണമെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകി.

ഈ സമയത്തു തന്നെ വത്തിക്കാന്റെ നിർദേശം അനുസരിച്ചു ഈ കാര്യം അന്വേഷിച്ച കെ.പി.എം.ജി എന്ന ഏജൻസിയുടെ അന്വേഷണത്തിൽ അതിരൂപതക്കു സാമ്പത്തിക നഷ്ട്ടം ഉണ്ടായിട്ടില്ലന്നും, മെത്രാപ്പോലീത്തയും സഹായ മെത്രാനും ജാഗ്രത കാട്ടിയില്ലെന്നും കണ്ടെത്തി. അന്നത്തെ അതിരൂപതയുടെ അപ്പസ്ത്തോലിക് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന മാർ ജേക്കബ് മാനത്തോടത്ത് റോമിലെ പൗരസ്ത്യ തിരുസംഘത്തിനു നൽകിയ റിപ്പോർട്ട്‌ അനുസരിച്ചു ഈ വിഷയത്തിൽ വത്തിക്കാന്റെ തീരുമാനം 26-06-2019 (Prot. No.157/2018) ൽ അതിരൂപതയെ അറിയിച്ചു. “വസ്തു വിൽപ്പനയിൽ ലഭിക്കുവാനുള്ള ബാക്കി തുക ഈടായി ലഭിച്ച വസ്തു വിൽപ്പന നടത്തി വീണ്ടെടുക്കുക (restitute)” എന്നാണ് പൗരസ്ത്യ തിരുസംഘം ആവശ്യപ്പെട്ടത്,

ഈട് വസ്തുക്കൾ നൽകിയ ആളുതന്നെ ആ ഈടുകൾ 35 കോടി രൂപ നൽകി തിരികെ എടുത്തുകൊള്ളാമെന്നു മാർ ജേക്കബ് മാനത്തോടത്തിനെ അറിയിച്ചു. എന്നാൽ, ഈടായി ലഭിച്ച വസ്തുക്കൾ വിൽപ്പന നടത്തുവാൻ അതിരൂപതയുടെ ആലോചന സമിതി അനുവാദം നൽകിയില്ല. ഇതിന് നൽകിയ കാരണം വിചിത്രമാണ്: ”അതിരൂപത അനുഭവിച്ച വേദനയുടെ ഓർമയായി ഈ വസ്തുക്കൾ അതിരൂപതയുടെ ഭാഗമായിരിക്കുന്നത് നന്നായിരിക്കും” എന്നായിരുന്നു!

അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിൽ ഈട് വസ്തുക്കൾ വിൽപ്പന നടത്തി ലഭിക്കുവാനുള്ള പണം വീണ്ടെടുക്കുക (restitute) എന്ന നിർദേശം പൗരസ്ത്യ തിരുസംഘം നൽകിയത് അതിരൂപതയുടെ അധ്യക്ഷനായിരുന്ന മാർ ആലഞ്ചേരിക്കാണ്. ഇതിനെയാണ് “മാർപ്പാപ്പ ആലഞ്ചേരിയോട് റെസ്റ്റിട്യൂഷൻ നടത്തുവാൻ ആവശ്യപ്പെട്ടു” എന്ന് വിമത വൈദീകർ ദുർവ്യാഖ്യാനം ചെയ്ത് വിശ്വാസികൾക്കിടയിൽ പ്രചരിപ്പിച്ചത്.

ഈ ദുർവ്യാഖ്യാനം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടപ്പോൾ പൗരസ്ത്യ തിരുസംഘം 21-6-2021ൽ, അന്നത്തെ മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിലിനു അയച്ച കത്തിൽ വ്യക്തമായി എഴുതി: “This Congregation also notes with concern that the authors of the above mentioned report forwarded by Your Grace evidently misinterpret our communication (Prot. No. 157/2018 of 26 June 2029) to His Beatitude Cardinal Alencherry, as if the request was personally to make restitution, rather than to obtain it in his official capacity.

Please warn those who spread such misinformation, without presuming malice on their part, and if necessary impose appropriate canonical penalties on those who persist.”

(മേൽ പറഞ്ഞ കത്തിന്റെ പൂർണ്ണമായ പകർപ്പ് കമന്റ്‌ ബോക്സിൽ വായിക്കുക.)

മേലുദ്ധരിച്ച വരികൾ വ്യക്തമാക്കുന്ന ഒരു കാര്യം ഈ നുണകൾ എല്ലാം രൂപപ്പെടുത്തുന്നതും

പ്രചരിപ്പിക്കുന്നതും എല്ലാം ഈ അതിരൂപതയിലെ പുരോഹിതർ (authours of the report) തന്നെയാണ് എന്നുള്ള അതിശയിപ്പിക്കുന്ന വസ്തുതയാണ്.

നുണ പ്രചരണം കൊണ്ട് ലക്ഷ്യം നേടുവാൻ സാധ്യമല്ല എന്ന് മനസ്സിലാക്കിയ വിമത വൈദീകർ അടുത്ത മാർഗ്ഗം തേടി. പൗരസ്ത്യ തിരുസംഘത്തിന്റെ തീരുമാനത്തിനെതിരെ വത്തിക്കാന്റെ പരമോന്നത കോടതിയായ Signatura Apostolica- യിൽ അപ്പീൽ നൽകുക. 31-01-2023 ൽ പുറപ്പെടുവിച്ച വിധിയിലൂടെ Signatura Apostolica അപ്പീൽ തള്ളുകയും, പൗരസ്ത്യ തിരുസംഘം നൽകിയ തീരുമാനം മറ്റേണ്ടതില്ല എന്ന് അറിയിക്കുകയും ചെയ്തു.

(മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് Signatura Apostolica പുറപ്പെടുവിച്ച ഇറ്റാലിയൻ ഭാഷയിലുള്ള ഉത്തരവിന്റെ വിശദീകരണകുറിപ്പ് വായിക്കുവാൻ കമന്റ് ബോക്സ്‌ കാണുക)

കാര്യങ്ങൾ ഇങ്ങനെയെല്ലാം കൃത്യമായി നൽകപ്പെട്ടിട്ടും, ഇപ്പോഴും “മാർപ്പാപ്പ പറഞ്ഞ റെസ്റ്റിട്യൂഷൻ” എന്നും പറഞ്ഞുകൊണ്ട് സ്വയം ആത്മസംതൃപ്തി നേടുവാനും, സാധിക്കുന്നിടത്തോളം വിശ്വാസികളിൽ സംശയം വളർത്തുവാനും വിമത വേതാളങ്ങൾ എറണാകുളം- അങ്കമാലി അതിരൂപതയിൽ ശ്രമങ്ങൾ തുടരുന്നു. അവർ തങ്ങളുടെ വേലകൾ തുടരട്ടെ. വിശ്വാസികൾ ഇവരുടെ വലയിൽ വീഴാതെ ശ്രദ്ധിക്കുക.

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്