വാര്‍സോ: ‘ഓരോ ജീവനും ഒരു അത്ഭുതം’ എന്ന പുതിയ പ്രോലൈഫ് പ്രചാരണത്തിന് യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ആരംഭം. ജനനത്തിനു മുന്‍പ് വൈകല്യം കണ്ടെത്തിയ കുരുന്നു ജീവനുകളുടെ മാഹാത്മ്യം എടുത്തു കാട്ടിക്കൊണ്ടാണ് ഫൗണ്ടേഷന്‍ പ്രോയെലിയോ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ക്യാംപെയിന്‍ പുരോഗമിക്കുന്നത്.

ഓരോ ജീവനും ഒരര്‍ത്ഥമുണ്ടെന്നും അതിനാല്‍ രോഗമോ, വൈകല്യമോ ഉണ്ടെന്ന സംശയത്തിന്റെ പേരില്‍ ജനിക്കുന്നതിന് മുന്‍പേ ആരും കൊല്ലപ്പെടരുതെന്ന സന്ദേശം പകരുവാനാണ് ഈ പ്രചാരണം ആരംഭിച്ചിരിക്കുന്നതെന്നും പ്രചാരണത്തിന് ആരംഭം കുറിച്ചുക്കൊണ്ട് പുറത്തുവിട്ട വീഡിയോയിലൂടെ ഫൗണ്ടേഷന്റെ സ്ഥാപകയായ മഗ്ദലേന കോര്‍സേക്വാ-കാലിസ്സുക് പറഞ്ഞു.

ജനിക്കുന്നതിനു മുന്‍പ് കൊല്ലപ്പെടുവാന്‍ സാധ്യതയുണ്ടായിരിന്നിട്ടും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആളുകളുടെ ജീവിതകഥകളാണ് ഈ പ്രചാരണത്തിന്റെ പ്രത്യേകതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പോളണ്ടിലെ ഗര്‍ഭഛിദ്ര ചരിത്രത്തിലെ നാഴികക്കല്ലായ സുപ്രധാന കോടതി വിധിയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഗര്‍ഭകാലത്ത് വൈകല്യങ്ങള്‍ തിരിച്ചറിഞ്ഞ ഭ്രൂണങ്ങള്‍ ഗര്‍ഭഛിദ്രം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് 2020-ലെ വാര്‍സോ ഭരണഘടനാ ട്രിബ്യൂണല്‍ വിധിയില്‍ പറയുന്നത്. ബലാത്സംഗം, മാതാവിന്റെ ജീവന് അപകടം, ഭ്രൂണാവസ്ഥയിലെ വൈകല്യം എന്നീ സാഹചര്യങ്ങളിലായിരുന്നു അതിനുമുന്‍പ്‌ നിയമപരമായ അബോര്‍ഷന്‍ സാധ്യമായിരുന്നത്. എണ്‍പതോളം വ്യക്തികളുടെ ജീവിതകഥകളാണ് ക്യാംപെയിനിലുള്ളത്. ഇതില്‍ എട്ടാം മാസത്തിലെ അള്‍ട്രാസൗണ്ടില്‍ കൈകള്‍ ഇല്ലെന്ന് കണ്ടെത്തിയ നാഥാന്‍ എന്ന കുട്ടിയുടെ ജീവിതകഥയാണ്‌ ഏറ്റവും ശ്രദ്ധേയം. ഈ വൈകല്യം നേരത്തെ കണ്ടെത്തിയിരുന്നെങ്കില്‍ അബോര്‍ഷന്‍ ചെയ്യാമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഏറെ വൈകിയെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ താന്‍ തകര്‍ന്നുപോയെന്നാണ് നാഥാന്റെ അമ്മ എഴുതിയിരിക്കുന്നത്.

നാഥാന് ഇപ്പോള്‍ നാലരവയസ്സുണ്ട്. തന്റെ കരങ്ങളുപയോഗിച്ച് കളിക്കുവാന്‍ അവന് കഴിയുന്നുണ്ടെന്നും, അവനേപ്പോലൊരു പോരാളിയെ ലഭിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നുമാണ് അവന്റെ അമ്മ പറയുന്നത്. യു.കെ സ്വദേശിയായ ഫ്രാനെക് എന്ന ബാലന്റെ കഥയും ക്യാംപെയിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ പരിശോധനകളില്‍ തന്നെ കുട്ടിക്ക് കാലില്‍ മുടന്തും, കിഡ്നിയിലും തലച്ചോറിന്റെ ഘടനയിലും പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഡോക്ടര്‍മാര്‍ പലതവണ അബോര്‍ഷന് നിര്‍ബന്ധിച്ചുവെങ്കിലും അത്ഭുതമെന്നോണം പോളണ്ടിലെത്തിയ തങ്ങള്‍ വാവോലിനിക്കയിലെ മരിയന്‍ ദേവാലയത്തില്‍ തങ്ങളുടെ മകനെ ദൈവമാതാവിനായി സമര്‍പ്പിച്ചുവെന്ന്‍ ഫ്രാനെകിന്റെ മാതാപിതാക്കള്‍ പറയുന്നു.

2019-ല്‍ ജനിച്ച ഫ്രാനെക് 100% ആരോഗ്യവാനല്ലെങ്കിലും ഒരത്ഭുതമാണെന്നാണ് മാതാപിതാക്കളുടെ സാക്ഷ്യം. ഒരു കാലില്‍ അല്‍പ്പം മുടന്തുണ്ടെങ്കിലും, കിഡ്നികളിലും തലച്ചോറിന്റെ ഘടനയിലും യാതൊരു കുഴപ്പവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓരോ മനുഷ്യ ജീവനും ജീവിക്കുവാനുള്ള അര്‍ഹതയുണ്ടെന്ന് പോളിഷ് ജനതയെ ബോധ്യപ്പെടുത്തുകയാണ് ഈ പ്രചാരണം കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സംഘാടകരുടെ വീഡിയോ അവസാനിക്കുന്നത്. ക്രിസ്തീയ മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന യൂറോപ്യന്‍ രാജ്യമായ പോളണ്ടിന്റെ ഭൂരിഭാഗം ജനങ്ങളും കത്തോലിക്ക വിശ്വാസം പിന്തുടരുന്നവരാണ്.

കടപ്പാട് ; പ്രവാചകശബ്‌ദം

നിങ്ങൾ വിട്ടുപോയത്