ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിലെ പ്രാര്‍ത്ഥന കുറ്റകരമാക്കുന്ന നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും കുരുന്നു ജീവനെടുക്കുന്ന ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് പുറത്ത് നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന പുതിയ നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമാണെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍. ചില സോണുകളില്‍ പ്രാര്‍ത്ഥിക്കുകയോ, തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയോ, ജീവന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിനെ അപലപിക്കുകയാണെന്നും ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കുവാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ എതിര്‍പ്പ് അറിയിച്ചിരിന്നുവെന്നും വെസ്റ്റ്‌മിന്‍സ്റ്റര്‍ സഹായ മെത്രാനും ധാര്‍മ്മിക വിഷയങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ പ്രതിനിധിയുമായ ജോണ്‍ ഷെറിംഗ്ടണ്‍ മാര്‍ച്ച് 15-ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഭ്രൂണഹത്യ സ്വീകരിക്കുവാനോ, നല്‍കുവാനോ ഉള്ള ഒരു വ്യക്തിയുടെ തീരുമാനത്തില്‍ ഇടപെടുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാകുന്ന ബില്‍ മാര്‍ച്ച് 7-നാണ് ബ്രിട്ടണിലെ ഹൗസ് ഓഫ് കോമണ്‍സ് പാസ്സാക്കിയത്. ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിലുള്ള നിശബ്ദ പ്രാര്‍ത്ഥനയും ബഫര്‍സോണുകളില്‍ നിരോധിക്കപ്പെട്ട പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുന്നുണ്ട്. നിയമം ലംഘിച്ചാല്‍ പിഴയോ, തടവുശിക്ഷയോ ലഭിക്കാം. ബഫര്‍ സോണുകളില്‍ നിശബ്ദ പ്രാര്‍ത്ഥനയും, അവിടെയെത്തുന്നവരുടെ സമ്മതത്തോടെയുള്ള ആശയവിനിമയവും അനുവദിക്കണമെന്ന ഭേദഗതി നിയമസാമാജികര്‍ തള്ളിക്കളഞ്ഞതിലും മെത്രാന്മാര്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇത്തരം ബഫര്‍ സോണുകള്‍ മറ്റ് വിഷയങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്നും, ഒരു സ്വതന്ത്ര സമൂഹത്തിലെ വിശ്വാസിയും അവിശ്വാസിയുമായവരുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തെ ഇത് ചോദ്യമുനയില്‍ നിര്‍ത്തുന്നതിന് കാരണമാകുമെന്നും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. ബഫര്‍സോണുകളെ ‘സെന്‍സര്‍ഷിപ്പ് സോണുകള്‍’ എന്നാണ് മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന എ.ഡി.എഫ് ഇന്റര്‍നാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പോള്‍ കോള്‍മാന്‍ വിശേഷിപ്പിക്കുന്നത്.

ആരാധനാലയങ്ങളിലോ വീടിന്റെ സ്വകാര്യതയിലോ തളച്ചിടേണ്ട ഒന്നല്ല ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളെന്നും, ദിവസത്തിലെ ഓരോ നിമിഷവും പ്രാര്‍ത്ഥിക്കുവാനായിട്ടാണ് ക്രിസ്ത്യാനികള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും മെത്രാന്‍മാര്‍ പ്രസ്താവിച്ചു. 1967-ല്‍ ഇംഗ്ലണ്ടില്‍ ഭ്രൂണഹത്യ നിയമപരമായ ശേഷം ഏതാണ്ട് ഒരു കോടിയിലധികം കുരുന്നുകളാണ് കൊല്ലപ്പെട്ടത്. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കത്തോലിക്കര്‍ സമാധാനപരമായി പ്രാര്‍ത്ഥിച്ചു വരുന്നതിന് പൂര്‍ണ്ണമായി തടയിടുന്നതാണ് നിയമം.

പ്രോലൈഫ് വിജയം: അമേരിക്കന്‍ സംസ്ഥാനമായ യൂറ്റായിലെ ഭ്രൂണഹത്യ ക്ലിനിക്കുകളെ നിരോധിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

സാള്‍ട്ട് ലേക്ക് സിറ്റി: അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള സംസ്ഥാനമായ യൂറ്റായിലെ മുഴുവന്‍ ഭ്രൂണഹത്യ കേന്ദ്രങ്ങളും നിരോധിച്ചുകൊണ്ടുള്ള ബില്ലില്‍ സംസ്ഥാന ഗവര്‍ണര്‍ സ്പെന്‍സര്‍ കോക്സ് ഒപ്പുവെച്ചു. കരിയാന്നെ ലിസണ്‍ബീ, ക്ലിയര്‍ഫീല്‍ഡ് എന്നീ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അവതരിപ്പിച്ച ‘ഹൗസ് ബില്‍ 467’ ഈ മാസം ആദ്യം സംസ്ഥാന നിയമ നിര്‍മ്മാണ സഭ വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവെച്ചത്. 2024 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഭ്രൂണഹത്യ കേന്ദ്രങ്ങളേയും നിരോധിക്കുകയും, മെയ് 2 മുതല്‍ അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിന്നും സംസ്ഥാന അധികാരികളെ വിലക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം.

നിലവിലെ ഭ്രൂണഹത്യ ക്ലിനിക്കുകളുടെ ലൈസന്‍സുകള്‍ അര്‍ത്ഥമില്ലാത്തതായി തീരും. യൂറ്റായിലെ നിലവില്‍ പ്രാബല്യത്തിലുള്ള ഭ്രൂണഹത്യ നിരോധനത്തെ മറികടന്നുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പുറത്ത് സംസ്ഥാനത്ത് ഇപ്പോഴും ഭ്രൂണഹത്യ നിയമപരമായി നടക്കുന്നുണ്ട്. എന്നാല്‍ ആ കോടതി ഉത്തരവ് നിലനില്‍ക്കേ തന്നെ ഭ്രൂണഹത്യ നിരോധിക്കുവാന്‍ പുതിയ നിയമംകൊണ്ട് കഴിയും. അസാധാരണവും അപകടകരവുമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന നിഷ്കളങ്ക ജീവനുകളെയും, സ്ത്രീകളെയും സംരക്ഷിക്കുകയാണ് ഈ ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നു ലൈസണ്‍ബീ പറഞ്ഞു.

സാള്‍ട്ട് ലേക്ക് സിറ്റിയിലെ വാസാച്ച് വിമന്‍സ് സെന്ററും മൂന്ന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ക്ലിനിക്കുകയും ഉള്‍പ്പെടുന്ന നാല് അബോര്‍ഷന്‍ കേന്ദ്രങ്ങളാണ് നിലവില്‍ യൂറ്റായില്‍ ഉള്ളത്. പുതിയ നിയമത്തിനെതിരെ ഇവര്‍ കോടതിയെ സമീപിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ബലാല്‍സംഗം, വേശ്യാവൃത്തി, ഭ്രൂണങ്ങള്‍ക്കുള്ള ഗുരുതര വൈകല്യം, അമ്മയുടെ ജീവന് ഭീഷണി തുടങ്ങിയ സാഹചര്യങ്ങളില്‍ ഒഴികെയുള്ള അബോര്‍ഷനുകള്‍ നിരോധിച്ചുകൊണ്ടുള്ള നിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ ഉണ്ടെങ്കിലും, പ്ലാന്‍ഡ് പാരന്റ്ഹുഡിന്റെ അപേക്ഷപ്രകാരം കോടതി ഈ നിയമത്തെ തടഞ്ഞിരിക്കുകയാണ്.

യൂറ്റാ അറ്റോര്‍ണി ജനറല്‍ സീന്‍ റെയിസ ഇതിനെതിരെ അപ്പീല്‍ കൊടുത്തിട്ടുണ്ട്. ഇതില്‍ റെയിസ് വിജയിക്കുകയാണെങ്കില്‍ ഭ്രൂണഹത്യ കര്‍ശനമായി നിരോധിക്കുകയോ, പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുള്ള 14 അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം യൂറ്റായും ചേരും. സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം ഏതാണ്ട് 2,818 നിഷ്കളങ്ക ജീവനുകളാണ് ഭ്രൂണഹത്യ മൂലം യൂറ്റായില്‍ കൊല്ലപ്പെട്ടത്. അതേസമയം ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പുവെച്ചതോടെ പ്രോലൈഫ് സമൂഹം വലിയ ആഹ്ളാദത്തിലാണ്

.കടപ്പാട്

നിങ്ങൾ വിട്ടുപോയത്