ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടുനേടുന്നതല്ല അനുഗ്രഹം. ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം ദൈവമാണ്. പഴയനിയമ കാലഘട്ടത്തിൽ ഭൗതിക സമൃദ്ധിയാണ് ദൈവാനുഗ്രഹത്തി ന്റെ അടയാളമായി കണക്കാക്കിയിരുന്നത്. സഹനങ്ങളും കഷ്ടതകളും ദൈവാനുഗ്രഹത്തിന്റെ അടയാളമായി കരുതിയിരുന്നില്ല. പുതിയ നിയമത്തിൽ ദൈവം സമ്പത്തായി മാറുന്ന കാഴ്ചപ്പാടും ജീവിതശൈലിയുമാണ് അനുഗ്രഹത്തിന്റെ അടയാളം. അനുഗ്രഹം ദാനമാണെങ്കിൽ മനുഷ്യവർഗത്തിന് നല്കപ്പെടുന്ന ഏറ്റവും വലിയ ദാനം പരിശുദ്ധാത്മാവാണ്.

ദൈവാനുഗ്രഹം വരുന്നത് ഒരു വ്യക്തി തന്റെ ജീവിതത്തെ ദൈവകരങ്ങളിൽ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്‍റെ ഹിതപ്രകാരം തന്‍റെ ജീവിതത്തെ നടത്തുന്നതിനും, തന്‍റെ സമ്പത്തു മുഴുവന്‍ ദൈവഹിതപ്രകാരം ഉപയോഗിക്കുന്നതിനും അബ്രാഹം മനസ്സു കാണിച്ചു. ഈ സമ്പൂര്‍ണ്ണ സമര്‍പ്പണം ദൈവാനുഗ്രഹത്തിന്‍റെ ഒഴുകിയെത്തലില്‍ കാരണമായി. “ഇതാ കര്‍ത്താവിന്‍റെ ദാസി”യെന്ന് സമര്‍പ്പണമനസ്സോടെ മറിയം പറഞ്ഞപ്പോഴാണല്ലോ സ്വര്‍ഗ്ഗം ഭൂമിയിലിറങ്ങി മാതാവിന്‍റെ ഉദരത്തില്‍ യേശു ഗർഭം ധരിച്ചത്.

ദൈവത്തിനുവേണ്ടി സമര്‍പ്പിച്ചവരെയെല്ലാം അവിടുന്ന് അനുഗ്രഹിച്ചിട്ടുണ്ട്. പൂര്‍വ്വപിതാക്കന്മാരെയും പ്രവാചകരെയുമെല്ലാം ഇങ്ങനെ അനുഗ്രഹിക്കുന്നതായി നാം കാണുന്നു. പറുദീസായില്‍ ആദിമാതാപിതാക്കള്‍ അനുസരണക്കേടിലൂടെ ദൈവാനുഗ്രഹം തട്ടിക്കളഞ്ഞെങ്കില്‍ അബ്രാഹം തന്‍റെ അനുസരണത്തിലൂടെ ദൈവാനുഗ്രഹം വീണ്ടെടുത്തു. ക്രിസ്തു തന്‍റെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ ഈ അനുസരണത്തിന്‍റെ മാതൃക നമ്മെ പഠിപ്പിക്കുന്നു. ദൈവഹിതത്തിന് സ്വയംവിട്ടുകൊടുത്തുകൊണ്ട് അനുസരണത്തിന്‍റെ വഴിയില്‍ നമുക്കും യാത്ര തുടരാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്