പ്രസ്താവന

സീറോമലബാർസഭയിലെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണവിഷയത്തിൽ മാർപാപ്പയ്ക്കും തെറ്റുപറ്റാമെന്നും മാർപാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പരിശുദ്ധ പിതാവിന്റെ വീഡിയോ സന്ദേശത്തിൽ വസ്തുതാപരമായ പിശകുകളുണ്ടെന്നും പ്രചരിപ്പിക്കപ്പെടുന്നതിനാലാണ് ഈ പ്രസ്താവന നൽകുന്നത്.

2023 ഡിസംബർ 07-ാം തിയതി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഒരു വീഡിയോ സന്ദേശം നൽകിയിരുന്നു. ഈ വർഷത്തെ പിറവിത്തിരുനാൾമുതൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്നുള്ള മാർപാപ്പയുടെ ഖണ്ഡിതമായ തീരുമാനമാണ് ഈ വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാൽ, കത്തോലിക്കാതിരുസഭയുടെ പിതാവും തലവനുമായി മാർപാപ്പയെ അംഗീകരിക്കുകയും തിരുസഭയുടെ കൂട്ടായ്മയിൽ തുടരാൻ ആഗ്രഹിക്കുകയുംചെയ്യുന്ന എല്ലാവരും മാർപാപ്പയുടെ ഈ തീരുമാനം അനുസരിക്കാൻ കടപ്പെട്ടവരാണ്.

തികച്ചും അസാധാരണമായ നടപടിയെന്നനിലയിൽ പിതൃസഹജമായ സ്നേഹത്തോടെ 2021 ജൂലൈ 03ന് സീറോമലബാർസഭയ്ക്ക് മുഴുവനായും 2022 മാർച്ച് 25ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേകമായും എഴുതിയ രണ്ടു കത്തുകളിലൂടെ ഫ്രാൻസിസ് മാർപാപ്പ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഈ കത്തുകളുടെ ഉള്ളടക്കം തന്നെയാണ് കഴിഞ്ഞ ദിവസം നല്കിയ വീഡിയോ സന്ദേശത്തിലും മാർപാപ്പ ആവർത്തിച്ചിരിക്കുന്നത്. പരിശുദ്ധ പിതാവിന്റെ ഈ ഉദ്ബോധനം സ്വീകരിക്കാനും അനുസരിക്കാനും എല്ലാവരും കടപ്പെട്ടവരാണ്.

വീഡിയോ സന്ദേശത്തിലെ മാർപാപ്പയുടെ വാക്കുകൾ കൃത്യവും വ്യക്തവുമാണ്:

വേദനയോടും പൈതൃകമായ വാത്സല്യത്തോടുംകൂടെ മാർപാപ്പ നൽകുന്ന ഈ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കാം. കാരണം, മാർപാപ്പയെ അനുസരിക്കുമെന്ന് ആവർത്തിച്ചു പറയുന്നവരോട് സംശയാതീമായും അവസാനമായും തന്റെ തീരുമാനം പരിശുദ്ധ പിതാവ് സന്ദേശത്തിലൂടെ അറിയിച്ചിരിക്കുകയാണ്.  

എറണാകുളം-അങ്കമാലി അതിരൂപതയിലും സിനഡു തീരുമാനപ്രകാരമുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കണമെന്ന് രണ്ടു കത്തുകളിലൂടെ മാർപാപ്പ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് അസാധാരണമാർഗമായ വീഡിയോ സന്ദേശത്തിലൂടെ പരിശുദ്ധ പിതാവ് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽനിന്ന് പരിശുദ്ധ പിതാവിന് ഈ വിഷയത്തിൽ കൃത്യമായ ധാരണയുണ്ടെന്നത് വ്യക്തമാണ്. മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന പ്രചാരണം മാർപാപ്പയോടുള്ള അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വിഫലശ്രമമാണ്. 2023 ഡിസംബർ 25 മുതൽ എറണാകുളം-അങ്കമാലി അതിരൂപതമുഴുവനിലും സിനഡുതീരുമാനമനുസരിച്ച് വിശുദ്ധ കുർബാനയർപ്പിക്കണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടതിനുശേഷവും ആഘോഷദിവസങ്ങളിൽ മാത്രം ചിലയിടങ്ങളിൽ ചൊല്ലണമെന്നാണ് മാർപാപ്പ പറഞ്ഞിരിക്കുന്നത് എന്ന പ്രചാരണമാണ് യഥാർത്ഥത്തിൽ തെറ്റിധാരണ പടർത്തുന്നത്.

സഭയുടെ കൂട്ടായ്മയിൽ ചേർന്നുനില്ക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകൾക്ക് ഔദാര്യപൂർവം സമയംനല്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ പിറവിത്തിരുനാൾമുതൽ നിർബന്ധമായും എറണാകുളം-അങ്കമാലി അതിരൂപത മുഴുവനിലും ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടത്. മുറിവുകൾ ഉണക്കി സഭാകൂട്ടായ്മ പുനഃസ്ഥാപിച്ച് കത്തോലിക്കാസഭയുടെ കൂട്ടായ്മയിൽ തുടരുകയെന്ന മാർപാപ്പയുടെ ആഹ്വാനം എളിമയോടെ സ്വീകരിക്കാം.

ഫാ. ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ

ഡിസംബർ 11, 2023

നിങ്ങൾ വിട്ടുപോയത്