സിഡ്നി, ഓസ്ട്രേലിയ: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്ക് സഹായകമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 1,00,000 ഡോളര്‍ ഗ്രാന്റിനായി സിഡ്നി അതിരൂപത മെഡിക്കല്‍ ഗവേഷകരില്‍ നിന്നും വീണ്ടും അപേക്ഷ ക്ഷണിച്ചു. ഗർഭാശയത്തില്‍വെച്ച് തന്നെ ശിശുക്കള്‍ക്ക് നല്‍കുന്ന വൈദ്യചികിത്സകള്‍, വേദന കൈകാര്യം ചെയ്യല്‍ അല്ലെങ്കിൽ പ്രായപൂര്‍ത്തിയായ മൂലകോശങ്ങളുടെ ചികിത്സാ ഉപയോഗം എന്നിവ ഉള്‍പ്പെടെ ജീവിതത്തിന്റെ ഏത് ഘട്ടത്തിലുമുള്ള സാന്ത്വന പരിചരണം എന്നിവയാണ് ഗവേഷണത്തിന്റെ പരിധിയില്‍ വരുന്നത്. 2003 മുതലാണ് സിഡ്നി അതിരൂപത ഈ ഗ്രാന്റ് നല്‍കുവാന്‍ തുടങ്ങിയത്. പത്താമത്തെ ഗ്രാന്റാണ് 2022-ല്‍ നല്‍കുന്നത്.

അപേക്ഷകര്‍ക്ക് വിജയകരമായ ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിരിക്കണമെന്നും, അവരുടെ ഗവേഷണം ശാസ്ത്ര മികവിന്റെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും അതിരൂപത പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണംവരേയുള മനുഷ്യജീവിതത്തെ ബഹുമാനിക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങള്‍ ഉള്‍പ്പെടുന്ന ജീവിത സംസ്കാരത്തിനായി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു സിഡ്നി അതിരൂപത മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍ ഒ.പി ജൂണ്‍ 28ന് പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു.

വിവാഹം, ലൈംഗീകത, കുടുംബം ജീവിത പരിചരണത്തിന്റെ അവസാനം എന്നിവ സംബന്ധിച്ച കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഗവേഷണത്തില്‍ മനുഷ്യ ഭ്രൂണങ്ങളുടെ നാശമോ, ഭ്രൂണങ്ങളില്‍ നിന്നോ ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കളില്‍ നിന്നോ വേര്‍തിരിക്കപ്പെട്ട സംയുക്ത കോശജാലങ്ങളുടെ ഉപയോഗവും ഗവേഷണത്തില്‍ ഉള്‍പ്പെടരുതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഫെഡറല്‍, സംസ്ഥാന നിയമങ്ങള്‍ ഗര്‍ഭഛിദ്രത്തെയും ദയാവധത്തേയും പ്രോത്സാഹിപ്പിക്കുകയും അധാര്‍മ്മികമായ വിധത്തില്‍ ശിശുക്കളെ സൃഷ്ടിക്കുവാന്‍ അനുവാദം നല്‍കുവാനുള്ള വോട്ടിംഗിനും പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഗ്രാന്റുകള്‍ക്ക് എന്നത്തേക്കാളുമധികം പ്രാധാന്യമുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. 2021 ഒക്ടോബര്‍ 18-നാണ് അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന ദിവസം.

കടപ്പാട് പ്രവാചകശബ്‌ദം

നിങ്ങൾ വിട്ടുപോയത്