കാക്കനാട്: സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറിയായി നിയുക്ത ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനിയെ സിനഡ് തെരഞ്ഞെടുത്തു. സീറോമലബാർ സഭയുടെ ജനുവരി 7 മുതൽ 15 വരെ നടന്ന മുപ്പതാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സിനഡിൽ തന്നെയാണ് തലശ്ശേരി അതിരൂപതയുടെ ആർച്ചുബിഷപ്പായി മാർ പാംപ്ലാനിയെ സിനഡ് തെരെഞ്ഞെടുത്തത്. അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ആർച്ചുബിഷപ് മാർ പാംപ്ലാനി 2017 നവംബർ 8 മുതൽ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജർമൻ, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകളിൽ പ്രാവീണ്യമുണ്ട്.

സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറിയായിരുന്ന ആർച്ചുബിഷപ് മാർ ആന്റണി കരിയിൽ കാലവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് മാർ ജോസഫ് പാംപ്ലാനി ഇപ്പോൾ നിയമിതനായിരിക്കുന്നത്.
ഫാ. അലക്സ് ഓണംപള്ളി
സെക്രട്ടറി, സീറോമലബാർ മീഡിയ കമ്മീഷൻ
16 ജനുവരി 2022