പാലാ : പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. മാർത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെയും രൂപതയുടെ പ്രഥമമെത്രാനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെയും ഓർമ്മദിനമായ നവംബർ 21 വെള്ളിയാഴ്ചയാണ് പ്രസ്തുതത കൗൺസിലുകളുടെ ഉദ്‌ഘാടനം.

രാവിലെ 9:30ന് രൂപതയുടെ ഭദ്രാസനപള്ളിയിയിൽ സീറോമലബാർസഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിശുദ്ധ കുർബാന കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുന്നു. 11 മണിക്ക് കത്തീഡ്രൽ പള്ളിയുടെ പാരിഷ് ഹാളിൽ വെച്ചുള്ള സമ്മേളനത്തിൽ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിക്കുന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാസ്റ്ററൽ പ്രസ്ബിറ്ററൽ കൗൺസിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പങ്കെടുക്കുന്നു.

Mar Joseph Kallarangatt

രൂപത വൈദികരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദികരുടെ ഗണമാണ് പ്രസ്ബിറ്ററൽ കൗൺസിൽ. പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 99 അംഗങ്ങളാണ് ഉള്ളത്. പാസ്റ്ററൽ കൗൺസിലിൽ രൂപതയിലെ വൈദികരും വിവിധ സന്യാസസമൂഹങ്ങളിലെ ജനറൽസ് പ്രൊവിൻഷ്യൽസ് അടങ്ങിയ സിസ്റ്റേഴ്സും അത്മായരും അടങ്ങുന്ന മുന്നൂറ്റി അറുപത്തി നാല് അംഗങ്ങളാണ്. രൂപതയുടെ വിവിധ തലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും വിവിധ സംഘടനകളുടെ പ്രതിനിധികളും നോമിനേറ് ചെയ്യപ്പെട്ടവരുമാണ് ഈ കൗൺസിലിലെ അംഗങ്ങൾ. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും പ്രസിഡന്റ്. അന്നേ ദിവസം പാസ്റ്ററൽ കൗൺസിലിന്റെ ചെയർമാനെയും സെക്രട്ടറിയെയും പ്രസ്ബിറ്ററൽ കൗൺസിലിന്റെ സെക്രട്ടറിയെയും രൂപതാധ്യക്ഷൻ പ്രഖ്യാപിക്കുന്നതാണ്.

നിങ്ങൾ വിട്ടുപോയത്