പന്ത്രണ്ടാം വയസിൽ തന്നെക്കാൾ ഇരുപത് വയസ് കൂടുതലുള്ള ഒരാളെ വിവാഹം കഴിച്ച മഹാരാഷ്ട്രക്കാരിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. സിന്ധുതായ്.

ഇരുപതു വയസിനുള്ളിൽ അവൾ മൂന്നു മക്കളുടെ അമ്മയായി.

ഇരുപതാം വയസിൽ നാലാമത്തെ കുഞ്ഞിനെ ഗർഭംധരിച്ചിരിക്കുന്ന സമയം.പ്രസവത്തോടടുത്ത സിന്ധുവിനെ തെറ്റിദ്ധാരണയുടെ പേരിൽ ഭർത്താവ് കഠിനമായ് മർദ്ദിക്കുന്നു.മരണത്തോട് മല്ലടിച്ച അവളെ കാലിത്തൊഴുത്തിലേക്ക് അയാൾ വലിച്ചെറിഞ്ഞു.കാലികളുടെ ചവിട്ടു കൊണ്ട് അവൾ മരിക്കട്ടെ എന്നായിരുന്നു അയാളുടെ ആഗ്രഹം.എന്നാൽ അദ്ഭുതമെന്നു പറയട്ടെഅവിടെ കിടന്ന് അവൾ തൻ്റെ കുഞ്ഞിന് ജന്മം നല്കി.

പൊക്കിൾകൊടി അറുത്തുമാറ്റാൻ പോലും ആരുമില്ലാത്തതിനാൽ മുട്ടേൽ ഇഴഞ്ഞ് അടുത്തു കിടന്ന കല്ലെടുത്ത് അനേകം തവണ ഇടിച്ചാണ് അവൾ അത് അറുത്തുമാറ്റിയത്.ആ രാത്രി അവളുടെ മനസിൽ മരണത്തേക്കുറിച്ചുള്ള ചിന്തകളുയർന്നു.

എന്നാൽ അമ്മിഞ്ഞപാലിനു വേണ്ടി കരയുന്ന തൻ്റെ കുഞ്ഞിനെ ഓർത്തപ്പോൾ അവൾ ജീവിക്കാൻ തീരുമാനിച്ചു. ജീവിത പങ്കാളിയും കൂടപ്പിറപ്പുകളുമെല്ലാം ഉപേക്ഷിച്ച അവൾക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നു.

അതിജീവനത്തിൻ്റെ നാളുകളിൽജീവനും മാനവും കാക്കുന്നതിനു വേണ്ടി ശവപ്പറമ്പുകളിൽ അവൾ അന്തിയുറങ്ങി.തിന്മകളോട് പോരാടിഭിക്ഷാടനത്തിലൂടെ ഉപജീവനം തേടി അവൾ കരുത്താർജിച്ചു.

പതിയെ പതിയെ തെരുവിലെ അനാഥ മക്കൾക്ക് അവൾ അമ്മയായി.1500-ലധികം അനാഥരായ കുട്ടികളെ അവർ എടുത്തു വളർത്തി. അവരെല്ലാവരും അവളെ “മായി” എന്ന് സ്നേഹപൂർവ്വം വിളിച്ചു., അതിനർത്ഥം “അമ്മ”.

ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മളെല്ലാം മുറിവേറ്റവരല്ലെ?എന്നാൽ നമ്മുടെ മുറിവുകൾ സൗഖ്യദായമാകുന്നുണ്ടോ?

ഇവിടെയാണ് കാൽവരിയിലെ ക്രിസ്തു നമുക്ക് മാതൃകയാകുന്നത്. അവൻ്റെ മുറിവുകൾ സൗഖ്യത്തിൻ്റേതായിരുന്നു.ദു:ഖവെള്ളിയുടെ ഓർമകൾ അയവിറക്കുന്ന ഈ ദിനത്തിൽ കുരിശാകുന്ന ബലിപീഠത്തിൽ സൗഖ്യത്തിൻ്റെ അപ്പമായ്ത്തീർന്നവനെ നമുക്ക് ധ്യാനിക്കാം.

കുരിശിൽ കിടന്നുകൊണ്ട് അവൻപറഞ്ഞ വാക്കുകൾ നമുക്ക് കരുത്തേകട്ടെ: ”പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല ”(ലൂക്കാ 23 : 34).

ദു:ഖവെള്ളിയുടെ മംഗളങ്ങൾ

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്