എന്നെ വ്യക്തിപരമായി അപമാനിക്കാൻ വേണ്ടി തിരുവനന്തപുരത്തു കഴിഞ്ഞ 15 വര്ഷങ്ങളായി നന്മയുടെ ചരിത്രം രചിക്കുന്ന ലൂർദ് മാതാ കെയർ എന്ന സ്ഥാപനത്തെയും നെടുമങ്ങാട് മദർ തെരേസ ഹോമിനെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഒരു വീഡിയോ കാണുവാനിടയായി.

1 ഞാൻ സഹായമെത്രാനായി ചുമതലയേൽക്കുന്നതു 2017 ലാണ്. അതിനു വളരെ മുമ്പ് തന്നെ ഡോക്ടർ ശാന്ത മാധവൻ ലൂർദ് മാതാ കെയർ നു നല്ലൊരു തുക സംഭാവനയായി നൽകിയിരുന്നു. ഞാൻ ഡോക്ടർ ശാന്ത മാധവന്റെ കൈയിൽ നിന്നോ ശ്രീമതി എൽസിയുടെ കയിൽനിന്നോ ഒരു പണവും സ്വീകരിച്ചിട്ടില്ല. എങ്കിലും ഡോക്ടറിന്റെ മരണത്തിനു ശേഷം ശ്രീമതി എൽസിയെ സംരക്ഷിക്കാം എന്ന ആശയത്തോട് പൂർണ സമ്മതമായിരുന്നതിനാലാണ് അവർ പറയുന്നതുപോലെ ഒരു രേഖ ഞാനും കൂടി ഒപ്പിട്ടു നൽകിയത്. എന്നാൽ മുദ്രപത്രത്തിൽ ഇപ്രകാരം ഒപ്പിട്ടതായി ഞാൻ ഓർക്കുന്നുമില്ല
2 അതിന് പ്രകാരം നെടുമങ്ങാട് ഓൾഡ് ഏജ് ഹോമിൽ അവർക്കു ഒരു മുറി കൈമാറിയതായി അറിഞ്ഞു. ആ മുറിയുടെ താക്കോൽ ഇപ്പോഴും ശ്രീമതി എൽസിയുടെ കൈവശം ഉണ്ട്. അവർക്കു എപ്പോൾ വേണമെങ്കിലും അവിടെ വന്നു താമസിക്കാം. എന്നാൽ അവിടെയുള്ള സഹോദരിമാർ അവർക്കു ഫുഡ് പോയ്സൺ കൊടുത്തെന്നൊക്കെയുള്ള അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചു അവർ അവിടെ താമസിക്കാതെ അധികാരികൾക്ക് പരാതി നൽകി നടക്കുകയായിരുന്നു. ആ സ്ഥാപനത്തിന്റെ നിയമങ്ങൾ പാലിച്ചു എന്ന് വേണമെങ്കിലും അവർക്കവിടെ താമസിക്കാം എന്ന് വ്യക്തമാക്കിയിരുന്നതാണ്. ഇന്നും സ്ഥാപനം അതിനു തയാറാണ്.
3 അവർക്കു നൽകിയിരിക്കുന്ന രേഖയിൽ എന്റെ ഒപ്പു ആവശ്യമില്ലാത്തതായിരുന്നു. കാരണം ഞാൻ അതിന്റെ സഹ രക്ഷാധികാരി മാത്രമാണ്. ട്രസ്റ്റിന്റെ ദൈനം ദിന നടത്തിപ്പിൽ ഞാനൊരിക്കലും ഇടപെടുന്നില്ല എങ്കിലും എന്റെ ഒപ്പു കൂടി വേണമെന്ന് ശ്രീമതി എൽസി നിർബന്ധം പിടിച്ചതുകൊണ്ടും ഗൂഢ ലക്ഷ്യങ്ങളൊന്നും സംശയിക്കാതിരുന്നതുകൊണ്ടും അവരെ സംരക്ഷിക്കാൻ സെന്റർ തയ്യാറായിരുന്നതു കൊണ്ടും നിർദോഷമായി ഞാൻ ഒപ്പിടുകയായിരുന്നു. ഇപ്പോൾ അതുയർത്തിപ്പിടിച്ചാണ് അവർ അപമാനശ്രമങ്ങൾ നടത്തുന്നത്. എങ്കിലും ഒപ്പിട്ടു കൊടുത്ത ഒരു കാര്യത്തിൽനിന്നും ട്രസ്റ്റ് പിന്മാറിയിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്.
4 ഈ കാര്യം വച്ചുകൊണ്ടു എനിക്കെതിരെ അപമാനകരമായ വാർത്ത നൽകുന്ന ഓൺലൈൻ ചാനലിനെതിരെ നിയമനടപടിയുമായി മുമ്പോട്ട് പോകുന്നതാണ്. വസ്തുതകൾ അന്വേഷിക്കാതെ ആരെങ്കിലും പറയുന്നത് കേട്ട് വ്യക്തികളെ അപമാനിക്കാൻ ഒരുമ്പെടുമ്പോൾ അകാരണമായി വേദനിക്കുന്നവരും അനേകരാണ്.
5 ലൂർദ് മത കെയർഉം മദർ തെരേസ ഹോമും സമൂഹത്തിലെ വേദനിക്കുന്നവർക്കു നൽകിക്കൊണ്ടിരിക്കുന്ന നിസ്തുലമായ സംഭാവനകളെയാണ് ഇപ്രകാരമുള്ള വ്യക്തിഹത്യകൾമൂലം തമസ്കരിക്കാൻ ശ്രമിക്കുന്നത്.
കാരുണ്യം അർഹിക്കുന്ന ആർക്കും അത് സമൃദ്ധമായി നൽകണം എന്ന നിര്ബന്ധമാണ് ഇത് വരെയും ജീവിതത്തെ നയിച്ചിട്ടുള്ളത്. ഇനിയും അതങ്ങനെ തന്നെ ആയിരിക്കും.
മാർ തോമസ് തറയിൽ
മാർ തോമസ് തറയിൽ പിതാവിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം: ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതി
ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്താ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിനെതിരെ സോഷ്യൽ മീഡിയായിലൂടെ സുനിൽ മാത്യു, എൽസി പി.വി. എന്നിവർ നടത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അഭിവന്ദ്യ പിതാവിൻ്റെ സ്ഥാനാരോഹണം അടുത്തിരിക്കുന്ന വേളയിൽ തുടർച്ചയായ വീഡിയോകളിലൂടെ സുനിൽ മാത്യു എന്നയാൾ പിതാവിനെതിരെ വ്യക്തിഹത്യ നടത്തുന്നത് ദുരുദ്ദേശപരവുമാണ്.
സാമൂഹിക സൗഹാർദം ലക്ഷ്യംവച്ച് മാർ തോമസ് തറയിൽ ബിലിവേഴ്സ് ചർച്ചിൽ അടുത്തയിടെ നടത്തിയ സന്ദർശനത്തെ ദുർവ്യാഖ്യാനിക്കുകയും വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റുധരിപ്പിക്കുകയും ചെയ്യുന്ന നിരുത്തരവാദപരമായ നടപടികളാണ് സുനിലിൻ്റെയും സഭയിലെതന്നെ ചില വിമതരുടെയും ഭാഗത്തുനിന്നുണ്ടായത്.
ഇതിനു പുറമെയാണ് എൽസി പി.വി. എന്ന സ്ത്രീയെ അവതരിപ്പിച്ചുകൊണ്ട് സുനിൽ, മാർ തോമസ് തറയിൽ പിതാവിനെതിരെ വ്യാജമായി സാമ്പത്തികാരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ലൂർദ്മാതാ കെയർ, മദർതെരേസാ ഹോം എന്നീ സ്ഥാപനങ്ങൾക്ക് ഡോ. ശാന്താ മാധവൻ നൽകിയ സംഭാവനകളെപ്പറ്റിയും അതിന് അനുബന്ധമായി അവരുടെ ആശ്രിതയായിരുന്ന എൽസി പി.വി.യുടെ സംരക്ഷണം ഏറ്റെടുത്തതിനെപ്പറ്റിയും. ലൂർദ്മാതാ ചാരിറ്റബിൾ കെയർ . ട്രസ്റ്റ് തന്നെ നൽകുന്ന വിശദീകരണം അനുബന്ധമായി ചേർക്കുന്നു.
ഡോ. ശാന്താ മാധവനിൽ നിന്നോ എൽസി പി.വി.യിൽ നിന്നോ മാർ തോമസ് തറയിൽ പിതാവ് യാതൊരു സംഭാവനയും കൈപ്പറ്റിയിട്ടില്ല. ഈ ട്രസ്റ്റ് 2008 മുതൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നു പിതാവ് 2017 ൽ മാത്രമാണ് സഹായമെത്രാനായി നിയമിതനായത്. തറയിൽ പിതാവ് ഈ സംരംഭത്തിൻ്റെ ട്രസ്റ്റിയോ നടത്തിപ്പുകാരനോ ബോർഡ് മെമ്പറോ അല്ലായിതിരിക്കെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമം നിയമവിരുദ്ധവും കുറ്റകരവുമാണ്.
നിജസ്ഥിതി അന്വേഷിക്കാതെ മത സാമുദായിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ആശ്യാസമായ പ്രവണതയല്ല. സുനിൽ മാത്യു എന്നയാളിൻ്റെ നികൃഷ്ടമായ മാധ്യമ പ്രവർത്തനത്തിനെതിരെ ചങ്ങനാശേരി അതിരൂപത രൂക്ഷമായ അമർഷം ..അറിയിക്കുന്നു. ഈ വാർത്തകൾ ഉടൻതന്നെ പിൻവലിച്ച് ക്ഷമാപണം നടത്താത്ത പക്ഷം അതിരൂപത ഉചിതമായ നിയമ നടപടികളിലേക്ക് കടക്കുന്നതായിരിക്കും.
ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് – ജാഗ്രതാസമിതിക്കുവേണ്ടി
അഡ്വ.ജോജി ചിറയിൽ
പിആർ ഒ
ഫാ. ജയിംസ് കൊക്കാവയലിൽ
ഡയറക്ടർ
2024 ഒക്ടോബർ 19, 20 തീയതികളിൽ ചാനൽ i2i പ്രസിദ്ധീകരിച്ച വാർത്തയെ സംബന്ധിച്ചുള്ള ലൂർദ് മാതാ കെയറിൻ്റെ വിശദീകരണക്കുറിപ്പ്
തിരുവനന്തപുരത്ത് മെഡിക്കൽ കോളജിനു സമീപം പി.ടി. ചാക്കോ നഗറിൽ ചങ്ങനാശേരി അതിരൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ലൂർദ്ദ് മാതാ കെയർ ചാരിറ്റബിൾ ട്രസ്റ്റ് 2008ൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് (രജി. നം.1V/128/2008). ഈ ട്രസ്റ്റിനു കീഴിൽ ഇന്ന് പ്രധാനമായും 2 കാരുണ്യ സ്ഥാപനങ്ങളാണ് ഉള്ളത്. പി.ടി. ചാക്കോ നഗറിലുള്ള ലൂർദ്ദ് മാതാ ക്യാൻസർ കെയർ ഹോം 2016 മുതലും രണ്ടാമത്തേത് 2019 ൽ ആരംഭിച്ച നെടുമങ്ങാട് മദർ തെരേസാ ഓൾഡേജ് ഹോമും ആണ്.
തിരുവനന്തപുരത്ത് RCC യിലും ഇതര ആശുപത്രികളിലുമായി ചികിത്സയ്ക്കെത്തുന്ന തീർത്തും പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരുമായി ഒരു വയസ്സു മുതൽ വൃദ്ധരായവർ വരെ 120 ൽ പരം വിവിധ മതസ്ഥരാണ് ലൂർദ്ദ് മാതാ കെയറിൽ താമസിച്ച് ചികിത്സ നേടി വരുന്നത്. ഇവർക്കു ഇക്കാലയളവിലുള്ള ഭക്ഷണം, താമസം, ഏറ്റവും പാവപ്പെട്ടവർക്ക് ഗതാഗത സൗകര്യമുൾപ്പെടെ പൂർണ്ണമായും സൗജന്യമായാണ് നല്‌കുന്നത്. രണ്ടു ഭവനങ്ങളിലും രോഗികളും ശുശ്രൂഷകരും സ്റ്റാഫ് അംഗങ്ങളും ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. ഇതിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ വസ്‌തുതാവിരുദ്ധമാണ്. രോഗികളേറെയും കിടപ്പാടം പോലും വിറ്റും കടം വാങ്ങിയും ചികിത്സയ്ക്കെത്തുവരാണ്. പണമില്ലാത്തതിനാൽ ഇപ്രകാരമുള്ള രോഗികൾക്ക് ചികിത്സയ്ക്കു വേണ്ടുന്നത്ര പണം സന്നദ്ധരായ ഉദാരമതികൾ വഴി രോഗികൾക്ക് നേരിട്ടു ലഭിക്കുന്ന വിധത്തിൽ അവരെ സഹായിക്കാനാണ് ഇന്നുവരെയും ഈ സ്ഥാപനം ശ്രദ്ധിച്ചിട്ടുള്ളത്. ഇതിനോടകം ഇവിടെ താമസിച്ച് ചികിത്സ നേടി മടങ്ങിയ നൂറുകണക്കിനാളുകൾക്ക് ഇക്കാര്യത്തെക്കുറിച്ച് അനുഭവസാക്ഷ്യങ്ങൾ പറയാനുണ്ടാകും.
ചികിത്സാ സഹായങ്ങൾ നൽകുന്നത് കൂടാതെ ക്യാൻസർ കെയർ ഹോമിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്കു മാത്രം പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 6 ലക്ഷം രൂപയോളം ചെലവു വരുന്നുണ്ട്.
നെടുമങ്ങാടിന് സമീപം കൊല്ലങ്കാവിൽ സ്ഥിതി ചെയ്യുന്ന മദർതെരേസാ ഓൾഡേജ് ഹോമാണ് ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ സ്ഥാപനം. തെരുവിൽ അലയുന്നവർ, ഉപേക്ഷിക്കപ്പെട്ടവർ, ഭവനങ്ങളിൽ സംരക്ഷിക്കാൻ നിവൃത്തിയില്ലാത്തവർ തുടങ്ങിയ ഗണത്തിൽ വരുന്ന പ്രായമായ 24 സ്ത്രീകളാണ് ഇവിടുത്തെ അന്തേവാസികൾ. ഇവരിൽ കിടപ്പു രോഗികളുമുണ്ട്. ഇവിടുത്തെ അമ്മമാരുടെ ചികിത്സയ്ക്കും ദൈനംദിനച്ചെലവുകൾക്കുമായി പ്രതിമാസം 2 ലക്ഷം രൂപയോളം രൂപ ചെലവുവരുന്നുണ്ട്.
ഈ രണ്ടു സ്ഥാപനത്തെയും അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിനെയും അപകീർത്തിപ്പെടുത്താനുള്ള 19.25 മിനിട്ട് ദൈർഘ്യമുള്ള വസ്‌തുതാവിരുദ്ധമായ വീഡിയോ നിർഭാഗ്യകരമെന്നേ പറയാനുള്ളൂ.
വീഡിയോയുടെ പ്രസക്തഭാഗങ്ങളെക്കുറിച്ച്
ഡോ. ശാന്താ മാധവൻ എന്ന വലിയ മനുഷ്യസ്നേഹിയായ ഡോക്ടർ 2014-ൽ P. T. ചാക്കോ നഗറിൽ പണിയാരംഭിച്ച ക്യാൻസർ കെയർ ഹോമിന്റെയും 2018ൽ പണിയാരംഭിച്ച മദർ തെരേസാ ഓൾഡേജ് ഹോമിൻ്റെയും നിർമ്മാണത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ട്. ഡോ. ശാന്താ മാധവനിൽ നിന്നും 2014 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ വിവിധ സമയങ്ങളിലായി ബാങ്ക് മുഖേന ഒരു കോടി അറുപത്തിയേഴ് ലക്ഷം രൂപയോളം ട്രസ്റ്റ് സ്വീകരിച്ചിട്ടുണ്ട് പല സമയങ്ങളിലായി നൽകിയ മുഴുവൻ സംഭാവനകളുടെയും രേഖകൾ ലൂർദ്ദ് മാതാ കെയർ സൂക്ഷിക്കുന്നുണ്ട്. യാതൊരു വ്യവസ്ഥകളും ഈ സംഭാവന നൽകുമ്പോൾ ഡോക്ടർ രേഖാമൂലം നൽകുകയോ ട്രസ്റ്റിനോട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
- 2018- ൽ ഡോ. ശാന്താ മാധവൻ അന്തരിച്ചതിനെത്തുടർന്ന് ഡോക്ടറിൻ്റെ ശുശ്രൂഷക മാത്രമായിരുന്ന അവിവാഹിതയായ എൽസി പി. വി. എന്ന പരാതിക്കാരി അന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് രംഗത്തുവരാൻ തുടങ്ങി. എൽസിയിൽ നിന്നും 2015 മുതൽ 2019 വരെ പണമായോ ചെക്കായോ ലൂർദ്ദ് മാതാ കെയർ സ്വീകരിച്ചിരിക്കുന്നത് 10,97,000 രൂപ മാത്രമാണ്. സംഭാവനകൾ ചെക്കായും പണമായും സ്വീകരിച്ചതിന് കൃത്യമായ രേഖകളുണ്ട്. ഈ സംഭാവനകൾ പരാതിക്കാരി വ്യവസ്ഥകളില്ലാതെ നൽകിയിട്ടുള്ളതാണ്. പ്രസ്‌തുത കാലയളവിൽ രണ്ടു സ്ഥാപനങ്ങളുടെയും നിർമ്മാണത്തിനും വളർച്ചയ്ക്കും അഹോരാത്രം കഷ്ടപ്പെട്ട വൈദികനാണ് പരാതിക്കാരി അപകീർത്തിപ്പെടുത്തുന്ന ബഹു. മാളിയേക്കൽ റോണിയച്ചൻ. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തികച്ചും വസ്‌തുതാവിരുദ്ധമാണ്.
- കോവിഡ് സമയത്ത് റോണിയച്ചൻ സ്ഥലം മാറിപ്പോവുകയും പിന്നീട് ചുമതലയേറ്റ ഡയറക്ടർ മുതൽ അഭിവന്ദ്യ പിതാക്കന്മാർ, ബഹു. റോണിയച്ചൻ, വൈദികർ, സന്യസ്‌തർ ബോർഡംഗങ്ങൾ,കാരുണ്യ ശുശ്രൂഷകളിൽ നിസ്വാർഥമതികളായി പ്രവർത്തിക്കുന്നവർ, എന്തിനേറെ പാവപ്പെട്ട രോഗികളെക്കുറിച്ചും അവരുടെ കൂട്ടിരിപ്പുകാരെക്കുറിച്ചുപോലും 2020 ഡിസംബർ ആദ്യവാരം മുതൽ നേരിട്ടെത്തിയും ഫോൺ മുഖേനയും സാധ്യമായ എല്ലാ വഴികളുമുപയോഗിച്ച് പരാതിക്കാരി മാനസികമായി പീഡിപ്പിക്കുകകയും ആക്ഷേപങ്ങൾ നടത്തി വരികയുമാണ്.
- ലൂർദ് മാതാ കെയറിന് ഡോ.ശാന്താ മാധവനോടുള്ള വലിയ ബഹുമാനത്തെ പ്രതി പരാതിക്കാരിക്ക് ഓൾഡേജ് ഹോമിൽ മരണം വരെയും താമസിക്കാൻ സൗകര്യമുള്ള ആ സ്ഥാപനത്തിലെ ഏറ്റവും നല്ല ബാത്ത് അറ്റാച്ച്ഡ് മുറിയും നൽകിയിട്ടുള്ളതാണ്.
- എൽസി പി.വി.യുടെ ആരോഗ്യ സംരക്ഷണത്തിനായി 2022 മുതൽ 5 ലക്ഷം രൂപായുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തു കൊടുത്തിട്ടുള്ളതുമാണ്. ഇതിൻ്റെ പ്രീമിയം ലൂർദ്ദ് മാതാ കെയർ മുടങ്ങാതെ അടച്ചു വരുന്നു.
- 2024 സെപ്റ്റംബർ 2ന് എൽസി പി.വി ഒരു വീഴ്‌ചയെത്തുടർന്ന് പാളയത്തുള്ള ജൂബിലി ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ് ആവുകയും തുടർന്ന് കാൽമുട്ടിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തിട്ടുള്ളതാണ്. ഈ സമയത്തും എൽസിയെ ആശുപത്രിയിൽ പോയി ട്രസ്റ്റിൻ്റെ ചെയർമാനും ഡയറക്ടറുമുൾപ്പെടെ രണ്ടു ഭവനങ്ങളിലുമുള്ള വൈദികരും സിസ്റ്റേഴ്സും സന്ദർശിക്കുകയും ആരോഗ്യ വിവരങ്ങൾ തിരക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്ത് 2024 സെപ്റ്റംബർ 9 ന് മേൽപ്പറഞ്ഞ ഇൻഷുറൻസ് വഴി ചികിത്സാ ചെലവ് ലഭിച്ചിട്ടുണ്ട്. മദർ തെരേസാ ഹോമിലേയ്ക്ക് കൊണ്ടുപോയി ശുശ്രൂഷിക്കാൻ സിസ്റ്റേഴ്‌സ് സന്നദ്ധത പ്രകടിപ്പിച്ച് ജൂബിലി ആശുപത്രിയിൽ ചെന്നെങ്കിലും സ്റ്റിച്ച് എടുക്കുന്നതു വരെ ഡോക്ടർ ശാന്താ മാധവൻ വാങ്ങിക്കൊടുത്ത കാര്യവട്ടത്തുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഫ്ളാറ്റിൽ താമസിക്കാനാണ് പരാതിക്കാരി ഇഷ്ടപ്പെട്ടത്. സ്റ്റിച്ച് എടുത്തു കഴിഞ്ഞ് ഓൾഡേജ് ഹോമിലേയ്ക്ക് പൊയ്ക്കൊള്ളാം എന്നു സമ്മതിച്ചെങ്കിലും പിന്നീട് പോയില്ല. അവിടെയുള്ള മുറിയും അനുബന്ധ സൗകര്യങ്ങളും എൽസി പി.വി. തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്- മുറിയുടെ താക്കോലും പരാതിക്കാരിയുടെ കൈയിൽത്തന്നെയാണ്. മരണം വരെയും ഈ മുറിയും അനുബന്ധ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്നതിന് എൽസിക്ക് പൂർണ്ണസ്വാതന്ത്ര്യമുള്ളതാണ്.
- ഡോക്ടർ ശാന്താ മാധവൻ്റെയും ഭർത്താവ് ഡോക്ടർ A. മാധവൻ്റെയും ചരമവാർഷികം സമുചിതമായി ആചരിക്കുകയും സെപ്റ്റംബർ 23-ാം തീയതി ശ്രീമതി എൽസി പി.വിയുടെ ജന്മദിനവും ആഘോഷപൂർവ്വം കൊണ്ടാടുകയും മേല്പറഞ്ഞ സെപ്റ്റംബർ 23, ഒക്ടോബർ 11 എന്നീ തീയതികളിൽ ശ്രീമതി എൽസി പി.വി. ലൂർദ്ദ് മാതാ കെയറിലെത്തി രോഗികൾക്കു നൽകിയ സദ്യയിൽ പങ്കുചേരുകയും ചെയതാണ്. കൂടാതെ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഫിസിയോതെറാപ്പി നടന്ന രണ്ടാഴ്ച്‌ചക്കാലവും കാര്യവട്ടത്തുള്ള ഫ്ളാറ്റിൽ ഉച്ചഭഷണവുമായി പോയി ഉച്ചഭക്ഷണം നൽകിയ ശേഷം ശ്രീമതി എൽസി പി.വി.യെ ഫ്ളാറ്റിൽ നിന്ന് ഫിസിയോ തെറാപ്പിക്കായി കൊണ്ടുപോയതും തിരികെ കൊണ്ടാക്കിയതും ലൂർദ് മാതാ കെയറാണ്. പരാതിക്കാരിയുടെ ന്യായമായ ഒരാവശ്യവും ലൂർദ്ദ് മാതാ കെയർ ഇതുവരെ നിഷേധിച്ചിട്ടില്ല.
- 2019 ൽ ആരംഭിച്ച ഓൾഡേജ് ഹോമിൽ ആദ്യ മരണം നടന്നത് 2022 മാർച്ച് 24നും അവസാന മരണം നടന്നത് 2024 ഒക്ടോബർ 19നും ആണ്. കിടപ്പുരോഗികളുൾപ്പെടെയുള്ള ഈ സ്ഥാപനത്തിൽ നടന്നിട്ടുള്ള എല്ലാ മരണങ്ങളും വാർദ്ധക്യസഹജമായ രോഗങ്ങൾ മൂലമുള്ള സ്വാഭാവിക മരണങ്ങളാണ്. ഇക്കാര്യത്തെക്കുറിച്ച് സ്ഥലം പോലീസ്, ആശുപത്രി അധികൃതർ, മുൻസിപ്പൽ കൗൺസിലർമാർ എന്നിവർക്ക് കൃത്യമായ അറിവുകളുണ്ട് . ഒപ്പം ഇതേ സംബന്ധിച്ച മതിയായ രേഖകൾ ഓൾഡേജ് ഹോമിൽ സൂക്ഷിച്ചിട്ടുമുണ്ട്.
ദൈവപരിപാലനയാലും അഭിവന്ദ്യ പിതാക്കന്മാരുടെ കരുണാർദ്രമായ അനുഗ്രഹാശിസ്സുകളോടെയും ഉദാരമനസ്‌കരായ സാധാരണ മനുഷ്യരുടെയും സഹായം കൊണ്ട് നടത്തപ്പെടുന്ന കാരുണ്യ ഭവനങ്ങളാണ് നമ്മുടെ ലൂർദ്ദ് മാതാ കെയറും ഓൾഡേജ് ഹോമും. ചങ്ങനാശ്ശേരി അതിരൂപതയുടെ കാരുണ്യ മുഖമായി ഒരു കലർപ്പുമില്ലാതെ നിസ്വാർഥമായി സേവനം ചെയ്യുന്ന ലൂർദ് മാതാ കെയറിൻ്റെ രാപകലില്ലാതെയുള്ള ശുശ്രൂഷകൾക്ക് എല്ലാവരുടെയും തുടർന്നുള്ള പിന്തുണ അഭ്യർത്ഥിക്കുന്നു.
- അഭിവന്ദ്യ തോമസ് തറയിൽ പിതാവ് ഈ ട്രസ്റ്റിൻ്റെ ബോർഡ് മെമ്പർ അല്ലാത്തതിനാൽ ട്രസ്റ്റിൻ്റെ ദൈനംദിന കാര്യങ്ങളിലോ സാമ്പത്തിക ഇടപാടുകളിലോ ഒരിക്കൽ പോലും പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ടിട്ടില്ല. ഇക്കാരണത്താൽ തന്നെ പരാതിക്കാരി പിതാവിനെതിരെ ഉന്നയിച്ചിരിക്കുന്ന സാമ്പത്തിക ഇടപാടുമായി അദ്ദേഹത്തിന് യാതൊരു ബന്ധവും ഇല്ലാത്തതാണ്.
- ഓൾഡ് ഏജ് ഹോമിലെ താമസത്തിനിടയിൽ പരാതിക്കാരിക്ക് സിസ്റ്റേഴ്‌സ് വിഷംകലർന്ന ഭക്ഷണം നല്‌കി എന്നു പറയുന്നതും റൂം കുത്തിത്തുറന്ന് മോഷണം നടത്തി എന്നു പറയുന്നതും ശുദ്ധ അംസംബന്ധമാണ്.
എൽസി പി.വി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഉന്നയിക്കുന്ന നീതിക്കു നിരക്കാത്തതായ മുഴുവൻ ആരോപണങ്ങളേയും ലൂർദ് മാതാ കെയർ ട്രസ്റ്റ് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ജാതി-മത വ്യത്യാസമില്ലാതെ പൊതുസമൂഹം വലിയ പ്രതീക്ഷയോടെ കാണുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്തമെത്രാപ്പോലീത്തയെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുന്നതിനും തലസ്ഥാനനഗരിയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ കാരുണ്യമുഖമായി പ്രശോഭിച്ചു നില്ക്കുന്ന പ്രസ്ഥാനങ്ങളെ തകർക്കാനും ഉള്ള ഗൂഢതന്ത്രങ്ങൾ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. പരാതിക്കാരിയുടെ ഇത്തരത്തിലുള്ള അപരിഷ്കൃതമായ ചെയ്‌തികൾ മനസിലാക്കി പൂർണ ജാഗ്രതയോടെ ഈ വിഷയത്തെ സമീപിക്കണമെന്ന് താല്‌പര്യപ്പെടുന്നു. ഇതുവരെ നല്‌കികൊണ്ടിരിക്കുന്ന സഹായങ്ങൾ തുടർന്നും എൽസി പി.വി ക്ക് നല്‌കുന്നതായിരിക്കും.