ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നാല്‍.

നമ്മുടെ കര്‍ത്താവും രക്ഷകനുമായ ഈശോമശിഹായുടെ പീഡാനുഭവകാലത്തേ അനുസ്മരിക്കുവാന്‍ ക്രൈസ്തവലോകം തയാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു. ക്രൈസ്തവസഭകള്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉപവാസങ്ങളും പീഡാനുഭവ സംഭവങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള ആവിഷ്കാരങ്ങളുമായി സാവധാനം വലിയവാരത്തിലേക്ക് നീങ്ങുന്നു. എല്ലാ ഭക്ത്യഭ്യാസപ്രകടനങ്ങളും വ്യക്തികേന്ദ്രീകൃതമായി ചിത്രീകരിച്ചുകൊണ്ട് ഓരോ വിശ്വാസിയെയും ക്രൈസ്തവചൈതന്യത്തില്‍ ഒരുക്കിയെടുക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി സഭകളെല്ലാം തയാറെടുക്കുന്നു. എന്നാല്‍ ഇവിടെ ഒരു ചോദ്യം ഉയരുന്നു – സഭകളുടെ മാനസാന്തരത്തേക്കുറിച്ച് ആര്‍ ബോധം വരുത്തും?

വാസ്തവത്തില്‍ സഭകള്‍ക്ക് ഒരു മാനസാന്തരം ആവശ്യമുണ്ടോ? വെളിപ്പാട് പുസ്തകത്തിലെ ഏഴ് സഭകളെക്കുറിച്ചുള്ള വായനയിലാണ് ”സഭകളുടെ മാനസാന്തരം” എന്ന വിഷയം ഏറെ ഗൗരവമുള്ളതാണെന്നും ഈശോമശിഹാ അത് ആവശ്യപ്പെടുന്നു എന്നതും വ്യക്തമാകുന്നത്.

വെളിപ്പാട് പുസ്തത്തെ സംബന്ധിച്ചിടത്തോളം എഴുത്തു ഭാഷ അഗ്രാഹ്യവും വ്യാഖ്യാനിച്ചു ഫലിപ്പിക്കാന്‍ പ്രയാസമുള്ള പ്രതീകങ്ങളും സംഭവങ്ങളുമെല്ലാം കൊണ്ട് നിറഞ്ഞതാണ്. എന്നാല്‍ ഇവിടെ വ്യാഖ്യാനിയില്ലാതെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമാണ് പരിശുദ്ധാതമാവ് സഭകളോട് പറയുന്നത് “ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ”. സഭയുടെ നേട്ടങ്ങളെ എടുത്തുകാട്ടി പ്രശംസിക്കുകയും വീഴ്ചകളും കോട്ടങ്ങളും ചൂണ്ടിക്കാട്ടി ശാസിക്കുകയും മാനസാന്തരത്തിന് ആഹ്വാനം നല്‍കുകയും ഉറച്ചുനില്‍ക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നതും ഏഴു സഭകള്‍ക്കുള്ള ഈ സന്ദേശത്തില്‍ കാണാം.

പരിശുദ്ധാത്മാവ് സഭകളോട് ഇടപെടുമ്പോള്‍ അതിന്‍റെ നേതൃത്വത്തോടാണ് സംസാരിക്കുന്നത്. സഭാനേതൃത്വങ്ങളിലൂടെയാണ് പരിശുദ്ധാതമാവ് സഭയെ നയിക്കുന്നത്. പുണ്യപ്രവൃത്തികളും നന്മകളും ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവര്‍ത്തികള്‍ സഭയില്‍ ഉണ്ടെങ്കിലും വിവിധയിടങ്ങളില്‍ പരിഹരിക്കേണ്ട പല വിഷയങ്ങളും കുറവുകളും പരിശുദ്ധാതമാവ് ചൂണ്ടിക്കാണിക്കുന്നത് കാണുന്നു. സഭകളിന്മേല്‍ നടപ്പാക്കാന്‍ പോകുന്ന ശിക്ഷയുടെ മുന്നറിയിപ്പും യുഗാന്ത്യോന്മുഖമായ വാഗ്ദാനങ്ങളും കൊണ്ട് പരിശുദ്ധാത്മാവിന്‍റെ ശബ്ദം പെരുമ്പറമുഴക്കുന്ന അധ്യായങ്ങളാണ് വെളിപ്പാട് പുസ്തകത്തിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങള്‍.

ഏഴു സഭകള്‍ക്കുള്ള ലേഖനങ്ങള്‍ ആരംഭിക്കുന്നത് ചില പ്രത്യേക സഭകളെ പരാമര്‍ശിച്ചുകൊണ്ടാണെങ്കിലും ഒടുവിലേക്ക് എത്തുമ്പോള്‍ അത് ആഗോളസഭയോടുള്ള ആഹ്വാനമായി മാറുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതേക്കുറിച്ച് ഫാ ഡോ മൈക്കിള്‍ കാരിമറ്റം എഴുതിയിരിക്കുന്നതു നോക്കുക “ഓരോ സഭയ്ക്കും എഴുതുന്ന ലേഖനത്തിന്‍റെ അവസാനം ഇപ്രകാരമൊരു ആഹ്വാനം നല്‍കുന്നതിനാല്‍ ഓരോന്നിലും പറയുന്ന കാര്യങ്ങള്‍ ആ സഭയെ മാത്രം ഉദ്ദേശിച്ചുള്ളതല്ല എന്നു വ്യക്തമാകുന്നു. ക്രിസ്തുവിന് നല്‍കുന്ന വിശേഷണങ്ങളും സഭകള്‍ക്ക് നല്‍കുന്ന ഉപദേശങ്ങളും തെരഞ്ഞെടുക്കുന്നതില്‍ ഓരോ സഭയുടെയും പ്രത്യേക ചരിത്രപശ്ചാത്തലത്തിന്‍റെ സ്വാധീനം ഉണ്ട്. എന്നാല്‍ സഭകളോടാണ് ഉത്ഥിതനായ ക്രിസ്തു ഓരോ ലേഖനത്തിലും സംസാരിക്കുന്നത്. ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനം ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന ക്രിസ്തുവിശ്വാസികളുടെ സമൂഹങ്ങള്‍ മാത്രമല്ല, എല്ലാ കാലത്തും ലോകത്തെല്ലായിടത്തും ജീവിക്കുന്ന ക്രിസ്തീയസമൂഹങ്ങള്‍ മുഴുവന്‍ ഇവിടെ വിവക്ഷിക്കപ്പെടുന്നു. ചില സഭകള്‍ക്ക് ശകാരം മാത്രം കിട്ടുന്നതിനാല്‍ അവ മറ്റ് സഭകളേക്കാള്‍ മോശമായിരുന്നു എന്ന ചരിത്രപരമായ നിഗമനത്തില്‍ എത്തുകയല്ല, വിമര്‍ശനങ്ങളും ശാസനകളും എപ്രകാരം ഇന്നത്തെ സഭാസമൂഹങ്ങള്‍ക്ക് ബാധകമാകുന്നു എന്ന് പരിശോധിക്കുകയാണ് ചെയ്യേണ്ടത്. പ്രശംസയും പ്രോത്സാഹനവും വാഗ്ദാനങ്ങളും എല്ലാം ഇതേ രീതിയില്‍തന്നെ പരിഗണിക്കണം…. ഭൗതികനേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ക്രിസ്തുവിലുള്ള വിശ്വാസം തള്ളിപ്പറയാനുള്ള പ്രലോഭനം എന്നും നിലനില്‍ക്കുന്നു. ഉത്ഥിനായ നാഥന്‍റെ താക്കീതുകള്‍ ഗൗരവമായിത്തന്നെ ഇന്നും സ്വീകരിക്കാന്‍ പ്രാദേശിക സമൂഹങ്ങളും ആഗോളസഭയും കടപ്പെട്ടിരിക്കുന്നു” (വെളിപ്പാട് പുസ്തകം ഒരു വ്യാഖ്യാനം, ഡോ മൈക്കിള്‍ കാരിമറ്റം, പേജ് 110-111

പതിനഞ്ചാം നൂറ്റാണ്ടു മുതൽ ഭാരതക്രൈസ്തവ സഭകൾ അടിമുടി സംഘര്‍ഷഭരിതമായിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ സംഘര്‍ഷാവസ്ഥയ്ക്ക് യാതൊരു അയവും വന്നിട്ടില്ല. ഇത് ഇന്നും വെളിപ്പെട്ടു നില്‍ക്കുന്ന കാര്യമാണ്. ഈ സംഘര്‍ഷാവസ്ഥ കൊല്ലങ്ങള്‍ കഴിയുന്തോറും ശമനമില്ലാതെ എരിഞ്ഞു കത്തുന്നതാണ് കാണുന്നത്. പള്ളികളുടെ പേരില്‍, ബാവയുടെയും മെത്രാന്‍റെയും പേരില്‍, കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും പേരില്‍, സുറിയാനിയുടെയും ലാറ്റിന്‍ സംസ്കാരങ്ങളുടെയും പേരില്‍, സഭയുടെ സ്വത്തിന്‍റെ പേരില്‍, ആരാധനക്രമത്തിന്‍റെ പേരില്‍, ദൈവശാസ്ത്ര ചിന്താധാരകളുടെ പേരില്‍, സ്ഥാനമാനങ്ങളുടെ പേരില്‍ എല്ലാം ഈ കലാപം കത്തി നില്‍ക്കുന്നു. ഇതിനെ ആളിക്കത്തിക്കാന്‍ തിരുമേനി – അൽമേനി വ്യത്യാസമില്ലാതെ എണ്ണപകരുന്നവരും നിരവധിയാണെന്ന വസ്തുത ഇവിടെ എടുത്തു പറയേണ്ട സംഗതിയാണ്. ഇതിന്‍റെയെല്ലാം ഫലമായി കൂനന്‍കുരിശില്‍ വളഞ്ഞുതുടങ്ങിയ ക്രിസ്തുവിന്‍റെ കുരിശ് ഇന്നു ഭൂമിയോളം താഴ്ന്ന് നിലംപറ്റി വളഞ്ഞാണ് കേരളസമൂഹത്തില്‍ നിലകൊള്ളുന്നത്! പള്ളിമിനാരങ്ങളില്‍ സ്വര്‍ണ്ണക്കുരിശ് നാട്ടി ഈ വിഷയം പരിഹരിക്കപ്പെടുകയില്ല, സഭയില്‍ രൂപപ്പെട്ട അന്തഃഛിദ്രത്തിന്‍റെ ഫലമായി കൂനന്‍കുരിശില്‍ വളഞ്ഞുപോയ കുരിശിനെത്തന്നെയാണ് ഭാരതക്രിസ്ത്യാനികള്‍ ഉയര്‍ത്തേണ്ടത്.

ലെവോദീക്യന്‍ സഭകളെപ്പോലെ ഭാരതസഭകളും പറയുന്നത് “ഞാന്‍ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല” എന്നാണ്. (വെളി 3:17). ഭൗതികമായി, ചരിത്രപരമായി, സാംസ്കാരികമായി, ആള്‍ബലത്തില്‍, സമൂഹത്തിന്മേലുള്ള സ്വാധീനത്തില്‍ എല്ലാം ഇതു ശരിയുമായിരിക്കാം. എന്നാല്‍ ലെവോദീക്യന്‍ സഭാനേതൃത്വത്തിന് നല്‍കിയതുപോലെ ക്രിസ്തുവിന്‍റെ ആത്മാവ് ഭാരത ക്രൈസ്തവസഭകള്‍ക്കും നല്‍കുന്നത്, അന്തഃസംഘര്‍ഷങ്ങളുടെയും വിഭാഗീയതയുടെയും സ്നേഹരാഹിത്യത്തിന്‍റെയും പേരില്‍ “നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനു”മാണെന്നുള്ള സ്കാന്‍ റിപ്പോര്‍ട്ടായിരിക്കും എന്നത് ആരും വിസ്മരിക്കരുത്! ലെവോദീക്യന്‍ അഹങ്കാരം ബാധിച്ചവര്‍ക്കുനേരേ ഉയര്‍ന്നുനില്‍ക്കുന്ന ന്യായവിധിയുടെ വാളാണ് ഈ വചനം. ഇവിടെ അനുതാപം മാത്രമേ പ്രതിവിധിയുള്ളൂ. ”ഭൗതീകസമ്പത്തിന്‍റെയും പ്രൗഡിപ്രഭാവങ്ങളുടെയും മായാവലയത്തില്‍ ആത്മീയയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ് കഴിയുന്നത്. മനുഷ്യന്‍റെ മുന്നില്‍ എങ്ങനെ കാണപ്പെടുന്നു എന്നതല്ല, ദൈവതിരുമുമ്പില്‍ എങ്ങനെ ആയിരിക്കുന്നു എന്നതാണ് പ്രധാനം” (ഡോ കാരിമറ്റം)

എഡി 61ലെ ഭൂമികുലുക്കത്തില്‍ ലെവോദീക്യാ പട്ടണം തകര്‍ന്നപ്പോള്‍ അതിന്‍റെ പുനഃര്‍നിര്‍മിതിക്ക് റോമാ ചക്രവര്‍ത്തി വച്ചുനീട്ടിയ സഹായം ലെവോദീക്യന്‍ ജനത പുച്ഛിച്ചുതള്ളി എന്നാണ് ചരിത്രം. അത്രമേല്‍ അവര്‍ സമ്പന്നരായിരുന്നു. ഇത്രമേല്‍ ഭൗതികസമ്പത്തില്‍ മദിച്ചുപുളച്ച ലെവോദീക്യന്‍ സഭയോടു ഈശോമശീഹായുടെ ആത്മാവു പറയുന്നു യഥാര്‍ത്ഥ ധനികനാകാന്‍ അഗ്നിശുദ്ധി വരുത്തിയ സ്വര്‍ണ്ണവും ലജ്ജ മറയ്ക്കാനുള്ള ശുഭ്രവസ്ത്രങ്ങളും കാഴ്ചലഭിക്കുന്നതിനുള്ള അഞ്ജനവും തന്നില്‍നിന്ന് വാങ്ങുക എന്ന്. ക്രൈസ്തവ സഭ ലക്ഷ്യം വയ്ക്കേണ്ട യഥാർത്ഥ സമ്പത്തിനെക്കുറിച്ചുള്ള അറിവില്ലായ്മ ഒരു ശാപമായി നമ്മെ ബാധിച്ചോ എന്ന ആത്മപരിശോധന സഭകളുടെ എല്ലാ മേഖലയിലും ഈ കാലത്ത് ഉണ്ടാകേണ്ടിയിരിക്കുന്നു.

സഭാനേതൃത്വങ്ങള്‍ ഉയര്‍ത്തുന്ന വിവാദങ്ങളില്‍ ഉള്‍പ്പെടാതെ, സര്‍ദീസ് സഭയിലെപ്പോലെ ”വസ്ത്രങ്ങള്‍ മലിനമാക്കിയിട്ടില്ലാത്ത കുറേപ്പേര്‍” ഭാരതത്തിലെ എല്ലാ സഭകളിലുമുണ്ട്. ഈ യാഥാര്‍ത്ഥ്യം സഭകളില്‍ കലക്കങ്ങളുണ്ടാക്കി നേട്ടംകൊയ്യാന്‍ ശ്രമിക്കുന്ന എല്ലാവരും ഓര്‍മിക്കണം. വാസ്തവമായി തന്നെ പിന്‍പറ്റുന്ന ഈ സമൂഹത്തിനുവേണ്ടി ക്രിസ്തു മടങ്ങിവരുമ്പോള്‍ അവരുടെ മുന്നില്‍ ലജ്ജിതരാകാന്‍ സഭാനേതൃത്വങ്ങള്‍ക്ക് ഇടയാകാതിരിക്കട്ടെ. “വിനയാന്വിതമായ ഹൃദയപരിവര്‍ത്തനത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ. സഹോദരസ്നേഹത്തിലൂടെ പ്രകടമാകുന്ന ദൈവസ്നേഹമാണ് മനുഷ്യനെ യഥാര്‍ത്ഥത്തില്‍ സമ്പന്നനാക്കുന്നത്” (ഡോ കാരിമറ്റം).

ക്രിസ്തുസംഭവങ്ങളുടെ അതിമഹത്തായ ആചരണത്തിലേക്ക് ആഗോളക്രൈസ്തവസമൂഹം നീങ്ങുന്ന ഈ സമയത്ത്, വിശ്വാസികള്‍ക്ക് മാത്രമല്ല, എല്ലാ സഭാകളുടെയും നേതൃത്വങ്ങളും ചാക്കുടുത്ത് ചാരംപൂശി ഉപവസിക്കേണ്ട ദിനങ്ങളാണ് ആഗതമായിരിക്കുന്നത്. ഭാരതത്തിലെ സകലസഭകളുടെയും നേതൃത്വങ്ങള്‍ക്കുവേണ്ടി ഓരോ വിശ്വാസിയും പ്രാര്‍ത്ഥിക്കുകയും അവര്‍ക്കുവേണ്ടി ഉപവസിക്കുകയും ചെയ്യേണ്ട സമയമാണിത്. ഭാരതക്രൈസ്തവസഭകള്‍ ഇന്ന് കടന്നുപോകുന്നത് ചരിത്രത്തില്‍ സമാനതകളില്ലാത്ത സാഹചര്യങ്ങളിലൂടെയാണ്. ഇവിടെ സഭാനേതൃത്വങ്ങള്‍ക്ക് വ്യക്തമായ പരിശുദ്ധാത്മാശബ്ദം കേള്‍ക്കുവാന്‍ കഴിയുന്നതിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന ആര്‍ക്കും ക്രിസ്തു, രക്തം നല്‍കി സമ്പാദിച്ച തന്‍റെ സഭയെ വെറുക്കുവാനോ വിസ്മരിക്കുവാനോ കഴിയില്ല. നല്ലവനും വിശ്വസ്തനുമായ ദാസനേ എന്ന പരമവിളിയുടെ ലക്ഷ്യത്തിലേക്ക് നമുക്ക് ഒരുമിച്ച് മുന്നേറാം.

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്