യേശുവിന്റെ പരസ്യജീവിതകാലത്ത് നമുക്ക് എല്ലായ്പ്പോഴും കാണാൻ സാധിക്കുന്ന ഒരു വസ്തുതയാണ് ഒരു വലിയ ജനക്കൂട്ടം യേശുവിനെ പിന്തുടർന്നിരുന്നു എന്നത്. എന്നാൽ യേശു പറയുന്നത് കേൾക്കാനല്ല, അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് കാണാനായിരുന്നു മിക്കവരും ഈശോയുടെ കൂടെ നടന്നിരുന്നത്. ഈശോ അവരുടെ മനോഗതം മനസ്സിലാക്കി, അവരുടെ ചിന്താരീതി തിരുത്താൻ ശ്രമിക്കുകയാണിവിടെ. അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യുന്ന വെറുമൊരു അത്ഭുതപ്രവർത്തകൻ മാത്രമല്ല താനെന്നും, തന്റെ അധരങ്ങളിൽ നിന്നും പുറപ്പെടുന്ന വചനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും യേശു കേൾക്കാൻ ചെവിയുള്ള എല്ലാവരെയും ഓർമ്മിപ്പിക്കുന്നു.

യേശുവിന്റെ വചനം ശ്രവിക്കുന്നവരായിരുന്നു അവിടുത്തെ ചുറ്റുമുണ്ടായിരുന്നവരൊക്കെയും. എന്നാൽ വചനം സ്വീകരിക്കുന്ന കാര്യത്തിൽ അവരെല്ലാം വ്യത്യസ്തരായിരുന്നു, അതുകൊണ്ടുതന്നെ അവരിൽ വചനം ഫലമണിഞ്ഞതും പലവിധത്തിലായിരുന്നു. മുൻവിധികളോടെ ഹൃദയം കഠിനമാക്കി വചനം കേട്ടവരിൽ അത് ഒരു മാറ്റവും ഉണ്ടാക്കിയില്ല. മറ്റുചിലരാകട്ടെ കേട്ട വചനത്തെപ്പറ്റി ആഴത്തിൽ ചിന്തിക്കാതെ അത് പ്രാവർത്തികമാക്കി. പക്ഷേ മനസ്സിലുറക്കാതിരുന്നതിനാൽ കുറെക്കാലത്തിനുശേഷം അവരതു മറന്നുപോയി. വേറെയുംചിലർ വചനം ഗ്രഹിച്ചെങ്കിലും, അതിനെതിരായ ലൗകീക പ്രലോഭനങ്ങളെ ചെറുത്തു നിൽക്കാൻ മടി കാട്ടിയവരാണ്. അതുകൊണ്ട്, എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണമെന്നു ഉത്തമബോധ്യം ഉള്ളപ്പോഴും, ലൗകീക സുഖങ്ങളുടെ പിന്നാലെ പോയി.

ഇനിയും ഒരുകൂട്ടർ ദൈവവചനത്തെ ഹൃദയത്തിൽ സ്വീകരിച്ച്, അതേക്കുറിച്ച് ധ്യാനിച്ച്‌, അതെങ്ങിനെ തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന് അന്വേഷിക്കുന്നവരാണ്. അതിനായി അവർ തങ്ങളുടെ ഹൃദയം എളിമപ്പെടുത്തുന്നു, എത്രയൊക്കെ തിരക്കുകൾ വേറെ ഉണ്ടെങ്കിലും സദാ ദൈവത്തിന് സമയം കണ്ടെത്തുന്നു. നാം ചിന്തിക്കേണ്ട വസ്തുത എന്തെന്നാൽ യേശുവിന്റെ വചനത്തിന് ചെവി കൊടുക്കുന്നവരും, അനുസരിക്കുന്നവരുമാണോ നമ്മൾ എന്നാണ്? നാം ഓരോരുത്തർക്കും ദൈവ വചനം അനുസരിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്