കൊച്ചി: ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകിയ മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടുകൊണ്ട് കർണാടകയിൽ നടപ്പിലാക്കിയ വിവാദ മതപരിവർത്തന നിരോധനനിയമം പിൻവലിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹമാണെന്നു സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ പ്രസ്താവിച്ചു.

ഈ തീരുമാനം മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും വിലമതിക്കുന്നവർക്കും എല്ലാ ജനാധിപത്യവിശ്വാസികൾക്കും പ്രതീക്ഷ നൽകുന്നതാണ്.

സ്വന്തം മതവിശ്വാസം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഇന്ത്യൻ ഭരണഘടനയെ തമസ്കരിച്ചുകൊണ്ട് നിക്ഷിപ്ത താൽപര്യങ്ങളോടെ തയ്യാറാക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ പലപ്പോഴും ന്യൂനപക്ഷ മതവിഭാഗങ്ങളോടുള്ള പീഡനമായി മാറുന്നു.

ഉത്തരേന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ ഈ നിയമത്തിൻ്റെ പേരിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങൾ തകർക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.

അവിടങ്ങളിൽ നൂറ്റാണ്ടുകളായി നടത്തിവരുന്ന സേവനങ്ങളെപ്പോലും ദുർവ്യാഖ്യാനംചെയ്ത് മതപരിവർത്തനമെന്ന് മുദ്രകുത്തി വൈദികരെയും സന്യസ്തരെയും അറസ്റ്റു ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്. കർണാടകയിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന ഭീതി ഒഴിവായത് ആശ്വാസകരമാണ്.

കർണാടകയുടെ മാതൃക സ്വീകരിച്ച് ഈ നിയമം നിലവിലുള്ള എല്ലാസംസ്ഥാനങ്ങളിലും ഇത് പിൻവലിക്കാൻ സർക്കാരുകൾ തയാറാകണമെന്നും രാഷ്ട്രത്തിൻ്റെ മതേതര സ്വഭാവം സംരക്ഷിക്കപ്പെടണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ബിഷപ് തോമസ് തറയിൽ

കൺവീനർ,സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ 18/06/2023

നിങ്ങൾ വിട്ടുപോയത്