ഇന്ന് അംബേദ്കർ ജയന്തി. ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിൻ്റെ സ്‌മരണകൾ തുടിക്കുന്ന ദിനമാണിത്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങൾക്ക് ഇന്നും ഊർജ്ജം പകരുന്നു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തീർത്തിരിക്കുന്ന നമ്മുടെ മഹത്തായ ഭരണഘടനയുടെ മുഖ്യശില്പിയെന്ന നിലയ്ക്കും അംബേദ്കറുടെ സംഭാവനകൾ സുപ്രധാനമാണ്.

വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയവും നവലിബറൽ മുതലാളിത്ത നയങ്ങളും ഭരണഘടനാ മൂല്യങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഈ കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആശയങ്ങളുടെ പ്രസക്തി വർദ്ധിച്ചിരിക്കുന്നു.

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലായ ഭരണഘടനയെ നിർവീര്യമാക്കേണ്ടത് രാജ്യത്തെ വർഗ്ഗീയ ശക്തികളുടെ ആവശ്യമാണ്‌. അതിനെ ചെറുക്കേണ്ടതാകട്ടെ ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരുടേയും കടമയും. ആ ചെറുത്തു നില്പിനു കൂടുതൽ കരുത്തും ദിശാബോധവും പകരാൻ അംബേദ്കറിൻ്റെ ഉജ്ജ്വലമായ പോരാട്ടങ്ങൾ നമുക്ക് പ്രചോദനമാകണം. ജാതി ചൂഷണങ്ങളും അസമത്വങ്ങളും ഇല്ലാത്ത ഒരു ലോകത്തിനായി മനുഷ്യർ പോരാടുന്ന കാലത്തോളം അദ്ദേഹം വിസ്മൃതിയിലാണ്ടു പോകാൻ നാം അനുവദിക്കരുത്. ഏവർക്കും ഹൃദയപൂർവം അംബേദ്കർ ജയന്തി ആശംസകൾ നേരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ

നിങ്ങൾ വിട്ടുപോയത്