പാവങ്ങളുടെ ദൈവം എന്നും ജീവിക്കുന്ന സുവിശേഷം എന്നും വിളിക്കപ്പെട്ടിരുന്ന ഇറ്റലിക്കാരനായിരുന്ന ഒരു ഈശോസഭാ വൈദികൻ മലബാറിലുണ്ടായിരുന്നു. ലീനസ് മരിയ സുക്കോൾ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

പക്ഷേ, ആ പേര് കേട്ടാൽ ചിലപ്പോൾ അറിഞ്ഞെന്നു വരില്ല. എന്നാൽ സുക്കോളച്ചൻ എന്ന് ഒറ്റവാക്കിൽ പറഞ്ഞുനോക്കൂ; പ്രത്യേകിച്ച് മലബാറുകാരോട്.

അവരുടെ മുഖത്ത് സ്നേഹവും ആദരവും ഒരുപോലെ നിറയുന്നതു കാണാം. അവരെ സംബന്ധിച്ച് സുക്കോളച്ചൻ എന്ന പേരിന് കാരുണ്യമെന്നും സ്നേഹമെന്നും അർത്ഥമുണ്ട്. സുക്കോളച്ചൻ കേരളക്കരയ്ക്ക് പ്രിയപ്പെട്ടതായതിന്റെ കഥ ഇപ്രകാരമാണ്…

ജപ്പാനിലോ, ആഫ്രിക്കയിലോ പോയി മിഷനറി പ്രവർത്തനം നടത്താൻ ആഗ്രഹിച്ച ഒരാൾ ഇറ്റലിയിൽ ഉണ്ടായിരുന്നു. പക്ഷേ, ദൈവം അദ്ദേഹത്തെ കൊണ്ടുവന്നെത്തിച്ചത് കേരളത്തിലെ കണ്ണൂരിലാണ്. ലീനസ് മരിയ സുക്കോൾ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

ഈശോസഭക്കാരനായിരുന്നു അദ്ദേഹം. ഇറ്റലിയിൽ 1916 -ൽ ജനിച്ച ലീനസ് മരിയ സുക്കോൾ എന്ന സുക്കോളച്ചൻ മലബാറിലെ പാവങ്ങളുടെയും അശരണരുടെയും ആലംബമായി മാറിയത് പിന്നീടുള്ള ചരിത്രം.

ദൈവത്തെ അറിഞ്ഞ ജീവിതം

സുക്കോളച്ചനെ കാണാൻ എത്തുന്നവരെ സ്വാഗതം ചെയ്തിരുന്നത് അച്ചനെ കാണുന്നതിനു മുമ്പ് ദേവാലയത്തിൽ പ്രാർത്ഥിക്കുക’ എന്ന ലിഖിതമായിരുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്ക് മറുപടി നൽകുന്നവൻ അവിടെയാണ് എന്ന് ജനങ്ങളെ ഓർമ്മപ്പെടുത്തിയിരുന്നു ആ വാചകം. ദേവാലയത്തിൽ എത്തുന്നവർ ദൈവത്തെ കാണുന്നു, തനിക്കരികിൽ എത്തുന്ന അശരണരിൽ താൻ ദൈവത്തെ കാണുന്നു എന്ന് തന്റെ ജീവിതം കൊണ്ട് അച്ചൻ പഠിപ്പിച്ചു.

“നിങ്ങൾ എന്റെ ഈ സഹോദരരിലൊരുവനോട് ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തത്’ എന്ന ബൈബിൾ വചനത്തെ ഏറെ ഇഷ്ടപ്പെട്ട സുക്കോളച്ചൻ, കഷ്ടപ്പെടുന്ന അപരനിൽ ദൈവത്തെ കണ്ടു. അതുകൊണ്ടു തന്നെയാവാം തന്റെ മുറിയിലേക്കുള്ള വാതിലിനോടു ചേർന്ന ഭിത്തിയിൽ തന്റെ പേരെഴുതിയ ഫലകത്തിനു തൊട്ടുമുകളിലായി ഈ വാക്കുകൾ രേഖപ്പെടുത്തി വച്ചത്.

ജീവിതം മാതൃകയാക്കിയ വ്യക്തി

ആലംബഹീനർക്കു വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴും ചോർന്നൊലിക്കാതിരിക്കാൻ പ്ലാസ്റ്റിക് വിരിച്ച ഓടുമേഞ്ഞ കെട്ടിടത്തിൽ രണ്ട് ബഞ്ചുകൾ ചേർത്തുവച്ച് അതിനു മുകളിൽ ഒരു പായ വിരിച്ചാണ് സുക്കോളച്ചൻകിടന്നുറങ്ങിയിരുന്നത്. രണ്ടു പ്രാവശ്യം തുന്നിക്കൂട്ടിയ ചെരിപ്പ് പൊട്ടിയപ്പോൾ മൂന്നാമതും തുന്നുന്നതിനായി അച്ചൻ കൈക്കാരനെ ഏൽപിച്ചു. ഈ ചെരുപ്പ് ഇനിയും തുന്നാൻ ചെന്നാൽ ചെരുപ്പുകുത്തി തന്നെ കളിയാക്കും, അതുകൊണ്ട് അച്ചന് ഞാൻ പുതിയതൊന്നു വാങ്ങിത്തരാം എന്നു പറഞ്ഞപ്പോൾ, “എനിക്ക്ദാരിദ്ര്യവ്രതമാണെന്ന് നിനക്കറിയില്ലേ. നീ വാങ്ങിത്തന്നാലും ഞാനത് ഉപയോഗിക്കില്ല. എന്ന് അച്ചൻ കർശനമായി പറഞ്ഞു. മറ്റുള്ളവർക്ക് ഫാനും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയ അച്ചൻ ഒരിക്കലും ഫാനിന്റെ കുളിർക്കാറ്റ് അറിഞ്ഞിട്ടില്ല.

അച്ചനു വേണ്ടി പാകം ചെയ്യുന്ന ഭക്ഷണം പ്രത്യേക പാത്രങ്ങളിലാക്കി മേശപ്പുറത്ത് വയ്ക്കുമായിരുന്നു. ഊണുമേശയിൽ പാത്രങ്ങൾ നിറഞ്ഞപ്പോൾ അച്ചൻ അത് വിലക്കി. “മറ്റുള്ളവരോടൊപ്പം മതി തനിക്കും; പുറമേ നിന്നും ആരെങ്കിലും വന്നുകണ്ടാൽ ഇവിടെ വിഭവസമൃദ്ധമായ സദ്യയാണെന്നു കരുതും” എന്നു പറയുമായിരുന്നു.

സുക്കോളച്ചൻ ഉപയോഗിച്ചിരുന്ന കുടയുടെ കാൽ, പട്ടി കടിച്ചുമുറിച്ചിട്ടും കുടയൊന്നു മാറിവാങ്ങാൻ അച്ചൻ തയ്യാറായില്ല. പുതിയൊരു കുട കൈക്കാരൻ വാങ്ങിനൽകിയെങ്കിലും അദ്ദേഹം അത് തിരസ്ക്കരിച്ചു. ഒടുവിൽ കടുത്ത നിർബന്ധത്തിനു വഴങ്ങി ആ കുടയുടെ കാൽ മാറ്റാൻ അദ്ദേഹം തയ്യാറായി. അത്രത്തോളം നിലപാടുകളിൽ കാർക്കശ്യവും ബന്ധങ്ങളിൽ ഊഷ്മളതയും പുലർത്തിയ വ്യക്തിയായിരുന്നു സുക്കോളച്ചൻ.

അനാഥരുടെ ആലംബം

ഒരിക്കൽ സുക്കോളച്ചനെ കണ്ട് സഹായം അഭ്യർത്ഥിക്കുന്നതിനായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു രോഗി എത്തി. അയാൾ തന്റെ കഷ്ടതകൾ വിവരിച്ചു. അച്ചൻ അയാൾക്ക് ഒരു ചെക്ക് നൽകി. പക്ഷേ, ചെക്കിലെ തുക കുറഞ്ഞുപോയി എന്നുകണ്ട അയാൾ അത് അച്ചന്റെ മുഖത്തെറിഞ്ഞ് ക്ഷുഭിതനായി മടങ്ങി. ഇനി അയാൾക്ക് പണമോ, സഹായമോ നൽകേണ്ടതില്ലെന്ന് അച്ചനോട് എല്ലാവരും പറഞ്ഞു. എന്നാൽ തുക കൂട്ടിയെഴുതിയ മറ്റൊരു ചെക്ക്, അച്ചനെ പതിവായി സന്ദർശിച്ചിരുന്ന ഒരാൾ വശം ആരുമറിയാതെ അച്ചൻ കൊടുത്തയച്ചു.

7,0000 -ലധികം വീടുകൾ അച്ചൻ നിർമ്മിച്ചു നൽകി. കിണറുകൾ, തൊഴിലവസരങ്ങൾ അങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തെ കരുപ്പിടിപ്പിക്കാൻ വേണ്ടതെല്ലാം അച്ചൻ നൽകി. അച്ചൻ പണിതുനൽകിയ വീടുകളെല്ലാം ഒരേ രീതിയിൽ, ഒരേ സൗകര്യങ്ങൾ ഉള്ളവ ആയിരുന്നു. വീടിന് ആവശ്യമായ മര ഉരുപ്പിടികൾ തന്റെ പണിശാലയിൽ നിന്നും അച്ചൻ പണിതുനൽകി. ആ ചുവരുകൾക്കുള്ളിൽ നിന്നും തൊഴിൽ പഠിച്ച് ജീവിതമാർഗ്ഗം കണ്ടെത്തിയവർ അനേകരാണ്. ഒന്നിനും അച്ചൻ കണക്കുകൾ സൂക്ഷിച്ചിരുന്നില്ല. തന്റെ സഹായം പറ്റുന്നവർ അർഹരോ, അനർഹരോ എന്ന് അദ്ദേഹം ചൂ നോക്കിയില്ല. കണക്കുകൾ നോക്കുന്ന സർവ്വശക്തനിൽ എല്ലാം സമർപ്പിച്ചു.

സുക്കോളച്ചൻ എന്ന അത്ഭുതം

സുക്കോളച്ചൻ പട്ടുവം പള്ളിവികാരി ആയിരിക്കുന്ന സമയം. വൈകുന്നേരമായാൽ അവിടെ തവളകളുടെ നിർത്താതെയുള്ള കരച്ചിൽ കേൾക്കാം. പ്രാർത്ഥനക്കു പോലും അലോസരം സൃഷ്ടിക്കുന്ന തവളകളുടെ കരച്ചിൽ അച്ചന് അസഹനീയമായി. ഒടുവിൽ, “നാളെ മുതൽ കരയേണ്ടാട്ടോ” എന്ന് അച്ചൻ തവളകളോടു പറഞ്ഞു. പിന്നീട് അവിടെ തവളകൾ കരഞ്ഞിട്ടില്ല.

അവസാന നാളുകൾ

എപ്പോഴും ചിരിക്കുന്ന മുഖത്തോടെ പ്രത്യക്ഷപ്പെടുന്ന സുക്കോളച്ചൻ ഒരുതരത്തിലും മറ്റുള്ളവർക്ക് സങ്കടം ഉണ്ടാക്കരുതെന്ന് ആഗ്രഹിച്ചു. ശ്വാസകോശത്തിൽ ക്യാൻസർ അതിന്റെ സംഹാരതാണ്ഡവമാടിയപ്പോഴും വേദനയുടെ ഒരു ചെറുകണിക പോലും അച്ചൻ പുറത്തുകാണിച്ചില്ല. ഒടുവിൽ ആസന്നമായ മരണത്തിന് ഡോക്ടർ കുറിച്ച സമയത്തിനു മുമ്പേ അദ്ദേഹം യാത്രയായി. 2014 ജനുവരി 6 -നായിരുന്നു മരണം. സുക്കോളച്ചൻ പണികഴിപ്പിച്ച മരിയാപുരം നിത്യസഹായ മാതാ ദേവാലയത്തിനുള്ളിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തു. ആ കല്ലറക്കു മുകളിൽ അന്വർത്ഥമായ ഈ വാചകങ്ങൾ നമുക്ക് കാണാം, “ദൈവത്തിൽ നിന്ന് ദൈവത്തോടൊപ്പം ദൈവത്തിങ്കലേക്ക്.

സുക്കോളച്ചനെക്കുറിച്ചുള്ള അനുഭവങ്ങൾ അവസാനിക്കുന്നില്ല. അത് നാഴികമണിയുടെ ചലനം പോലെ അനസ്യൂതം തുടരുകയാണ്.

സുക്കോളച്ചൻ എന്ന മനുഷ്യസ്നേഹിയോടുള്ള ജനങ്ങളുടെ സ്നേഹമാണ് ആ ഘടികാരത്തിന്റെ ഊർജ്ജം; അത് നിലയ്ക്കുന്നില്ല. ഇത്തരം ജീവിതങ്ങളായിരിക്കണം നമ്മൾ മാതൃകയാക്കേണ്ടത്. അല്ലാതെ വീണുപോയ ഒരു സന്യസ്തയുടെയോ, പുരോഹിതന്റെയോ ജീവിതം കണ്ട് സഭയെ അടച്ചാക്ഷേപിക്കുകയല്ല വേണ്ടത്.

സുക്കോളച്ചനെപ്പോലെയുള്ള മഹത് വ്യക്തികളുടെ ജീവിതം കൊണ്ട് സഭ സമ്പന്നമാണ്. സഭയെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർ സുക്കോളച്ചനെക്കുറിച്ചാണ് അറിയേണ്ടത്.

Victor Vipin Williams

നിങ്ങൾ വിട്ടുപോയത്