ന്യൂഡൽഹി: ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കാൻ ഉള്ള അവകാശം പൗരനുണ്ടെന്നും രാജ്യത്ത് പതിനെട്ടു വയസ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശമുണ്ടെന്നും സുപ്രീം കോടതി.

ഭീഷണി, പ്രലോഭനം, സമ്മാനങ്ങൾ നൽകൽ തുടങ്ങിയവയിലൂടെ നടത്തുന്ന നിർബ്ബന്ധിത മത പരിവർത്തനങ്ങൾ തടയാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

മതം പ്രചരിപ്പിക്കാൻ ഉള്ള അവകാശം ഭരണഘടനയിൽ രേഖപ്പെടുത്തിയിരിക്കുന്നതിന് കൃത്യമായ കാരണം ഉണ്ടെന്നും ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ ചൂണ്ടിക്കാട്ടി.ഹർജി നൽകിയ അശ്വനി ഉപാധ്യായെ സുപ്രീം കോടതി വിമർശിച്ചു.

പ്രശസ്തി ലക്ഷ്യമിട്ടുള്ള ഹർജി ആണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. കനത്ത പിഴ ചുമത്തും എന്ന് കോടതി വ്യക്തമാക്കിയതോടെ അശ്വനി ഉപാധ്യായ ഹർജി പിൻവലിച്ചു. അതേസമയം സുപ്രീം കോടതി ഹർജി തള്ളിയ സാഹചര്യത്തിൽ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളെ സമീപിക്കും എന്ന് അശ്വിനി ഉപാധ്യായ അറിയിച്ചു. നോര്‍ത്ത് ഇന്ത്യന്‍ ഭാഗങ്ങളില്‍ ധാരാളം ആളുകള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാന്‍ കടന്നുവരുമ്പോള്‍ സംഘപരിവാര്‍ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ക്കു മറുപടിയേകാന്‍ കോടതി വിധി സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ നിരവധി സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിരോധന ബില്ല് പാസാക്കിയിരിന്നു.

നിങ്ങൾ വിട്ടുപോയത്