എന്നും രാവിലെ എഴുന്നേറ്റ് കിടക്കയിലിരുന്ന് പ്രാർത്ഥിക്കുന്ന അപ്പനോട് മകൻ ചോദിച്ചു:
”എന്തിനാണപ്പാ ഇങ്ങനെ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നത്? കർത്താവിന് നമ്മുടെ കാര്യങ്ങൾ
അറിയാമല്ലോ? പിന്നെ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും എന്താ…?”

”മകനേ നീ പറഞ്ഞത് ശരിതന്നെ. കർത്താവിന് നമ്മുടെ കാര്യങ്ങൾ എല്ലാം അറിയാം. നമ്മൾ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും കർത്താവിനൊന്നും സംഭവിക്കാനുമില്ല.

പ്രാർത്ഥനയെക്കുറിച്ച് നീ എന്താണ് കരുതിയിരിക്കുന്നത്? ആവശ്യമുള്ളത് യാചിക്കുന്നത് മാത്രമല്ല പ്രാർത്ഥന. ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതും നമ്മക്കുറിച്ചുള്ള ദൈവഹിതം ചോദിച്ചറിയുന്നതും പ്രാർത്ഥനയാണ്.

കൂടാതെ ഏത് പ്രതിസന്ധി ഘട്ടത്തിലും
നമ്മോട് സംസാരിക്കുന്ന ദൈവസ്വരം ശ്രവിക്കാനും പ്രാർത്ഥന അത്യാവശ്യമാണ്.
നീ എൻ്റെ അടുത്തിരിക്കുന്നതിനാലല്ലെ ഞാൻ പറയുന്നത് നിനക്ക് വ്യക്തമായ് കേൾക്കാൻ കഴിയുന്നത്?

അതുപോലെ നമ്മളും ദൈവത്തോട് എത്രമാത്രം അടുത്തിരിക്കുന്നുവോ അത്രമാത്രം വ്യക്തമായ് അവിടുത്തെ നമുക്ക് ശ്രവിക്കാനാകും….
പ്രാർത്ഥിക്കാത്ത വ്യക്തി ശ്രവിക്കുന്നത് ദൈവസ്വരമായിരിക്കില്ല, അവൻ്റെ തന്നെ സ്വാർത്ഥതയായിരിക്കും….”

അപ്പൻ്റെ ഉറച്ച ബോധ്യത്തിനു മുമ്പിൽ മകൻ്റെ ശിരസുതാണു.

നമ്മുടെ ജീവിതത്തിലും വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് ചിന്തിക്കുന്നത് ഉചിതമാണ്. പ്രാർത്ഥിക്കുന്ന വ്യക്തികൾക്കുള്ള ഏറ്റം വലിയ ഉദാഹരണമാണ് ദൈവപുത്രനായ ക്രിസ്തു. “അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില പ്രാര്‍ഥിക്കാന്‍ മലയിലേക്കുകയറി”
(മത്താ 14 : 23).
പല അവസരങ്ങളിലും അവിടുന്ന് ശാന്തമായി പ്രാർത്ഥിക്കുന്നത് നമുക്ക് കാണാം.

എല്ലാ വിറകിനും തീ പിടിക്കുന്നില്ലല്ലോ;
അടുപ്പിലെ തീയോട് ചേർന്നിരിക്കുന്ന വിറകിന് മാത്രമെ പെട്ടന്ന് തീ പിടിക്കൂ.
ഏതൊരു വ്യക്തിയുടെയും ആദ്ധ്യാത്മിക കെട്ടുറപ്പ് അയാൾ ദൈവവുമായ് എത്രമാത്രം അടുപ്പത്തിലാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന കാര്യം മറക്കാതിരിക്കാം.

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്