ആദിവാസി മേഖലകളിൽ കിറ്റ് നേരിട്ടെത്തിക്കും

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ഊർജിതമായി നടക്കുകയാണെന്നും വ്യാഴാഴ്ച വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കുകൾ പ്രകാരം 19,49,640 കിറ്റുകൾ വിതരണം ചെയ്തതായും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണ്, 239812 എണ്ണം. തിരുവനന്തപുരം ജില്ലയിൽ 220991, തൃശൂരിൽ 194291, ആലപ്പുഴയിൽ 137662, എറണാകുളത്ത് 159631, ഇടുക്കിയിൽ 93931, കണ്ണൂരിൽ 98986, കാസർകോട് 76501, കൊല്ലത്ത് 130092, കോട്ടയത്ത് 97460, കോഴിക്കോട് 176308, പാലക്കാട് 165358, പത്തനംതിട്ടയിൽ 81692, വയനാട് 76925 കിറ്റുകളാണ് വിതരണം ചെയ്തത്. ഓണത്തിന് മുമ്പ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

ആദിവാസി മേഖലകളിലുള്ളവർക്ക് ഓണക്കിറ്റുകൾ നേരിട്ട് എത്തിക്കും. ആഗസ്റ്റ് 15ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വിതുര പഞ്ചായത്തിലെ പുളിയക്കാല ആദിവാസി കോളനിയിൽ കിറ്റ് വിതരണം ചെയ്ത് ഇതിന് തുടക്കം കുറിയ്ക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ മന്ത്രി കെ. രാധാകൃഷ്ണനും കിറ്റ് വിതരണത്തിൽ പങ്കെടുക്കും. ഈ മാസത്തെ അരി വാങ്ങാത്ത ആദിവാസി വിഭാഗത്തിലുള്ളവർക്ക് അതും എത്തിച്ചുകൊടുക്കും. കന്യാസ്ത്രീ മഠങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ താമസക്കാർക്കും ഓണക്കിറ്റുകൾ നേരിട്ട് എത്തിക്കും.
അനർഹർ കൈവശം വച്ചിരുന്ന 1,34,170 മുൻഗണനാ റേഷൻ കാർഡുകളാണ് തിരിച്ചേൽപ്പിച്ചത്. അർഹതയുള്ള 12,000 പേർക്ക് കാർഡ് നൽകുന്നതിനുള്ള നടപടി ആരംഭിച്ചു. എ. എ. വൈ വിഭാഗത്തിലെ കാർഡുകളുടെ വിതരണം ആഗസ്റ്റ് 20 ന് പൂർത്തിയാകും. ഈ വിഭാഗത്തിൽ പെട്ടവർക്ക് സെപ്റ്റംബർ ഒന്നു മുതൽ അർഹതപ്പെട്ട റേഷൻ വിഹിതം ലഭിക്കും.

ആവശ്യപ്പെടുന്നവർക്ക് നിശ്ചിത ഫീസ് ഈടാക്കി സ്മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം കാർഡുകൾ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഭാവിയിലെ മറ്റു പദ്ധതികൾക്കും ഉപയോഗിക്കാനാവും. അടുത്ത സീസണിലെ നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ആഗസ്റ്റ് 16ന് തുടങ്ങും. അടുത്ത വർഷം മുതൽ രജിസ്‌ട്രേഷൻ ജൂലൈ ഒന്നിന് ആരംഭിക്കും. നെല്ല് സംഭരണം സുഗമമാക്കാൻ കർഷകർ, മില്ലുടമകൾ, ഉദ്യോഗസ്ഥർ എന്നിവരുമായി ജില്ലതിരിച്ച് ചർച്ചകൾ നടത്തും. ആദ്യഘട്ടം പാലക്കാട് ആഗസ്റ്റ് 26ന് നടക്കും.

സപ്ലൈകോ ജീവനക്കാരുടെ ബോണസ്, ഉത്‌സവബത്ത, ഫെസ്റ്റിവൽ അഡ്വാൻസ് എന്നിവ സംബന്ധിച്ച് വിവിധ യൂണിയനുകളുമായി ചർച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്. ഇതിനു പുറമെ 750 രൂപയുടെ സൗജന്യ വൗച്ചറും ജീവനക്കാർക്ക് നൽകുമെന്ന് മന്ത്രി പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്