മണൽത്തരികൾ ഊർന്നുപോകുമ്പോൾ …..

അവധിക്കാലം കൈവെള്ളയിലെ മണൽത്തരികൾ പോലെ വേഗം ഊർന്നുപോകുമെന്ന് പറഞ്ഞ മഹാന്റെ പേര് ഓർമ്മയില്ലെങ്കിലും അത് എത്രയോ നേരാണെന്ന് തിരിച്ചറിയുന്നു. തേവര സ്കൂളിലെ നാലരമാസത്തെ താൽക്കാലികനിയമനത്തിനുശേഷം 1993 മാർച്ച് 31 – ന് സ്കൂൾ പൂട്ടുമ്പോൾ ഒരു മധ്യവേനലവധിക്കാലം മുന്നിൽ നീണ്ടുനിവർന്നു കിടന്നിരുന്നു. പുതിയ നിയമനത്തിന്റെ പ്രതീക്ഷയിൽ രണ്ടുമാസം അതിവേഗം ഓടിമറഞ്ഞു. 1993 ജൂൺ ഒന്നിന് മണപ്പുറം സ്കൂളിലേക്ക് അഞ്ചുമാസത്തെ താൽക്കാലികനിയമനം. തുടർന്ന് വീണ്ടും തേവരസ്കൂളിൽ. പിന്നീടിന്നുവരെ അവിടെത്തന്നെ. ഓരോ അവധിക്കാലവും ഓർമ്മകളിൽ അവധികളില്ലാതെ തിളങ്ങിനിൽക്കുന്നു.

“രണ്ടുമാസം സ്കൂളിൽ പോകണ്ടല്ലോ. എത്ര സുഖം!”

“അവധിക്കാലത്തും ശമ്പളം കിട്ടുമോ? നിങ്ങളുടെയൊക്കെ ഭാഗ്യം!”

“വീട്ടിലിരുന്ന് സുഖിച്ചാലും സർക്കാർ ശമ്പളം തരുമല്ലോ.”

“ടീച്ചർപ്പണിയോളം സുഖമുള്ള ഏർപ്പാട് വേറേതാ ഉള്ളത്?”

“പണിയെടുക്കുന്നവർക്ക് നേരാംവണ്ണം കൂലിയില്ല. അപ്പഴാ പണിയെടുക്കാത്ത മാസങ്ങളിലും ചിലർക്ക് മുഴുവൻ ശമ്പളം!”

കമന്റുകൾ ഇങ്ങനെ പലതും പലപ്പോഴും കേട്ടിട്ടുണ്ട്. പറയുന്നതിൽ കുറച്ച്

വാസ്തവമുള്ളതിനാൽ നീരസം തോന്നിയിട്ടില്ല. പക്ഷേ അവധിക്കാലം വീട്ടിലിരുന്ന് സുഖിച്ചിട്ടില്ല എന്നതാണ് നേര്. പരീക്ഷാപ്പേപ്പർ നോക്കാൻ വലിയ കഷ്ടപ്പാടൊന്നും ഒരിക്കലും തോന്നിയിട്ടില്ല. അത് കൈയിൽ കിട്ടിയാൽ എത്രയും വേഗം നോക്കിത്തീർത്തു മാർക്കിട്ടാലേ അന്നും ഇന്നും സുഖമുള്ളൂ. വിശുദ്ധവാരവും ഈസ്റ്ററുമൊക്കെ കഴിയുമ്പോഴേക്കും പ്രമോഷൻ ജോലികൾ ചെയ്യാൻ സ്കൂളിലെത്തേണ്ടിവരും. ഒന്നോരണ്ടോ ദിവസം കൊണ്ട് അതും തീർക്കാം. സ്വതവേയുള്ള വേഗതയും ആവർത്തനപരിചയവും സഹായമായി. വലിയ പാളപോലുള്ള ഷീറ്റിൽ ആദ്യകാലത്ത് മാർക്കും പിന്നീട് ഗ്രേഡും എഴുതിയാണ് പ്രമോഷൻരേഖകൾ ഉപജില്ലാ ഓഫീസർക്ക് സമർപ്പിക്കുന്നത്. ഇക്കൊല്ലം കൈയെഴുത്തിനുപകരം ഓൺലൈനിൽ ചെയ്യാനുള്ള സൗകര്യമായി.

ടി സി നൽകൽ, അഡ്മിഷൻ നടത്തൽ, അനുബന്ധജോലികൾ എന്നിവയ്ക്കായി പിന്നീടുള്ള ദിവസങ്ങളിൽ ഊഴമിട്ട് അധ്യാപകർക്ക് ഡ്യൂട്ടിയുണ്ടാകും. നീണ്ട യാത്രകളും, പ്രത്യേക അസൗകര്യങ്ങളും ഉള്ളവർ മാത്രമേ ഇതിൽ ഉൾപ്പെടാതിരിക്കാറുള്ളൂ. ക്ലർക്കിന്റെ സേവനമില്ലാത്ത യു.പി. സ്കൂളിൽ സഹാധ്യാപകരുടെ കാര്യമായ സഹകരണം ഹെഡ്മാസ്റ്റർമാർക്ക് ആവശ്യമായിവരും. അത്തരം ജോലികളിൽ വലിയ കൗതുകവും ആസ്വാദ്യതയും കണ്ടെത്താൻ കഴിഞ്ഞിരുന്നതിനാലാകാം അവധിക്കാലത്ത് സ്കൂളിലെത്തുന്നത് ഉല്ലാസയാത്ര പോലെ ഇഷ്ടപ്പെട്ടിരുന്നു.

അറുപത് അവധിദിനങ്ങളിൽ നാലപത് ദിവസമൊക്കെ സ്കൂളിൽ വന്നിരുന്ന കാലമുണ്ട്. അതിന് പ്രധാനകാരണം ടി സി എഴുതുന്ന ചുമതലയിൽ ഉൾപ്പെട്ടതാണ്. അച്ചടിച്ച ടിസി ബുക്കിൽ വിദ്യാർഥികളുടെ വ്യക്തിവിവരങ്ങളും പ്രമോഷൻ, ട്രാൻസ്ഫർ കാര്യങ്ങളും എഴുതുന്നതിൽ വലിയ കൃത്യത ആവശ്യമായിരുന്നു. നടുവിൽവച്ച് കീറിയെടുക്കുന്നതിനായി കുത്തുകളിട്ട ടി സി രേഖയുടെ ഇരുവശത്തും ഒരേപോലെ വിവരങ്ങൾ എഴുതണം. തെറ്റ് വരാൻ പാടില്ല. തിരുത്തൽ അത്ര ആശ്വാസ്യവുമല്ല. ഹെഡ്മാസ്റ്ററുടെ ഒപ്പും സ്കൂൾസീലും പതിപ്പിച്ച ഒരു കോപ്പി കീറിയെടുത്ത് കുട്ടിക്ക് നൽകും. മറുപാതി സ്കൂൾഓഫീസിൽ സൂക്ഷിക്കും. കാലമെത്ര കഴിഞ്ഞാലും അത് ഓഫീസിലുണ്ടാകണം. കുറച്ചുവർഷം മുമ്പാണ് ഞാൻ പഠിച്ച മാലിപ്പാറ സ്കൂളിൽ ചെന്നപ്പോൾ ഏഴാംക്ലാസിൽ നിന്ന് വാങ്ങിയ വിടുതൽസർട്ടിഫിക്കറ്റിൻ്റെ ഓഫീസ്ഭാഗം ഞാൻ കണ്ടെടുത്ത് ഫോട്ടോയെടുത്തത്. അന്നവിടെ ഹെഡ്മാസ്റ്റർ നമ്മുടെ സിജി അഗസ്റ്റിൻ സാറായിരുന്നു.

മെയ് രണ്ടിന് റിസൾട്ട് അറിയും. ആദ്യകാലത്തൊക്കെ ചുരുക്കം കുട്ടികൾ തോൽക്കും. അവരുടെ പേരുകൾ സ്കൂളിൽ പതിപ്പിച്ച പ്രമോഷൻലിസ്റ്റിൽ ഉണ്ടാകില്ല. ക്ലാസ്മുറിക്കുള്ളിൽ പുറത്തേക്ക് തിരിച്ചുവച്ച ബോർഡിൽ ഒട്ടിച്ച ലിസ്റ്റിൽ എത്തിവലിഞ്ഞ് നോക്കിയിട്ട് പേരുകാണാത്തവർ നിരാശയോടെ തലതാഴ്ത്തി മടങ്ങുന്ന ചില രംഗങ്ങൾ കണ്ടത് ഓർമ്മയിലുണ്ട്. ഇന്ന് റിസൾട്ട് പ്രസിദ്ധപ്പെടുത്തുമെങ്കിലും അത് നോക്കാനുള്ള ആകാംക്ഷ ആർക്കുമില്ല. കാരണം തോൽക്കൽ ഇല്ലല്ലോ.

റിസൾട്ട് അറിഞ്ഞാൽ ജയിച്ചവർ എട്ടാംക്ലാസിലേക്ക് പോയി ചേരണം. മിക്കവരും നമ്മുടെ ഹൈസ്കൂളിൽത്തന്നെ ചേരും. സ്കൂൾ വേറെ ആയതിനാൽ ടി സി വാങ്ങി അഡ്മിഷൻ എടുത്താലേ അവിടെ പഠിക്കാനാവൂ. ടി സി കിട്ടാൻ രക്ഷിതാവ് സ്കൂളിലെത്തി അപേക്ഷ നൽകണം. അന്നോ പിറ്റേന്നോ ടി സി നൽകും. അതിനുള്ള ഒരുക്കങ്ങൾ ഈസ്റ്ററിനുശേഷം ആരംഭിക്കുന്നതാണ്. അതിനായി നിയുക്തരായവർ സ്കൂളിൽ വന്നിരുന്ന് ടി സി എഴുതിത്തുടങ്ങും. ഒരാൾ രേഖകൾ നോക്കി പറഞ്ഞുകൊടുക്കാനും മറ്റൊരാൾ എഴുതാനും ഉണ്ടാകും. ഒരു അനുഷ്ഠാനത്തിന്റെ ഭവ്യതയോടെയാണ് ആ കർമ്മം നിർവഹിച്ചിരുന്നത്. തങ്കമ്മ സേവർ ടീച്ചറെയാണ് ടി സിയെഴുത്തിന്റെ കാര്യത്തിൽ ആദ്യം ഓർക്കുന്നത്. ടി എം ലില്ലി ടീച്ചറും എം ജെ ഗ്രേസി ടീച്ചറുമൊക്കെ ആ ഗണത്തിലുണ്ട്. അവർക്കുശേഷം പുതുതലമുറ അത് ഏറ്റെടുത്തു. കുറെ വർഷങ്ങൾ ടി സി എഴുത്തിൽ സഹകരിക്കാനായി ദിവസങ്ങളോളം അവധിക്കാലത്ത് സ്കൂളിലെത്തിയത് ഓർക്കുന്നു. മാർഗരറ്റ് ടീച്ചറും എലിസബത്ത് ഇടിക്കുള ടീച്ചറുമൊത്ത് എത്രയോ ടി സി കൾ എഴുതിയിരിക്കുന്നു.

ടി സി വിതരണം ചെയ്യുന്ന ദിവസങ്ങളിൽ ഓഫീസിലിരിക്കുന്നത് പ്രത്യേകമൊരു അനുഭൂതിയാണ്. സന്തോഷ-സന്താപസമ്മിശ്രം എന്നേ പറയേണ്ടൂ. യാത്രപറഞ്ഞു പോകുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും വ്യത്യസ്ത പ്രതികരണങ്ങൾ….

കുട്ടികളുള്ള സ്കൂളും കുട്ടികളില്ലാത്ത സ്കൂളും രണ്ടുതരമാണ്. ഒഴിഞ്ഞ ഡെസ്കും ബഞ്ചുമുള്ള ക്ലാസ്മുറികൾ, ഇടനാഴികളൊക്കെ ഇലപൊഴിഞ്ഞ കാലം പോലെയാണ്. തളിരിടാനും പൂവണിയാനുമുള്ള കാത്തിരിപ്പിന്റെ കാലം. അതറിഞ്ഞ് അനുഭവിക്കാൻ അവധിക്കാലത്ത് സ്കൂളിൽ എത്തുകതന്നെ വേണം.

മെയ് അവസാനമാകുമ്പോഴേക്കും സ്കൂൾ തുറക്കാനുള്ള ഒരുക്കങ്ങൾ, സ്റ്റാഫ് മീറ്റിങ്ങ്, ക്ലീനിങ്, അലങ്കാരം തുടങ്ങി പലപല കാര്യങ്ങൾ… പറഞ്ഞുകൊണ്ടിരിക്കേ പുതിയ അധ്യയനവർഷം വന്നുകഴിഞ്ഞു.

ഡിപി ഇപിയുടെ വരവോടെയാണ് അധ്യാപകർക്ക് അവധിക്കാല പരിശീലനപരിപാടികൾ ആരംഭിച്ചത്. അഞ്ചുദിവസത്തെ പരിശീലനമാണ്. 1998 മെയ് മാസത്തിൽ എറണാകുളത്ത് സെൻറ് ആൽബർട്സ് സ്കൂളിൽ നടന്ന എൽ പി വിഭാഗം അധ്യാപകർക്കുള്ള പരിശീലനത്തിൽ ജില്ലാറിസോഴ്സ് പേഴ്സൺ എന്ന നിലയിൽ അധ്യാപകർക്ക് ക്ലാസെടുത്തത് അഭിമാനകരവും ആവേശകരവും ആയിരുന്നു. പ്രിയപ്പെട്ട ജോജച്ചൻസാറും ഞാനുമടങ്ങുന്ന അഞ്ചംഗടീമാണ് എറണാകുളം ഉപജില്ലയിലെ മുഴുവൻ എൽ പി വിഭാഗം അധ്യാപകർക്കും ആ കൊല്ലം ട്രെയിനിങ് നൽകിയത്.

പിന്നീട് മിക്ക വർഷങ്ങളിലും ഇത് തുടർന്നുപോന്നു. യു.പി. വിഭാഗം മലയാളത്തിന്റെ പരിശീലനമായിരുന്നു പിന്നീട് എൻ്റെ തട്ടകം. ഇക്കൊല്ലം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായും പ്രവർത്തിക്കാൻ കഴിഞ്ഞു. അവധിക്കാലത്തെ ഏതാനും ആഴ്ചകൾ പരിശീലിക്കാനും പരിശീലിപ്പിക്കാനുമായി ചെലവഴിക്കുക എന്നത് എന്റെ ജീവിതചര്യയായിത്തീർന്നു. ഈ അവധിക്കാലത്ത് ഇടപ്പള്ളി പയസ് സ്കൂളിൽവച്ച് നടന്ന യു.പി. മലയാളം അധ്യാപകപരിശീലനത്തിന്റെ സമാപനദിനം അവിസ്മരണീയമായി. കേക്ക് മുറിപ്പിച്ചും ആശംസകൾ നേർന്നും മെമൻ്റോ നൽകിയും അവരെന്നെ അവിചാരിതമായി ആദരിച്ചു. കാരണം ഒരു അവധിക്കാലമോ അധ്യാപകപരിശീലനമോ എൻ്റെ സർവീസിൽ ഇനിയില്ല എന്നതുതന്നെ.

കുറച്ചുവർഷങ്ങളായി മെയ്മാസത്തിലെ ചില ദിനങ്ങൾ ഞാൻ വിവിധ പബ്ലിക്സ്കൂളുകൾക്കായി മാറ്റിവയ്ക്കാറുണ്ട്. അധ്യാപകർക്ക് പൊതുവായോ മലയാളം അധ്യാപകർക്ക് പ്രത്യേകമായോ ക്ലാസെടുക്കുന്നത് ഒരു നിയോഗമായി കരുതിപ്പോരുന്നു. അവധിക്കാലം തിരക്കുപിടിച്ചതാണെന്ന് സാരം.

ഇതിനിടയിലും സ്വകാര്യമായി മനസ്സ് കൊതിക്കും, തുടിക്കും; സ്കൂൾ ഒന്നു തുറന്നുകിട്ടാൻ. മറ്റൊന്നുമല്ല, പുതിയ വർഷം വരുന്നു. ക്ലാസ്സ് പഴയതായാലും കുട്ടികൾ പുതിയതല്ലേ? കാണാത്ത മുഖങ്ങളും കുറച്ചുണ്ടാവില്ലേ? അവരുടെ വികൃതിത്തരങ്ങൾ എന്തൊക്കെയാണാവോ? എന്തായാലും ജീവചൈതന്യത്തിന്റെ ലീലാവിലാസങ്ങൾ പ്രകടിപ്പിക്കുന്ന കുസൃതിക്കൂട്ടങ്ങളല്ലേ? കവി ദൈവജ്ഞരെന്നു വിശേഷിപ്പിക്കുന്ന കുരുന്നുകൾ. എല്ലാവർഷവുമുള്ള ഉദ്വേഗവും ഉന്മേഷവും ഇക്കുറി എന്നിൽ അല്പം അധികമാണോ? ആണെങ്കിൽ അത് സ്വാഭാവികം. അല്ലേ?

ഷാജി മാലിപ്പാറ

നിങ്ങൾ വിട്ടുപോയത്