വി.കുർബാനയർപ്പണത്തിൻ്റെ
ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം 9)
എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വി കുർബാനയർപ്പണം നടപ്പിലാക്കണം?

എന്തിനാണ് സിനഡിന്റെ തീരുമാനം നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. അത് നമ്മുടെ സഭയിൽ കൂടുതൽ നന്മയും ഐക്യവും ഉണ്ടാകാനാണ്. മാത്രമല്ല ഇതിലൂടെ നമ്മുടെ സഭയിൽ പരസ്പര യോജിപ്പും സാഹോദര്യവും ഐക്യവും പരിശുദ്ധാത്മാവ് വളർത്തും എന്നും അദ്ദേഹം പ്രത്യാശിക്കുന്നു. അതിനായി നാമോരുത്തരും നമ്മുടെ ഹൃദയവാതിലുകൾ പരിശുദ്ധാത്മാവിനായി തുറന്നിടണം. ഐക്യം ഐകരൂപ്യത്തിലൂടെ ഐക്യം ഉണ്ടാകുകയില്ല എന്നും മറ്റും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പരിശുദ്ധ പിതാവിന്റെ ഈ പ്രസ്താവന ഗൗരവപൂർവം നമ്മൾ കാണേണ്ടതുണ്ട്.
വി. കുർബാനയർപ്പണത്തിൽ ഐകരൂപ്യം ഇല്ലെങ്കിൽ എന്താണ് പ്രശ്നം?
രണ്ടാം വത്തിക്കാൻ സൂനഹദോസ് പൗരസ്ത്യ സഭകളെപ്പറ്റി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്:

ഓരോ വ്യക്തി സഭയുടെയും അഥവാ റീത്തിന്റെയും പാരമ്പ്ര്യങ്ങൾ ഭദ്രമായും അഭംഗുരമായും നിലനില്ക്കണമെന്നതാണ് കത്തോലിക്കാ സഭയുടെ ലക്ഷ്യം (പൗരസ്ത്യ സഭകൾ നമ്പർ 2). എല്ലാ വൈദികരും തിരുപ്പട്ട സ്ഥാനാർത്ഥികളും റീത്തുകളെപ്പറ്റി – റീത്തൂകൾ തമ്മിലുള്ള ബന്ധങ്ങളുടെ പ്രായോഗിക നിയമങ്ങളെപ്പറ്റി പ്രത്യേകിച്ചും – ശരിയായി പരിശീലിപ്പിക്കപ്പെടണം. മാത്രമല്ല, അല്മായരും മതപാഠപരിശീലനത്തിൽ റീത്തൂകളെപ്പറ്റിയും അവയുടെ നിയമങ്ങളെപ്പറ്റിയും പഠിപ്പിക്കപ്പെടണം. എല്ലാ കത്തോലിക്കരും, ഓരോ കത്തോലിക്കാ വ്യക്തിയും, അകത്തോലിക്കാ സഭയിലോ സമൂഹത്തിലോ മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കാ കൂട്ടായ്മയുടെ പൂർണ്ണതയിലേക്ക് വരുന്നവരും, ലോകത്തിലെവിടെയായാലും സ്വന്തം റീത്ത് നിലനിർത്തുകയും അത് സംരക്ഷിക്കുകയും കഴിവിനൊത്ത് അത് പാലിക്കുകയും ചെയ്യണം (നമ്പർ 4).
എല്ലാ പൗരസ്ത്യരും സ്വന്തം നിയമാനുസൃതമായ അരാധനക്രമരീതികളും ശിക്ഷണക്രമവും പാലിക്കാൻ കഴിയുമെന്നും അതിന് കടപ്പെട്ടിരിക്കുന്നു എന്നും നൈസർഗ്ഗികവും ജീവാത്മകവുമായ പുരോഗതിക്ക് വേണ്ടിയല്ലാതെ ഒരു വ്യതിയാനവും അവയിൽ വരുത്താൻ പാടില്ലെന്നും അറിയുകയും സുനിശ്ചിതമായി ബോദ്ധ്യപ്പെടുകയും ചെയ്യട്ടെ. അതുകൊണ്ട് ഇവയെല്ലാം പരമാവധി വിശ്വസ്തതയോടെ പൗരസ്ത്യരാൽ തന്നെ പാലിക്കപ്പെടണം. ഇക്കാര്യങ്ങൾ സംബന്ധിച്ച് അനുദിനം കൂടുതൽ അറിവ് നേടുകയും പൂർണ്ണമായി ആചരിക്കുകയും വേണം. കാലങ്ങളുടെയും വ്യക്തികളുടെയും സാഹചര്യങ്ങളാൽ അനുചിതമായി വ്യതിചലിച്ചിട്ടുണ്ടെങ്കിൽ പൂർവിക പാരമ്പര്യങ്ങളിലേക്ക് തിരികെപ്പോകാൻ അവർ തീവ്രയത്നം ചെയ്യട്ടെ (നമ്പർ 6).
ഈ പ്രബോധനങ്ങൾ പൗരസ്ത്യ സഭകളുടെ കാനൻ നിയമ സംഹിതയിൽ താഴെപ്പറയും പ്രകാരം നിയമമാക്കിയിരിക്കുന്നു:
ഓരോ സ്വയാധികാരസഭയിലും പെട്ട വിശ്വാസികൾക്ക് “തങ്ങളുടെ സ്വയാധികാര സഭയുടെ നിബന്ധനകൾക്കനുസരിച്ച് ദൈവാരാധന നടത്തുന്നതിനും സഭയുടെ പ്രബോധനങ്ങൾക്കനുസൃതമായി തങ്ങളുടെ ആദ്ധ്യാത്മിക ജീവിതരീതി പിൻചെല്ലുന്നതിനും ക്രൈസ്തവവിശ്വാസികൾക്ക് അവകാശമുണ്ട്” (കാനൻ 17).
സ്വയാധികാരസഭകളുടെ തലവന്മാരായ മേലദ്ധ്യക്ഷന്മാരും മറ്റ് മേലദ്ധ്യക്ഷന്മാരും തങ്ങളുടെ റീത്തിന്റെ വിശ്വസതതാപൂർവമായ സംരക്ഷണവും കൃത്യമായ പാലനവും ഏറ്റവും ശ്രദ്ധാപുർവം ഉറപ്പ് വരുത്തേണ്ടതാണ്. ജീവാത്മക വളർച്ചക്കല്ലാതെ അവർ അതിൽ മാറ്റങ്ങൾ അനുവദിക്കരുത് മറ്റ് പുരോഹിത ശുശ്രൂഷികളും സമർപ്പിതജീവിത സമൂഹങ്ങളിലെ അംഗങ്ങളും തങ്ങളുടെ റീത്ത് വിശ്വസ്തതാപൂർവം അനുഷ്ഠിക്കാനും അതിനെപ്പറ്റി കൂടുതലായി അറിവും അതിന്റെ കൂടുതൽ പൂർണ്ണമായ പാലനവും ദിവസേന നേടിയെടുക്കാനും കടപ്പെട്ടിരിക്കുന്നു. മറ്റ് വിശ്വാസികളും തങ്ങളുടെ റീത്തിനെപ്പറ്റിയുള്ള അറിവും മതിപ്പും വളർത്തിയെടുക്കേണ്ടതാണ്. നിയമം ഒഴിവ് അനുവദിക്കുന്നില്ലാത്ത പക്ഷം അത് എല്ലായിടത്തും പാലിക്കാനും അവർ കടപ്പെട്ടിരിക്കുന്നു (കാനൻ 40: ##1-3).
വി. കുർബാന: കത്തോലിക്കാ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരസ്യപ്രഖ്യാപനം!

കുർബാന, നാം വിശ്വസിക്കുന്ന, നമ്മുടെ കർത്താവ് തന്റെ ജീവൻ കൊടുത്ത് പൂർത്തിയാക്കിയ രക്ഷാകരദൗത്യ നിർവഹണത്തിന്റെ പുനരവതരണവും പരമമായ ദൈവാരാധനയുമാണ്. പ്രതീകങ്ങളിലൂടെയാണ് അതുമായി ബന്ധപ്പെട്ട സംഭവങ്ങൾ എല്ലാം നമുക്ക് ദൃഷ്ടിഗോചരമാകുന്നത്. ആ പ്രതീകങ്ങൾ ഓരോന്നിനും വ്യത്യസ്ഥമായ അർത്ഥങ്ങളാണ് ഓരോ സ്വയാധികാര സഭയിലുമുള്ളത്.
ഒരു സ്വയാധികാര സഭയിൽ ലോകത്ത് എല്ലായിടത്തും ഒരേ പ്രതീകങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ഉണ്ടാകണം എന്നത് വ്യക്തമാണല്ലൊ. അവയുടെ അർത്ഥം നന്നായി മനസ്സിലാക്കിയിട്ടുള്ള വിശ്വാസികളുടെ മനസ്സിലേക്ക് വി. കുർബാനയുടെ സമയത്ത് ആ രക്ഷാകര സംഭവങ്ങൾ ഓടിയെത്തുകയും അവയിൽ കൂടുതൽ സജീവമായി ഭാഗഭാക്കാകാൻ സഹായിക്കുകയും ചെയ്യുന്നു.
പല ആവശ്യങ്ങൾ പ്രമാണിച്ച് ലോകമെമ്പാടും സഞ്ചരിക്കുകയും താസസ്ഥലങ്ങൾ മാറുകയും ചെയ്യുന്ന സീറോ മലബാർ വിശ്വാസികൾക്ക് എവിടെ ചെന്നാലും അപരിചിതത്വമില്ലാതെ വി. കുർബാനയിൽ പങ്കെടുക്കണമെങ്കിൽ ഐകരൂപ്യം അത്യന്താപേക്ഷിതമാണ്. കുട്ടികളെ സംബന്ധിച്ച് ഇത് ഏറെ പ്രസക്തമാണ്.

ബിഷപ്പ് ജോസ് പൊരുന്നേടം
തുടരും…

Syro-Malabar Media Commission