ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ!(ഭാഗം എട്ട്)
സഭാത്മക നടത്തം എന്ന ഫ്രാൻസിസ് പപ്പയുടെ ഭാഷാപ്രയോഗം അര്ഥമാക്കുന്നതെന്ത്?
ദൈവജനത്തോടൊപ്പമുള്ള സഭാത്മകമായ നടത്തം (Ecclesial walking together with God’s People) എന്നത് പരിശുദ്ധ പിതാവ് തൻ്റെ കത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു ഭാഷാ പ്രയോഗമാണ്. ഇതും ഏറെ തെറ്റിദ്ധരിക്കപ്പെടുകയും തർക്കവിഷയമാകുകയും ചെയ്തു. ദൈവജനത്തോടൊപ്പമുള്ള സഭാത്മകമായ നടത്തം സ്ഥിരതയോടെ തുടരാനും അതിനെ ഉറപ്പിക്കാനും പരിശുദ്ധ പിതാവ് മെത്രാന്മാന്മാരെ ശക്തമായി ഉദ്ബോധിപ്പിക്കുന്നുമുണ്ട്. റോമിൽ നടന്ന സിനഡ് സമ്മേളനത്തിൽ കർദ്ദിനാൾ റാറ്റ്സിംഗർ അവതരിപ്പിച്ച പേപ്പറിനെപ്പറ്റി മുകളിൽ സൂചിപ്പിച്ചല്ലൊ. ആ പേപ്പറിൽ അദ്ദേഹം ഉപയോഗിച്ച ഒരു ഭാഷാപ്രയോഗമാണ് ഒരുമിച്ചുള്ള നടത്തം എന്നത്. ഗ്രീക്കു ഭാഷയിലെ സിനഡുവൊ എന്ന പദത്തിൽ നിന്നാണ് സിനഡ് എന്ന പ്രയോഗം ഉണ്ടായത്. ഒരേ വഴിയിലൂടെ സഞ്ചരിക്കുക, ഒരേ വഴിയിലൂടെ ഒരുമിച്ച് പോകുക എന്നൊക്കെയാണ് അതിനർത്ഥം. സിനൊഡിയ എന്നതിന് സഹയാത്രികരുടെ സംഘം എന്നാണർത്ഥം. അന്നദ്ദേഹം ഉദ്ദേശിച്ചത് മുഖ്യമായും സിനഡിലെ മെത്രാന്മാരുടെ ഒരുമിച്ചുള്ള യാത്രയെപ്പറ്റിയാണെങ്കിൽ ഇപ്പോൾ ഫ്രാൻസീസ് പാപ്പ ഉപയോഗിച്ചിരിക്കുന്നത് സഭാംഗങ്ങൾ എല്ലാവരും ഒരുമിച്ച് ഒരേ വഴിയിലൂടെ ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നതിനെപ്പറ്റിയാണ് എന്ന വ്യത്യാസം മാത്രമേയുള്ളു. എന്തുകൊണ്ട് സീറോ മലബാർ മെത്രാന്മാർ എല്ലാവരും പ്രബോധനത്തിന്റെയും ആരാധനാക്രമത്തിന്റെയും കാര്യത്തിൽ കൂട്ടായ്മയിൽ ആകണം എന്ന് തന്റെ പ്രഭാഷണത്തിൽ കർദ്ദിനാൾ റാറ്റ്സിംഗർ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. (കാണുക Fr Jose Porunnedom, ed. Acts of the Synod of Bishops of the Syro-Malabar Church held in the Vatican from 8 to 16 January 1996, Mount St Thomas, (1996) pp. 50-58).
അതായത് സിനഡിന്റെ അംഗങ്ങൾ എല്ലാവരും ഒരേ ലക്ഷ്യത്തോടെ നടക്കണം. അവരോടൊപ്പം അവർ നേതൃത്വം കൊടുക്കുന്ന പ്രാദേശിക സഭകളായ രൂപതകളും, അതായത് വൈദികരും സമർപ്പിതരും എല്ലാം അടങ്ങുന്ന ദൈവജനം മുഴുവൻ ഉണ്ടാകണം. പരസ്പരം തർക്കിക്കുന്നവരെയും കലഹിക്കുന്നവരെയും ഒരുമിച്ച് കൊണ്ടു നടക്കുക എന്നതിലുപരി സഭയിൽ ദൈവേഷ്ടം വിവേചിച്ചറിഞ്ഞ് എല്ലാവരും ഒരേ ലക്ഷ്യത്തോടെ, ഒരേ സ്ഥലത്തേക്ക് നടക്കുക എന്നാണതിനർത്ഥം. അതിൽ എല്ലാവർക്കും തുല്യ ഉത്തരവാദിത്വമാണുത്. കാരണം അത് കത്തോലിക്കാ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. ആ ഉത്തരവാദിത്വത്തെപ്പറ്റിയുള്ള ഒരു ഓർമ്മപ്പെടുത്തലാണ് പരിശുദ്ധ പിതാവിൻ്റെ കത്തിലെ അഭിസംബോധന.
ഏകകണ്ഠമായ തീരുമാനം എപ്പോഴും സാദ്ധ്യമല്ല; ഈ വാദത്തിൽ സാംഗത്യമുണ്ടോ?
ഒരു സമൂഹത്തിൽ എല്ലാവരുടെയും ആശയങ്ങൾക്കനുസരിച്ച് ഒരുമിച്ചുള്ള നടത്തം സാദ്ധ്യമാണെന്ന് ആരെങ്കിലും ചിന്തിച്ചാൽ അത് യാഥാർത്ഥ്യബോധത്തിൽ അടിസ്ഥാനമില്ലാത്തതാണ് എന്ന് പറയാതെ നിവൃത്തിയില്ല. മാത്രമല്ല, 40 ലക്ഷത്തോളം അംഗങ്ങളുള്ള സീറോ മലബാർ സഭയിലെ എല്ലാവരോടും ആലോചിക്കുന്നതും പ്രായോഗികമല്ല. ഏറ്റവും ആദർശപരമായ ജനാധിപത്യത്തിൽ പോലും ജനങ്ങളുടെ പ്രതിനിധികളുമായി ആലോചിച്ച് അവരുടെ പൊതു അഭിപ്രായം കണക്കിലെടൂത്ത് തീരുമാനങ്ങൾ എടുക്കാനേ പ്രായോഗികമായി സാധിക്കുകയുള്ളു. അതേ സമയം വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും വിശ്വാസസത്യങ്ങളും എല്ലാം പലരും വ്യത്യസ്തരീതികളിൽ വ്യാഖ്യാനിക്കുമെങ്കിലും ആത്യന്തികമായി അവയെല്ലാം ഔദ്യോഗിക പ്രബോധനത്തിന് കീഴ്പ്പെടണം എന്നതാണല്ലൊ കത്തോലിക്കാ വിശ്വാസം. അതുകൊണ്ടാണ് ഏകീകൃതരീതിയെ എതിർത്തവർ പോലും പരമോന്നതാധികാരിയുടെ നിർദ്ദേശങ്ങൾക്ക് വിധേയപ്പെടണം എന്ന് പറയുന്നത്.
കക്ഷിതാത്പര്യങ്ങളും മുൻവിധികളും പലപ്പോഴും യാഥാർത്ഥ്യത്തെ കാണുന്നതിൽ നിന്ന് മനുഷ്യരെ തടയും എന്നത് കർത്താവിൻ്റെ ശിഷ്യന്മാരുടെ ജീവിതത്തിൽ നിന്ന് മനസ്സിലാക്കാം. നിരാശരായി എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ കണ്ണുകൾ അവനെ തിരിച്ചറിയാൻ കഴിയാത്ത വിധം മൂടപ്പെട്ടിരുന്നു (ലൂക്കാ 24:16). അവിടുന്ന് വിശുദ്ധ ലിഖിതങ്ങൾ വിശദീകരിച്ച് കൊടുത്തപ്പോഴാണ് അവരുടെ ഹൃദയങ്ങൾ ജ്വലിച്ചതും കണ്ണുകൾ തുറന്നതും തിരിച്ച് മറ്റ് ശിഷ്യന്മാരുടെ കൂട്ടായ്മയിലേക്ക് മടങ്ങിപ്പോയതും. പരിശുദ്ധ പിതാവിൻ്റെ ഉപദേശത്തിൽ കർത്താവിന്റെ വചനങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞാലേ സീറോ മലബാർ സഭയിൽ ഒരു തിരിച്ച് നടത്തം സാദ്ധ്യമാകുകയുള്ളു.
സഭയുടെ അഭിപ്രായം എങ്ങനെ അറിയാം?
കൂട്ടായ പരിചിന്തനത്തിലൂടെ ദൈവജനത്തിൻ്റെ അഭിപ്രായം വിവേചിച്ചറിയുന്നതിന് സീറോ മലബാർ സഭയിൽ വ്യവസ്ഥാപിതമായ വേദികളുണ്ട്. ആ വേദികളിൽ ഏറ്റവും പ്രധാനപ്പെട്ടത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി തന്നെയാണ്. അതിൽ സഭാംഗങ്ങളുടെ എല്ലാ വിഭാഗങ്ങളും പ്രതിനിധീകരിക്കപ്പെടുന്നുണ്ട്. അവരുടെ സ്വരം ദൈവജനത്തിൻ്റെ സ്വരം തന്നെയാണ്. ഇതുവരെ നടന്ന എല്ലാ അസംബ്ലികളിലും വി. കുർബാനയർപ്പണത്തിൽ സിനഡ് കൈക്കൊണ്ട ഏകീകൃതരീതി എത്രയും വേഗം എല്ലാ രൂപതകളിലും നടപ്പാക്കണം എന്ന് പങ്കെടുത്തവർ വളരെ ശക്തമായി ആവശ്യപ്പെടുകയുണ്ടായി. എല്ലാ രൂപതകളുടെയും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരുടെ യോഗത്തിലും ഇതേ ആവശ്യം തന്നെ ഉന്നയിക്കപ്പെടുകയുണ്ടായി. രണ്ട് രൂപതകളിൽ നിന്നുള്ളവർ മാത്രമാണ് വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് എന്നതും എടുത്തു പറയേണ്ടതുണ്ട്.