കല്ല് ചൂളിപ്പോയ മുഹൂർത്തമാണ് യേശുവിൻ്റെ ഉത്ഥാനം! യേശുവിൻ്റെ മുന്നിൽ കല്ലിന് പലവട്ടം നിർവീര്യമായിത്തീരേണ്ടി വന്നിട്ടുണ്ട്…

“ആ കല്ലെടുത്തു മാറ്റുവിൻ” – ലാസറിൻ്റെ കല്ലറയ്ക്കു മുന്നിൽ എത്തിയ യേശു നല്കിയ ഉത്തരവാണിത് (യോഹ 11,39). ജീവിതങ്ങളെ അടച്ചു മൂടിവയ്ക്കുന്ന കൽപ്പാളികളൊന്നും അവിടുത്തേക്ക് ഇഷ്ടമല്ല!

വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ യേശുവിൻ്റെ മുൻപിൽ കൊണ്ടുവന്ന മനുഷ്യരുടെയെല്ലാം കൈയിൽ കല്ലുണ്ടായിരുന്നു – അവളുടെ മേൽ കൂമ്പാരമായി തീരേണ്ട കല്ലുകൾ, ആ ജീവിതത്തിന് അന്ത്യം കുറിക്കേണ്ട കല്ലുകൾ! യേശുവാകട്ടെ, തൻ്റെ ഇടപെടലിലൂടെ ആ കല്ലുകളെയും മനസ്സുകളെയും നിർവീര്യമാക്കി.

“കര്‍ത്താവിന്‍റെ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്മേല്‍ ഇരുന്നു” എന്ന് മത്തായി 28,2ൽ നാം വായിക്കുമ്പോൾ ദൈവപുത്രനെ അടച്ചുവച്ചിരിക്കുന്ന കല്ലിനോടുള്ള സ്വർഗത്തിൻ്റെ കലിപ്പ് വ്യക്തമാണ്. കല്ലിനു മുകളിലുള്ള ദൂതൻ്റെ സാഘോഷമായ ആ ഇരുപ്പ് പല ചിത്രകാരന്മാരും അനശ്വരമാക്കിയിട്ടുണ്ട്. ദൂതൻ്റെ ആ ഇരുപ്പ് വെറും വിശ്രമത്തിൻ്റെ ഇരുപ്പല്ല എന്നു വ്യക്തം. മാലാഖയ്ക്ക് എന്തു വിശ്രമം? മറിച്ച്, മരണത്തിൻ്റെയും ഇരുളിൻ്റെയും ആധിപത്യത്തിൻ്റെയും പ്രതീകമായ കല്ലിനെ നിർവീര്യമാക്കുന്നതിൻ്റെ സൂചനയാണത്. ഒപ്പം, അത്തരം കല്ലുകൾക്കു മേൽ പ്രാബല്യം നേടാൻ മനുഷ്യകുലത്തിനുള്ള ക്ഷണവുമാണത്.

“തിരുവുത്ഥാനത്തിൻ്റെ രാഷ്ട്രീയം”

ഉത്തരാധുനിക ചിന്തയുടെ വെളിച്ചത്തിൽ, അമിതാധികാരപ്രയോഗത്തിനും അടിച്ചമർത്തലിനുമെതിരായ പ്രതിരോധത്തിന്റെ പ്രതീകമായി ക്രിസ്തുവിന്റെ ഉത്ഥാനത്തെ വ്യാഖ്യാനിച്ചത് കേരളത്തിൻ്റെ പ്രതിഭാധനനായ എഴുത്തുകാരൻ ശ്രീ. കെ.പി. അപ്പൻ ആണ്. അമിതാധികാര വ്യവസ്ഥകൾക്കെതിരേയുള്ള പ്രത്യാശയുടെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയമാണ് തിരുവുത്ഥാനത്തിന്റേത് എന്ന് അദ്ദേഹം എഴുതി.

അറുന്നൂറ്റി പത്തു കുടുംബങ്ങളെ റവന്യൂകല്ലറയിൽ അടച്ചിട്ടിരിക്കുന്ന വഖഫ് ആക്ട് എന്ന ഭീമൻ കല്ലിനെ ഉരുട്ടിമാറ്റാനുള്ള ശ്രമത്തിൽ മുനമ്പംകാർ ഈസ്റ്റർ ദിനത്തിലും ഉപവാസമിരിക്കുകയാണ്!

കഴിഞ്ഞ മൂന്നര വർഷമായി ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും ഒരു പോലെ മൂടിവച്ചിരുന്ന അതീവ ഗുരുതരമായ ഈ വിഷയം പൊതു സമൂഹത്തിൻ്റെ മനസ്സാക്ഷിക്കു മുന്നിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് അധിനിവേശ കൽപ്പാളിക്കടിയിൽ വിനീതവിധേയരായി കിടക്കാൻ മനസ്സില്ലെന്ന മുനമ്പംകാരുടെ ഉറച്ച നിലപാടാണ്. ഉത്ഥിതൻ്റെ കൈയൊപ്പുള്ള നിലപാടാണത്. കാരണം, സാത്വികതയെയും പ്രതിബദ്ധതയെയും ക്രിയാത്മകതയെയും തടങ്കലിലാക്കാനോ നിർവീര്യമാക്കാനോ ഒരു കല്ലറയ്ക്കും കഴിയുകയില്ല എന്ന് ഗ്യാരൻ്റി നല്കുന്നവനാണ് അവിടുന്ന്.

*ഹാപ്പി ഈസ്റ്റർ! ഹല്ലേലൂയാ*

ഫാ. ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്