
ജീവനെ നശിപ്പിക്കുന്ന നിഷേധാത്മക ശക്തികള്‍ക്കു ഒരു മുന്നറിയിപ്പാണ് പുനരുത്ഥാനം. മരണത്തിനു അടിമപ്പെടാതെ അതിനെ അതിജീവിക്കുകയാണ് കര്‍ത്താവ് ചെയ്തത്. ആത്യന്തികമായി മരണത്തിന്റെ ശക്തികളുടെ മേല്‍ വിജയം വരിക്കാന്‍ സാധിക്കുമെന്നുള്ള സന്ദേശമാണ് ഉയിര്‍പ്പിലൂടെ ലഭിക്കുന്നത്. ഇന്നു മനുഷ്യര്‍ നിരാശയിലും ആശങ്കയിലും ആയിരിക്കുമ്പോള്‍ കര്‍ത്താവ് കൂടെയുണ്ട് എന്ന അറിവ് ശാന്തിയും പ്രതീക്ഷയും ധൈര്യവും നല്‍കുന്നതാണ്. ജീവനുള്ള കര്‍ത്താവ് യാഥാര്‍ത്ഥ്യമാകുന്നത് ജീവനുള്ളവരുടെ മദ്ധ്യത്തിലാണ്.

ഉയിര്‍പ്പ് ഒരേ സമയം നമ്മോട് നശ്വരതയെക്കുറിച്ചും, അനശ്വരതയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഏതൊരു തകര്‍ച്ചയ്ക്കുശേഷവും ഉയര്‍ച്ചയിലേക്കൊരു വഴി ശേഷിക്കുന്നുണ്ട് എന്ന പ്രതീക്ഷ അതു നമുക്ക് തരുന്നു. എന്നാല്‍ അതൊട്ട് മരണമെന്ന ആത്യന്തിക സത്യത്തെ നിഷേധിക്കുന്നുമില്ല. ഒരു നീരക്കുമിളയെപ്പോലെ ക്ഷണികമാണ് ജീവിതം എന്നു നിരന്തരം അനുസ്മരിപ്പിക്കുമ്പോഴും, ആര്‍ക്കും വേല ചെയ്യുവാന്‍ പറ്റാത്ത ആ രാത്രികാലത്തിനു ശേഷവും, നിത്യജീവന്‍ എന്ന സുന്ദരസ്വപ്നം അതു നമുക്കു വാഗ്ദാനം ചെയ്യുന്നു.

കര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ശിഷ്യര്‍ക്ക് നല്‍കിയത് ഒരു പുതിയ അനുഭവമാണ്. കര്‍ത്താവിനോടുള്ള പരിചയത്തില്‍ ലഭിച്ച ഒരു പുതിയ അറിവും അനുഭവവും. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് എപ്രകാരം ശിഷ്യസമൂഹത്തെ രൂപാന്തരപ്പെടുത്തിയോ, അപ്രകാരം നാമും രൂപാന്തരപ്പെടാനുള്ള സാദ്ധ്യതയാണ് ഉയിര്‍പ്പ് നല്‍കുന്നത്. ജീവിതമേഖലകളില്‍ ഉളവായിവരുന്ന ഓരോ സാഹചര്യത്തിലും ദൈവരാജ്യത്തിനു യോജിക്കുന്ന രീതിയിൽ ജീവിക്കുവാൻ യേശുവിന്റെ പുനരുത്ഥാനം നമ്മെ ശക്തിപ്പെടുത്തട്ടെ. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ








