വത്തിക്കാന്‍ സിറ്റി : കസാഖിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിതനായ മലങ്കര കത്തോലിക്കാസഭാ വൈദികന്‍ മോണ്‍. ജോര്‍ജ്ജ് പനന്തുണ്ടിലിന്റെ മെത്രാഭിഷേകം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്നു.


ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 5 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ മുഖ്യകാര്‍മ്മികനായിരുന്നു.

മോണ്‍. ജോര്‍ജിനോടൊപ്പം ഐവറികോസ്റ്റിലെ പുതിയ സ്ഥാനപതി കൊളംബിയ സ്വദേശി മോണ്‍. മൗറീസിയോ റൂവേഡയും മെത്രാഭിഷേകം സ്വീകരിച്ചു.

മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായും കൊളംബിയന്‍ കര്‍ദ്ദിനാള്‍ റൂബന്‍ സലാസര്‍ ഗോമസും സഹകാര്‍മ്മികരായിരുന്നു.

ചടങ്ങുകളില്‍ മലങ്കര കത്തോലിക്കാ സഭാ മെത്രാന്മാരായ ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍തോമസ്, തോമസ് മാര്‍ യൗസേബിയോസ്, ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ്, എബ്രഹാം മാര്‍ ജൂലിയോസ് എന്നിവര്‍ പങ്കെടുത്തു.

മലങ്കര കത്തോലിക്കാ സഭയിലെ നിരവധി വൈദികര്‍ പ്രത്യേകിച്ച് ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജിന്റെ സഹപാഠികള്‍ നാട്ടില്‍ നിന്നും റോമില്‍ എത്തിച്ചേര്‍ന്നു.

അദ്ദേഹത്തിന്റെ മതാപിതാക്കളായ ഡോ. പി.വി ജോര്‍ജ്ജ്, മേരിക്കുട്ടി ജോര്‍ജ്ജ്, സഹോദരങ്ങള്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. ലത്തീന്‍ ക്രമത്തില്‍ നടന്ന കുര്‍ബാന മദ്ധ്യേ കര്‍ദ്ദിനാള്‍ പരോളിനും സഹകാര്‍മ്മികരായ കര്‍ദ്ദിനാള്‍ ക്ലീമീസ് ബാവായും, കര്‍ദ്ദിനാള്‍ റൂബിന്‍ സലാസറും നിയുക്ത ആര്‍ച്ചുബിഷപ്പുമാരുടെ ശിരസില്‍ കൈകള്‍ വച്ചു. ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് മലങ്കര ആരാധനാക്രമം അനുസരിച്ചുള്ള അംശവസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്.

തുടര്‍ന്ന് പോള്‍ ആറാമന്‍ ഹാളില്‍ നിയുക്ത ആര്‍ച്ചുബിഷപ്പുമാര്‍ക്ക് സ്വീകരണം നല്‍കി.

ഇന്ന് രാവിലെ പുതിയ സ്ഥാനപതിമാരും കുടുംബാംഗങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. മോണ്‍. ജോര്‍ജ്ജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സൈപ്രസിലെ വത്തിക്കാന്‍ അംബാസിഡര്‍ അദ്ദേഹത്തിന് ഔദ്യോഗികമായ വിരുന്ന് ഒരുക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 10 ഞായറാഴ്ച നിയുക്ത ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് പനന്തുണ്ടില്‍ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിലെ ഗവര്‍ണറുടെ ചാപ്പലില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. തുടര്‍ന്ന് വത്തിക്കാന്‍ അങ്കണത്തില്‍ വിരുന്ന് നടക്കും.

ചിത്രം : റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കായില്‍ നടന്ന ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് പനന്തുണ്ടിലിന്റെ മെത്രാഭിഷേക ചടങ്ങ്.

നിങ്ങൾ വിട്ടുപോയത്