കെസിബിസി പ്രഫഷണൽ നാടകമേളയ്ക്കു തുടക്കം

കൊച്ചി: 34 -ാമത് കെസിബിസി അഖില കേരള പ്രഫഷണൽ നാടക മേളയ്ക്കു പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽ തുടക്കം. കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. സഭയുടെ യാത്രയിലെ മാറ്റിവക്കാനാവാത്ത ദൗത്യമാണ് സാഹിത്യ, കലാ, സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകൾ. സമൂഹത്തിൽ ധാർമിക മൂല്യങ്ങൾ വിനിമയം ചെയ്യുന്നതിൽ നാടകങ്ങൾക്ക് സാധിക്കും. ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള അഭിമുഖ്യം വളർത്താൻ കലകളെ പ്രയോജനപ്പെടുത്താണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു.


ബിഷപ് തോമസ് മാർ യൗസേബിയൂസ്, ടി.ജെ. വിനോദ് എംഎൽഎ, ചലച്ചിത്രതാരങ്ങളായ ബാബു ആന്റണി , കൈലാഷ് , കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ എന്നിവർ പ്രസംഗിച്ചു.


കെസിബിസി മീഡിയാ ഐക്കൺ അവാർഡ് ജേതാവ് ഡോ. വർഗീസ് മൂലന് കർദിനാൾ മാർ ക്ലീമിസ് സമ്മാനിച്ചു. എവിഎ ഗ്രൂപ്പ് എംഡി എ. വി. അനൂപിനെ കർദിനാൾ ആദരിച്ചു.


തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ചേച്ചിയമ്മ’ നാടകം ആദ്യദിനത്തിൽ അവതരിപ്പിച്ചു.
സെപ്റ്റംബർ
30 വരെ ഒമ്പതു മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉണ്ടാകും. ദിവസവും വൈകുന്നേരം ആറിനാണ് നാടകം.
ഇന്നു വടകര കാഴ്ച കമ്മ്യൂണിക്കേഷൻസിന്റെ ‘ശിഷ്ടം’ അവതരിപ്പിക്കും. നാളെ പാലാ കമ്മ്യൂണിക്കേഷൻസിന്റെ ‘ജീവിതം സാക്ഷി’, 24 ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ‘ഇടം’, 25ന് കൊല്ലം ആത്മമിത്രയുടെ ‘കള്ളത്താക്കോൽ’, 26 ന് കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക്’, 27 ന് തിരുവനന്തപുരം അസിധാരയുടെ ‘കാണുന്നതല്ല കാഴ്ചകൾ’, 28 ന് കോട്ടയം ദൃശ്യവേദിയുടെ ‘നേരിന്റെ കാവലാൾ’, 29 ന് കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിന്റെ ‘ചന്ദ്രികാവസന്തം’ എന്നിവ അവതരിപ്പിക്കും. 30ന് വൈകുന്നേരം 5.30 ന് സമ്മാനദാനം, അവാർഡ് വിതരണം, കൊല്ലം അയനത്തിന്റെ ‘അവനവൻ തുരുത്ത്’ പ്രദർശന നാടകം എന്നിവയുണ്ടാകും.
പ്രവേശന പാസുകൾ പിഒസിയിൽ ലഭിക്കും.

(പടം….
34 -ാമത് കെസിബിസി അഖില കേരള പ്രഫഷണൽ നാടക മേള പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽ കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്നു. ടി. ജെ. വിനോദ് എം എൽ എ, മേയർ അഡ്വ. എം. അനിൽകുമാർ ബാബു ആന്റണി , ബിഷപ് തോമസ് മാർ യൗസേബിയൂസ്,
ഡോ. വർഗീസ് മൂലൻ,
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ എന്നിവർ സമീപം.)

നിങ്ങൾ വിട്ടുപോയത്