*കേരള ക്രിസ്ത്യൻ വിവാഹ റജിസ്ട്രേഷൻ ബിൽ -2020* കത്തോലിക്കാ സഭയുടെ കാനോൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് പൂർണമായും ഉപേക്ഷിക്കണമെന്നും ഓൺലൈനിൽ ചേർന്ന ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് തൃശ്ശൂർ അതിരൂപതാ ജനറൽ ബോഡി സർക്കാരിനോട് ആവശ്യപ്പെട്ടു.

കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു കൂദാശ ആണ്. കൗദാശിക വിവാഹത്തിന്റെ സാധുതക്ക് സഭയുടെ കാനോൻ നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾ ഉണ്ട്. ഇതിനെല്ലാം കടകവിരുദ്ധമായ വ്യവസ്ഥകൾ ആണ് പുതിയ ബില്ലിൽ ചേർത്തിരിക്കുന്നത്. ദേവാലയത്തിന്റെ പരിശുദ്ധിയിൽ ദൈവിക സാന്നിധ്യത്തിൽ വിശുദ്ധ കുർബാന മധ്യേ നടക്കുന്ന പരിപാവനമായ ഉടമ്പടി ആണ് കത്തോലിക്കാ സഭയിലെ വിവാഹം. ഇത് ദമ്പതികൾക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് ആവശ്യപ്പെടുന്ന ചടങ്ങുകളോടെ നടത്തി കൊടുക്കേണ്ട വിവാഹ ഓഫീസർമാർ മാത്രമായി ബഹുമാനപ്പെട്ട വൈദികരെ തരം താഴ്ത്തിയിരിക്കുന്നു. നാലാം കരിന്തല വരെ നിലനിൽക്കുന്നതാണ് കാനോനിക വിവാഹ തടസ്സം എങ്കിൽ പുതിയ ബില്ലിൽ ഇത് മൂന്നാം കരിന്തല വരെ മാത്രമായി കുറച്ചിരിക്കുന്നു.ഇങ്ങനെ കത്തോലിക്കാ സഭയിലെ വിവാഹത്തിന്റെ മതപരമായ എല്ലാ വ്യവസ്ഥകളും ലഘൂകരിച്ച് വിവാഹം എന്നത് കേവലം ഒരു കരാർ മാത്രമായും സിവിൽ നടപടിക്രമം മാത്രമായും അധ: പതിപ്പിക്കാൻ ആണ് ഈ ബില്ലിൽ പരിശ്രമിക്കുന്നത്.

കത്തോലിക്കാ വിവാഹം അഭേദ്യമായ ഉടമ്പടി ആണ്. കേവലം ഒരു കരാർ അല്ല. കത്തോലിക്കാ വിവാഹത്തിന്റെയും കുടുംബത്തിന്റെയും അടിസ്ഥാന മൂല്യങ്ങളെ തള്ളിപ്പറയുന്ന കരട് ബില്ലിന്റെ അവതരണത്തിൽ തൃശ്ശൂർ അതിരൂപതയിലെ സമർപ്പിത കുടുംബങ്ങളുടെ സംഘടനയായ ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് ശക്തമായി പ്രതിഷേധിക്കുന്നു. ഈ ബിൽ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു

.റവ. ഫാ. ഫ്രാൻസിസ് ആളൂർ, ഡയറക്ടർ.

ഡോ. ടോണി ജോസഫ് & ഡോ. സുനി ടോണി, പ്രസിഡന്റ് ദമ്പതികൾ.

ഡോ. ജോർജ് ലിയോൺസ് & അനി ജോർജ് ലിയോൺസ്,സെക്രട്ടറി ദമ്പതികൾ.

ജയിംസ് ആഴ്ചങ്ങാടൻ & ജെസ്സി ജയിംസ്,ട്രഷറർ ദമ്പതികൾ.

നിങ്ങൾ വിട്ടുപോയത്