വത്തിക്കാന്‍ സിറ്റി: ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ശബ്ദമായി മാറാന്‍ ഉക്രൈനിലും, ഇക്വഡോറിലും പര്യടനം നടത്തേണ്ട ‘വോയിസ് ഓഫ് ദി അണ്‍ബോണ്‍’ എന്ന രണ്ട് ഭീമന്‍ പ്രോലൈഫ് മണികള്‍ ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു. ഇന്നലെ ഒക്ടോബര്‍ 27ലെ പൊതു അഭിസംബോധനയ്ക്കു മുന്‍പായിരിന്നു മണികളുടെ വെഞ്ചിരിപ്പ്. ജീവന്റെ സന്ദേശവാഹകരായി മാറണമെന്ന് ഓര്‍മ്മിപ്പിച്ച് പ്രോലൈഫ് മണികളുടെ പര്യടനം പോളണ്ടിലെ ‘യെസ് ടു ലൈഫ് ഫൗണ്ടേഷന്‍’ ആണ് ഉക്രൈനിലും, ഇക്വഡോറിലും സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാപ്പ ആശീര്‍വദിച്ച മറ്റൊരു മണി ഇതിനോടകം തന്നെ പോളണ്ടിലെ മുപ്പതോളം നഗരങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ഉക്രൈനിലേക്കും, ഇക്വഡോറിലേക്കും കൊണ്ടുപോകുന്ന ഈ മണികള്‍ ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരേയുള്ള മനുഷ്യ ജീവന്‍ സംരക്ഷിക്കുവാനുള്ള പ്രതിജ്ഞാബദ്ധതയുടെ അടയാളങ്ങളാണെന്നും ഈ മണിനാദം ജനങ്ങളുടെ ബോധത്തെ ഉണര്‍ത്തുകയും, കുരുന്നു ജീവനുകളെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന ജീവന്റെ സുവിശേഷമാകട്ടെയെന്നും പാപ്പ ആശംസിച്ചു. പോളണ്ടിലെ പ്രിസെമിസിലിലെ പണിശാലയില്‍ നിര്‍മ്മിച്ചതാണ് നാലടി ചുറ്റളവും, ഏതാണ്ട് 2,000 പൗണ്ടിലധികം ഭാരവുമുള്ള ഈ മണികള്‍. ഓരോ മണിയിലും ഡി.എന്‍.എ ശ്രംഖലയുടേയും ഗര്‍ഭസ്ഥ ശിശുവിന്റെ അള്‍ട്രാ സൗണ്ടിന്റേയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ദൈവം മോശക്ക് നല്‍കിയ 10 കല്‍പ്പനകള്‍ രേഖപ്പെടുത്തിയിട്ടുള്ള ശിലാഫലകവും മണികളുടെ സവിശേഷതയാണ്. “നിങ്ങള്‍ കൊല്ലരുത്” എന്ന അഞ്ചാമത്തെ കല്‍പ്പനയും, അള്‍ട്രാസൗണ്ടിന്റെ ചിത്രത്തിന് താഴെയായി “മാതാവിന്റെ ഉദരത്തില്‍ രൂപം നല്‍കുന്നതിനു മുന്നേ ഞാന്‍ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു. ജനതകള്‍ക്ക് പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു” (ജെറമിയ 1:5) എന്ന ബൈബിള്‍ വാക്യവും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പ്രോലൈഫ് വാചകവും മണിയുടെ ഭാഗമാണ്.

പാപ്പ വെഞ്ചിരിച്ചതില്‍ ഒരു മണി ഉക്രൈനിലെ ല്വിവിലെ സെന്റ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ ദേവാലയത്തിലേക്കും, മറ്റേത് ഇക്വഡോറിലെ ഗ്വായക്വിലിലേക്കുമാണ് ആദ്യം കൊണ്ടുപോകുക. പിന്നീട് വിവിധ പട്ടണങ്ങളിലൂടെയുള്ള പര്യടനം നടക്കും.

നിങ്ങൾ വിട്ടുപോയത്