പാപ്പായുടെ കാൽ മുട്ടുവേദന കൂടിയതിനാൽ നാളെ ഇറ്റലിയിലെ ഫ്ലോറൻസിൽ വച്ച് നടക്കുന്ന മെഡിറ്ററേനിയൻ രാജ്യങ്ങളിലുള്ള മെത്രാൻമാരുടെ സമ്മേളനത്തിലും, വിഭൂതി ബുധനാഴ്ച്ചയിലെ തിരുകർമ്മത്തിലും പാപ്പ പങ്കെടുക്കില്ല.

ഫ്രാൻസിസ് പാപ്പയുടെ കാൽമുട്ട് വേദന കൂടിയതിനാലും നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാലും പാപ്പായോട് പൊതുപരിപാടികൾ ഒഴിവാക്കാൻ ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്നാണ് നാളെ പോകാനിരുന്ന ഫ്ലോറൻസിലെ മീറ്റിങ്ങിലും, അടുത്ത ആഴ്ച്ചയിലെ വിഭൂതി തിരുകർമ്മങ്ങളിലും പാപ്പ പങ്കെടുക്കുന്നില്ല എന്ന് വത്തിക്കാൻ അറിയിച്ചത്.

ഇന്ന് രാവിലെ ഏകദേശം 10 മണിയോട് കൂടെ പാപ്പ വത്തിക്കാന് അടുത്തുളള റഷ്യൻ എംബസിയിൽ പോയി യുദ്ധം അവസാനിപ്പിക്കുന്നതിന്നുള്ള റഷ്യൻ അംബാസഡറുമായി ചർച്ചകൾ നടത്തിയിരുന്നു. പാപ്പായുടെ കഴിഞ്ഞ ജന്മദിനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പ്യൂട്ടിൻ ജന്മദിന ആശംസകൾ ടെലഗ്രാം വഴി അയക്കുകയും, അതിന് ശേഷം ഫോൺ വിളിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ബുധനാഴ്ച്ച ഇറ്റലിയിലെ ഫ്ലോറൻസിൽ വച്ച് മെഡിറ്ററേനിയൻ രാജ്യങ്ങളിലെ മേയർമാരുടെയും, മെത്രാൻമാരുടെയും സംയുക്ത സമ്മേളനത്തിൽ പാപ്പാ സമാപനത്തിൽ പങ്കെടുക്കും എന്ന് പറഞ്ഞിരുന്നു.
മാർച്ച് രണ്ടാം തിയതി റോമിലെ സാന്ത സബീന ബസിലിക്കയിൽ വച്ചായിരുന്നു വിഭൂതി തിരുകർമ്മങ്ങൾ നിശ്ചയിച്ചിരുന്നത്. വിഭൂതി ദിനത്തിൽ പതിവായി വി. അൻസൽമിന്റെ പളളിയങ്കണത്തിൽ നിന്ന് പ്രദക്ഷിണം തുടങ്ങി സാന്താ സബീന ബസിലിക്കയിൽ എത്തിചേരാറാണ് പതിവ്. ഈ ദിവസങ്ങളിൽ മുഴുവൻ പാപ്പയോട് കടുത്ത മുട്ട് വേദന കാരണം വിശ്രമിക്കാൻ ഡോക്ടർ ആവശ്യപെട്ടിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 26 ന് നടന്ന പൊതു കൂടിക്കാഴ്ചയിൽ പങ്കെടുത്തവരോട് പാപ്പ മുട്ട് വേദന മാറാൻ പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. നമുക്ക് പാപ്പാക്ക് വേണ്ടി പ്രാർത്ഥിക്കാം.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ