വാഷിംഗ്ടണ്‍ ഡിസി: ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ച് അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിൽ നടന്ന മാർച്ച് ഫോർ ലൈഫ് റാലിയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. 1973ൽ റോ വെസ് വേഡ് ഉത്തരവിലൂടെ ഭ്രൂണഹത്യ രാജ്യത്ത് നിയമവിധേയമാക്കിയ സുപ്രീം കോടതിയുടെ വിധി ഈ വർഷം തിരുത്തപ്പെടാൻ സാധ്യത തെളിഞ്ഞിരിക്കുന്നതിനാല്‍ ഈ വർഷത്തെ റാലിയ്ക്കു വലിയ ദേശീയ ശ്രദ്ധയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ റാലി ചരിത്രത്തിൽ ഇടം നേടുമെന്ന പ്രതീക്ഷ മാർച്ച് ഫോർ ലൈഫ് അധ്യക്ഷ ജിയാനി മൻസീനി പ്രകടിപ്പിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബസ്സുകളിൽ ഉൾപ്പെടെയാണ് ആളുകൾ റാലിയിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച എത്തിയത്. ഒഹായോയയിലെ ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റിയിൽ നിന്നുൾപ്പെടെ നിരവധി കോളേജ് വിദ്യാർത്ഥികളും റാലിയിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച പുലർച്ചെ തന്നെ രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്നു. നിരവധി പേർക്ക് ഇത് ആദ്യത്തെ അനുഭവമായിരുന്നു. പ്രമുഖ വചനപ്രഘോഷകന്‍ കൂടിയായ കത്തോലിക്ക വൈദികനായ ഫാ. മൈക്ക് ഷ്മിറ്റ്സ്, ഹോളിവുഡ് നടൻ കിർക്ക് കാമറൂൺ തുടങ്ങിയവർ റാലിയിൽ പ്രസംഗിച്ചു.

ലോകത്തിലെ ഏറ്റവും വലിയ പ്രോലൈഫ് റാലി എന്ന പേരിൽ പ്രസിദ്ധമായ മാർച്ച് ഫോർ ലൈഫ് റാലി നടന്ന വാഷിംഗ്ടൺ ഡിസിയിൽ ഇത്തവണയും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇതിനിടയിൽ റാലിയുടെ തലേദിവസം വാഷിംഗ്ടണിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയുടെ ചുവരുകളിൽ ലേസർ ഉപയോഗിച്ച് ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യങ്ങൾ പ്രദർശിപ്പിച്ച അബോർഷൻ അനുകൂല സംഘടനയായ ‘കാത്തലിക്സ് ഫോർ ചോയ്സ്’ സംഘടനയുടെ നടപടിയെ വാഷിംഗ്ടൺ ആർച്ച് ബിഷപ്പ് കർദിനാൾ വിൽട്ടൺ ഗ്രിഗറിയും, സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണിയും ശക്തമായി അപലപിച്ചു. ‘ഇക്വാലിറ്റി ബിഗിൻസ് ഇൻ ദി വൂംമ്പ്’ എന്നതായിരുന്നു ഈ വർഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ പ്രമേയം.

നിങ്ങൾ വിട്ടുപോയത്