മാർക്കോ എന്ന അസാധാരണമാം വിധം വയലൻസ് നിറഞ്ഞ സിനിമയായിരുന്നു സമീപ കാലത്ത് തിയേറ്ററുകളെ ഇളക്കിമറിച്ചത്. കാമ്പുള്ള കഥയ്ക്കോ ഹൃദയത്തിൽ തൊടുന്ന അഭിനയ മുഹൂർത്തങ്ങളോൾക്കോ അപ്പുറം മാർക്കോയെ ജനകീയമാക്കിയത് ഒരു ശരാശരി മാനസിക ആരോഗ്യമുള്ള വ്യക്തിക്ക് താങ്ങാൻ ആവാത്ത വിധമുള്ള കൊടുംക്രൂരതകളെ ക്യാൻവാസിൽ ആക്കി മലയാളികളുടെ മനസ്സുകളിലേക്ക് എത്തിച്ചത് ഹനീഷ് അദ്ദേനി യുടെ സംവിധാനമായിരുന്നു. അതിഭീകരമായ ഈ ഹിംസാത്മകത കണ്ട് പ്രോത്സാഹിപ്പിക്കാൻ എത്തിയ മലയാളികളുടെ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ മാനസികാവസ്ഥ നമ്മെ ഭീതിപ്പെടുത്തുന്നതാണ്.

സുകുമാര കലകളിൽ ഏറ്റവും ജനകീയമായ സിനിമയാണെന്ന് സംശയം പറയാം. കലകൾ കാലത്തിനു നേരെ , സമൂഹത്തിന് നേരെ തിരിച്ചുപിടിച്ച കണ്ണാടികൾ ആണെന്ന് പറയാറുണ്ടല്ലോ. അങ്ങനെയെങ്കിൽ അക്രമത്തിന്റെ അതിപ്രസരമുള്ള, ഹിംസാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സിനിമകൾ നമുക്ക് ചുറ്റുമുള്ള ഒരു സമൂഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ക്രൂരതയും ഭയരഹിതമായ നരഹത്യയും നിർദയമായ ശാരീരിക പീഡനങ്ങളും ഇരയുടെ നിലവിളികളിലും പിടച്ചിലിലും ഹരം കൊള്ളുന്ന സമകാലിക മലയാളി സമൂഹത്തിൻറെ രോഗാതുരമായ മനസ്സിനെയാണ് ഇവ ആവിഷ്കരിക്കുന്നത്.

മലയാളി സമൂഹം മനുഷ്യമനസ്സിലെ സാത്വിക ഭാവങ്ങളെ എല്ലാം ഉപേക്ഷിച്ച് ഭീകരമായ ഹിംസയുടെ ധൂമ്ര വസ്ത്രം എടുത്തുടുത്ത് നിൽക്കുന്ന കാഴ്ചയാണ് ദിനംപ്രതി കാണുകയും കേൾക്കുകയും ചെയ്യുന്നത്. പിഞ്ചു പൈതലിനെ കൊല ചെയ്യുന്ന അമ്മ മനസ്സും മാതാപിതാക്കളെ കോഴിയെ അറുക്കുന്ന ലാഘവത്തിൽ അറുത്തു കൊല്ലുന്ന മക്കളും ഭീകര പീഡനങ്ങളുടെയും ആൾക്കൂട്ട വിചാരണയുടെയും കൊലപാതകങ്ങളുടെയും തുടർച്ചയായി മാറുന്ന ക്യാമ്പസുകളും കേരളം മനോരോഗത്തിന്റെ മാരക ഭാവങ്ങളിലേക്ക് വഴുതിവീഴുന്നത് നേർക്കാഴ്ചകളായി മാറുന്നുണ്ട്.

എന്തുകൊണ്ടായിരിക്കും നമ്മുടെ നാട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ ഇത്രമേൽ ഹിംസാത്മകമായി മാറിയത്? കാരണങ്ങൾ പലതുണ്ടെങ്കിലും അതിൽ ഏറ്റവും പ്രഥമവും അടിയന്തര പ്രാധാന്യത്തോടെ അഭിമുഖീകരിക്കേണ്ടതുമായത് മയക്കുമരുന്നിന്റെ വ്യാപകവും മാരകവുമായ വ്യാപനം തന്നെയാണ്. ഒരു തലമുറയോടുമുള്ള യുദ്ധം എന്നാണ് മയക്കുമരുന്ന് വ്യാപാരത്തെ നിരീക്ഷിക്കപ്പെടേണ്ടത്. വരുന്ന ഒരു തലമുറയെ തന്നെ മാനസിക രോഗികൾ ആക്കി നശിപ്പിക്കുന്ന നാർക്കോട്ടിക്സ് എന്നാൽ ഡേർട്ടി ഗെയിമിനെ അവസാനിപ്പിക്കാനുള്ള ചങ്കുറപ്പും നേരും നെറിവുമുള്ള ഭരണകൂടം ഇല്ലാത്തതും ഇവയുടെ മൊത്ത വിതരണത്തിൽ ഏത് ഹീനകൃത്യവും ചെയ്യുന്നതിന് മടിയില്ലാത്ത ചില പ്രത്യേക സംഘങ്ങളുടെ സ്വാധീനവും,അവരുടെ സംഘടിത ശക്തിയിലും വോട്ട് ബാങ്ക് ബലത്തിലും ഭയപ്പെട്ട് അവർക്കൊത്താശ പാടുന്ന രാഷ്ട്രീയ സംഘടനകളുമാണ് ലഹരിയുടെ വ്യാപനത്തെ തടയാനാവാത്ത വിധം മാരകമാക്കിയിരിക്കുന്നത്. മാത്രമല്ല ഇച്ഛാശക്തിയോടെ ലഹരിക്കെതിരെ മുന്നിട്ടിറങ്ങേണ്ട സർക്കാരുകൾ കേരളം ഉടനീളം മദ്യശാലയാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്നുള്ളതും തിരിച്ചറിയേണ്ടതുണ്ട്.
വിദ്യാഭ്യാസരംഗത്തിന് വന്ന മൂല്യച്യുതിയും ആ മേഖലയിൽ നടമാടുന്ന അരാജകത്വവും ഹിംസാത്മകതയെ വളർത്തുന്നതിൽ കാരണമാകുന്നുണ്ട്.
ഇടതു പുരോഗമന രാഷ്ട്രീയം വിദ്യാഭ്യാസ മേഖലയെ അടക്കി ഭരിക്കാൻ തുടങ്ങിയ നാൾമുതൽ കേരളത്തിന്റെ സ്വകാര്യ അഭിമാനമായിരുന്നു വിദ്യാഭ്യാസമേഖല മുടിഞ്ഞ തറവാട് പോലെ മാറിയിട്ടുണ്ടന്നത് സത്യമാണ്. കുട്ടികളെ ഭയന്നു കഴിയേണ്ടിവരുന്ന അധ്യാപകരും മൂല്യബോധത്തിലും ശിക്ഷണത്തിലും പരിശീലിപ്പിക്കാൻ പറ്റാത്ത വിധം നിയമത്തിന്റെ നൂലാമാലകൾ കൊണ്ട് അവരെ വരിഞ്ഞുമുറുക്കി ഇട്ടിരിക്കുന്ന സംവിധാനങ്ങളും ക വിദ്യാർത്ഥി ഗുണ്ടകളും അധോലോക സംഘങ്ങളുടെയും നിയന്ത്രണത്തിൽ ആയിരിക്കുന്ന ക്യാമ്പസുകളും ഇടതുപക്ഷവും അതിൻറെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും കേരളത്തിന് നൽകിയ നിസ്തുലമായ സാംസ്കാരിക സംഭാവനയാണ്.
അക്രമത്തിൽ ആവേശം കൊള്ളുന്ന, ഹിംസാത്മകതയെ ആദർശ വലിക്കരിക്കുന്ന സിനിമാ മേഖലകളും മൊബൈൽ ഗെയിമുകളും മനുഷ്യജീവനെ പൂവിറക്കുന്ന ലാഘവത്തോടെ നിസാരമായി അറുത്തെടുക്കാമെന്ന ചിന്തയിലേക്കാണ് പുതുതലമുറയെ കൊണ്ടുവന്നെത്തിക്കുന്നത്.

ഇനിയും അഭിമുഖീകരിക്കാത്ത ഹിംസാത്മകതയെ വളർത്തുന്ന മറ്റൊരു ഭീകര വിപത്താണ് കേരളത്തിൽ പെരുകുന്ന ഗൂഢപ്രസ്ഥാനങ്ങളും ഫ്രീമേസൻ , ഇല്ലുമിനാറ്റി തുടങ്ങിയ പൈശാചിക ആരാധകരുടെ സംഘങ്ങളും. അവയുടെ മസ്തിഷ്കപ്രക്ഷാളനത്തിൽപ്പെട്ട് സ്വന്തം മാതാപിതാക്കളെ പോലും കുരുതി കൊടുക്കാൻ മടിയില്ലാത്ത വിധം കൊടൂര ക്രൂരന്മാരായ മക്കൾ കുടുംബങ്ങൾ രൂപപ്പെടുന്നു എന്നത് ഈ അടുത്ത് ഉണ്ടായ നിരവധി സംഭവങ്ങളിലൂടെ നാം മനസ്സിലാക്കുന്നുണ്ട്. എന്നിട്ടും ഈ ഗൂഢ സംഘങ്ങൾക്കെതിരെ കൃത്യമായി അന്വേഷിക്കാനും നടപടികൾ എടുക്കാനും പറ്റാത്ത വിധം അവയുടെ നീരാളി പിടുത്തത്തിൽ നിയമസംവിധാനങ്ങളും അകപ്പെട്ടിട്ടുണ്ടാകാം എന്നുള്ളതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്.

കാരണങ്ങൾ പലതാണെങ്കിലും ഹിംസയുടെ ഭീകര മുഖങ്ങളെ ഇനിയും കാണാതിരിക്കാനുള്ള സത്വര നടപടികളാണ് നിസംഗതയുടെ മൂടുപടം മാറ്റി ഉത്തരവാദിത്വമുള്ള ഭരണകൂടം ചെയ്യേണ്ടത്.
അല്ലെങ്കിൽ ഭീകര ഹിംസാത്മകത നിറഞ്ഞ ചിത്തഭ്രമം ബാധിച്ച മലയാളനാടിൽ നടമാടുന്ന അരുംകൊലയുടയും കൊടിയ ക്രൂരതകളുടയും അവസാനം ഇല്ലാത്ത വാർത്തകൾ കേട്ട് ഹൃദയം നുറുങ്ങിയും ഭയപ്പെട്ടും ജീവിക്കാൻ ആയിരിക്കും മലയാളിയുടെ ശിഷ്ടകാലം ദുര്യോഗം !

ഫാ ടോം ഓലിക്കരോട്ട്


