ഏകീകൃത കുർബാന നടപ്പാക്കി സീറോ മലബാർ സഭയിലെ എല്ലാ രൂപതകൾക്കും ഒരേ കുർബാന രീതി കൊണ്ടുവരാനുള്ള താൽപ്പര്യം പിതാക്കൻമാരുടെ സർക്കുലറുകളിലും, പ്രസ്താവനകളിലും മാത്രം ഒതുങ്ങുന്നുവെന്നതാണ് പ്രശ്നം. സ്നേഹവും, ക്ഷമയുമൊക്കെ നല്ലതു തന്നെയാണ്.ഒരു പരിധി വരെ ചർച്ചകളിലൂടെയുള്ള പ്രശ്ന പരിഹാര ശ്രമവും അഭികാമ്യമാണ്. എന്നാൽ ആ പരിധി ലംഘിച്ചാൽ അധികാരപ്പെട്ടവർ കാർക്കശ്യം കാണിക്കുന്നതിൽ യാതൊരു തെറ്റുമില്ല.എല്ലാവരെയും ഉൾക്കൊളളുകയും പരിഗണിക്കുകയും വേണം എന്നതിൻ്റെ അർത്ഥം എല്ലാ തോന്നിവാസങ്ങൾക്കുമുള്ള സാവകാശം നൽകണമെന്നല്ല.

ഇന്നലെ നടന്ന സംഭവങ്ങൾക്കാരണം ബസലിക്കാ ദൈവാലയം അടച്ചിട്ടിരിക്കുകയാണ്. ആ ദൃശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും കാണേണ്ടി വന്ന ഓരോ വിശ്വാസിയുടെയും ഹൃദയം തകർന്ന് പോയിട്ടുണ്ടാവുമെന്നത് തീർച്ചയാണ്. എന്നിരുന്നാലും എല്ലാം നല്ലതിനു വേണ്ടിയെന്ന് കരുതുന്നതാണ് നല്ലത്.ഏകീകൃത കുർബാന അർപ്പണ രീതി നടപ്പാക്കാൻ കടപ്പെട്ടവരുടെ വീഴ്ച്ചയാണ് ഇന്നലത്തെ സംഭവങ്ങളിലേക്ക് നയിച്ചതെന്ന് നിസംശയം പറയാൻ കഴിയും.

സഭയുടെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ബാധ്യതയുള്ള വൈദികർ തന്നെ നിരന്തരം അത് ലംഘിക്കുമ്പോൾ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾക്ക് കണ്ട് നിൽക്കാനാവില്ല. ആ പ്രതിഷേധത്തിൻ്റെ പ്രതിഫലനമാണ് ഇന്നലെ കണ്ടത്.
നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാൻ എന്ന് സാവൂളിനോട് പറഞ്ഞ വാക്കുകൾ എർണാകുളത്തെ വിമത ചെന്നായ്ക്കളെ നോക്കി ക്രിസ്തു പറയുന്നുണ്ടാകുമെന്നത് തീർച്ചയാണ്. വിളിച്ചവൻ്റെ മുഖമോ, തിരുപട്ട സമയത്ത് ചൊല്ലിയ പ്രതിജ്ഞയോ ഓർത്തിരുന്നെങ്കിൽ എന്ന് പറയുന്നില്ല, കുറഞ്ഞത് ഈ സംഭവങ്ങൾ കാണുമ്പോൾ പൊതു സമൂഹത്തിൻ്റെ മുന്നിൽ തലകുനിക്കേണ്ടി വരുന്ന സാധാരണക്കാരായ വിശ്വാസികളുടെ മുഖം ഒന്നോർത്തിരുന്നെങ്കിൽ സഭയെ പരിഹാസപാത്രമാക്കുന്ന അനുസരണക്കേട് നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലായിരുന്നു.
ക്രൈസ്തവ വിശ്വാസം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിശ്വാസം പ്രഘോഷിക്കുന്നവർ തങ്ങൾ പ്രഘോഷിക്കുന്നത് തങ്ങളുടെ തന്നെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നുണ്ടെന്ന് വിശ്വാസികളെയോ പൊതു സമൂഹത്തെയോ ബോധ്യപ്പെടുത്താൻ കഴിയുന്നില്ലാ എന്നതാണ്. വിശുദ്ധ കുർബാന സഭയുടെ ഏറ്റവും വലിയ പ്രാർത്ഥനയാണ്. അതിനെ ശക്തി പ്രകടനമാക്കുന്നവർ എത്ര തിരികല്ല് കരുതി വയ്ക്കേണ്ടി വരുമെന്ന് അവർ തന്നെ ആത്മശോധന ചെയട്ടെ.

ക്രിസ്തു ജനിച്ച ദിവസം തന്നെ കരിദിനം ആചരിക്കുന്നവരോടൊക്കെ എന്ത് പറയാനാണ് !

Mathews Theniaplackal

