ഒരു കാലത്ത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി സംസാരിച്ചിരുന്ന സുറിയാനി ഭാഷയ്ക്ക്‌ കേരളത്തിൻ്റെ ചരിത്രത്തിലും സംസ്‌കാരത്തിലും വളരെ വലിയ പ്രാധാന്യവും സ്വാധീനവുമുണ്ട്.ഈ സുഘടിതമായ ഭാഷ കേരളത്തിലെ ഒരു വലിയ ക്രിസ്ത്യൻ സമൂഹത്തിൻ്റെ അടിത്തറയാണ്.ഈ പ്രാചീന ഭാഷയിൽ നിന്നാണ് മലയാളത്തിലെ നിരവധി പദങ്ങൾ ഉരുത്തിരിഞ്ഞത്.സുറിയാനി ഭാഷ നശിച്ചാൽ ഇല്ലാതാകുന്നത് ക്രൈസ്തവരുടെ ചരിത്രവും അവരുടെ പൈതൃകത്തിന്റെ ജീവിത വ്യവഹാരവുമാണ്.ഇക്കാരണത്താൽ സുറിയാനിഭാഷാ പഠനം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന്‌ കേരള വിദ്യാഭ്യാസ വകുപ്പിനോട് അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.

കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്‌സിഇആർടി).ഈ സ്ഥാപനം സുറിയാനി പഠനത്തിന് മറ്റു വിദേശ സർവ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്യുകയാണെങ്കിൽ കൂടുതൽ ആളുകൾ സുറിയാനി പഠിക്കാനായി മുൻപോട്ടു വരും.

ഇപ്പോൾ കേരളത്തിലെ ഏതാനും കോളേജുകൾ മാത്രമാണ് വിദ്യാർത്ഥികൾക്ക് ക്രൈസ്തവ ആരാധനാക്രമ ഭാഷയായ ‘സിറിയക്’ അഥവാ ‘സുറിയാനി രണ്ടാം ഭാഷയായി പഠിക്കാൻ അവസരം നൽകുന്നത്.സംസ്ഥാനത്തെ ചുരുക്കം ചില സ്‌കൂളുകളിലും സീനിയർ സെക്കൻഡറി തലം മുതൽ രണ്ടാം ഭാഷയായി ഇപ്പോഴും സുറിയാനി പഠിപ്പിക്കുന്നുണ്ട്.3,000 വർഷം പഴക്കമുള്ളതാണ് ഈ സുറിയാനി ഭാഷ.

നമ്മുടെ ഇപ്പോഴത്തെ മാതൃഭാഷയായ മലയാളം വളര്‍ന്നു വികസിക്കുന്നത്12 -ാം നൂറ്റാണ്ടു മുതലാണ്.സുറിയാനിയാകട്ടെ ഒന്നാം നൂറ്റാണ്ടിനു മുമ്പുതന്നെ പ്രചാരത്തിലിരുന്ന ഭാഷയാണ്.ഒരു ക്രൈസ്തവ ആരാധനാക്രമ ഭാഷ എന്നതിലുപരി, സമ്പന്നമായ സാഹിത്യവും ശരിയായ ഘടനയും ഉള്ളതിനാൽ,എല്ലാ സുറിയാനിയെ അക്കാദമിക് മേഖലകളിലും ഉൾപ്പെടുത്താവുന്ന ഒരു ഭാഷയായി കണക്കാക്കാം.ഒരു സമ്പൂർണ്ണ സിലബസ് ഉപയോഗിച്ച് ഭാഷയെ പൂർണ്ണമായ രീതിയിൽ പഠിപ്പിക്കാൻ കഴിയും.അതിനു വേണ്ടിയുള്ള നിർദ്ദിഷ്ട പാഠങ്ങളും നന്നായി തയ്യാറാക്കിയ സിലബസും ഉണ്ട്.

സുറിയാനി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ സർക്കാർ തലത്തിൽ ഏകോപിപ്പിക്കണം. കേരളാ വിദ്യാഭ്യാസ വകുപ്പ് മുൻകൈ എടുത്ത് ക്രിസ്ത്യൻ മാനേജ്‌മെൻ്റുകൾ നടത്തുന്ന സ്‌കൂളുകളിലും കോളജുകളിലും സിറിയക് രണ്ടാം ഭാഷയാക്കാനും,കോളേജുകളിലും സ്കൂളുകളിലും ലക്ചറർ/ടീച്ചിംഗ് തസ്തികകൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ നടത്തണം.

സുറിയാനി ഭാഷ അന്യം നിന്ന് പോകാതിരിക്കാനുള്ള ശ്രമങ്ങൾ കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് അൽമായ ഫോറം സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ,എറണാകുളം

നിങ്ങൾ വിട്ടുപോയത്