“എപ്പോഴെല്ലാം ഞാൻ ബന്ധുക്കളെ സന്ദർശിക്കാൻ പോയിട്ടുണ്ടോ അപ്പോഴെല്ലാം ദൈവമഹത്വത്തിനു വേണ്ടിയുള്ള ആവേശം കുറഞ്ഞിട്ടാണ് മടങ്ങിയെത്തിയിട്ടുള്ളത്”.

ദൈവവുമായുള്ള സമ്പൂർണ്ണ ഐക്യത്തിൽ എത്തിചെരുന്നതിന് സൃഷ്ടികളിൽ നിന്ന് , ബന്ധുക്കളുമായുള്ള ഉറ്റബന്ധത്തിൽ നിന്ന് വിച്ഛേദിക്കപ്പെടണമെന്ന് വിശുദ്ധർക്കറിയാമായിരുന്നു. ചാൾസ് ബൊറോമിയോയുടെ ബന്ധുക്കൾ ആവട്ടെ എല്ലാവരും പ്രഭുകുടുംബത്തിൽ പെട്ടവരും. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചെന്ന് പറയാൻ പറ്റുന്ന തരത്തിൽ അത്രയും ഉയർന്ന കുടുംബത്തിലായിരുന്നു ഇറ്റലിയിൽ വിശുദ്ധന്റെ ജനനം. അമ്മയുടെ ഇളയ സഹോദരനായിരുന്നു പിന്നീട് പീയൂസ് നാലാമൻ എന്ന പേരിൽ മാർപ്പാപ്പയായി തീർന്നത്. പക്ഷെ പണത്തിനും പ്രതാപത്തിനുമൊന്നും ചാൾസിനെ എന്നേക്കുമായി സ്വാധീനിക്കാൻ കഴിഞ്ഞില്ല.

പതിനാറാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റ് നവീകരണം കത്തിനിന്ന സമയമായിരുന്നു അത്. മാർട്ടിൻ ലൂഥർ, ഹൾഡ്രിക്ക്‌ സ്വിൻഗ്ലി, ജോൺ കാൽവിൻ എന്നിവർ സഭയിൽ നിന്നകന്നപ്പോൾ വലിയൊരു വിഭാഗം ജനം സഭ വിട്ട് അവരുടെ കൂടെ ചേർന്നു. ഹെൻറി എട്ടാമൻ സഭാതലവനായി സ്വയം പ്രഖ്യാപിച്ചു. ഈ കലുഷിതാവസ്ഥയിൽ വിശ്വാസം സംരക്ഷിക്കാനും പുരോഹിതഗണങ്ങളെ പുനഃസംഘടിപ്പിക്കാനും മതബോധന പരിശീലനത്തിനും ആരാധനാക്രമത്തെ പുനരുജ്ജീവിപ്പിക്കാനും ശരിയായ ഇടയന്റെ മാതൃക കാണിക്കാനുമൊക്കെയായി പ്രത്യേക വിളി ലഭിച്ച വിശുദ്ധനായിരുന്നു ചാൾസ് ബൊറോമിയോ.

സമ്പത്തിന്റെയും ധാരാളിത്തത്തിന്റെയും നടുവിലായിരുന്നെങ്കിലും ചെറുപ്പത്തിൽ തന്നെ അതിലൊന്നും മനസ്സുവെക്കാതിരുന്നതുകൊണ്ട് 12 വയസ്സിൽ തന്നെ ചാൾസിന് മതപരമായ മുണ്ഡനം നടത്തിയിരുന്നു. ആ സമയത്തു അവന്റെ അമ്മാവൻ വലിയൊരു തുക അവനു വരുമാനമായി കൊടുത്തു. പക്ഷെ തനിക്ക് പഠനത്തിന് വേണ്ടി വരുന്ന അത്യാവശ്യം കുറച്ചു പണമൊഴികെ ബാക്കി എല്ലാം പാവങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് അവൻ പറഞ്ഞു. ധാർമ്മികാധഃപതനത്തിന്റെയും അഴിമതിയുടെയും ആ സമയത്ത് വളർന്നുവരുന്ന ഒരു യുവാവ് എടുത്ത ധീരമായ തീരുമാനം.

ഇരുപത്തിരണ്ടാമത്തെ വയസ്സിൽ സിവിൽ നിയമം, കാനോനിക നിയമം തുടങ്ങിയവ പഠിച്ച് പാവിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് എടുത്തു. അപ്പോൾ തന്നെ റോമിലേക്ക് വിളിക്കപ്പെട്ടു. പോപ്പ് ആയ അമ്മാവൻ അനേകം ചുമതലകൾ ആണ് അവന്റെ തലയിൽ വെച്ചത്. കർദ്ദിനാൾ – ഡീക്കൻ , അഡ്മിനിസ്ട്രേറ്റർ( മിലാൻ ), ബൊളോണിയിലെയും റൊമാനിയയിലെയും അങ്കോണയിലെയും മാർപ്പാപ്പയുടെ സ്ഥാനപതി, പോർച്ചുഗലിന്റെയും ഹോളണ്ടിന്റെയും ബെല്ജിയത്തിന്റെയും ലക്സംബെർഗിന്റെയും സംരക്ഷകൻ, ഫ്രാൻസിസ്കൻ , കർമ്മലീത്ത സഭകളുടെ സൂപ്പർവൈസർ, മാൾട്ടയിലെ പ്രഭു, പേപ്പൽ സ്‌റ്റേറ്റ്സിന്റെ അഡ്മിനിസ്ട്രേറ്റർ എന്നിങ്ങനെ.

ചാൾസ് തന്നാൽ ആവും വിധം കൃത്യമായി കടമകളെല്ലാം നിർവ്വഹിച്ചു. ഇത്രയും ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന വ്യക്തിക്ക് സുഖലോലുപനായും സമ്പന്നതയുടെ എല്ലാ മഹത്വത്തിലും കഴിഞ്ഞുപോവാൻ പറ്റുമായിരുന്നു. പക്ഷെ ലാളിത്യവും എളിമയുമാണ് ചാൾസ് ഇഷ്ടപെട്ടത്. ശാന്തമായ ജീവിതം അവൻ ഇഷ്ടപ്പെട്ടു. അവൻ മറ്റൊരു ആർച്ചുബിഷപ്പിനോട് തൻറെ ഹൃദയം തുറന്നു സംസാരിച്ചു, ” ഒരു പോപ്പിന്റെ അനന്തിരവനാകുക അതും പ്രിയപ്പെട്ട അനന്തരവനാകുക എന്നുവെച്ചാൽ എങ്ങനാണെന്നറിയാമല്ലോ, റോമിലെ കൊട്ടാരത്തിൽ താമസിക്കുക എന്നതും ? ഇത്രയും ചെറുപ്പമായ , അനുഭവജ്ഞാനം കുറഞ്ഞ ഞാൻ എന്താണ് ചെയ്യേണ്ടത്? ദൈവം എനിക്ക് പ്രായശ്ചിത്തത്തിനുള്ള തീക്ഷ്ണമായ ആഗ്രഹം തന്നിട്ടുണ്ട്, എല്ലാറ്റിനും ഉപരിയായി അവനെ പരിഗണിക്കുവാനുള്ള ആഗ്രഹവും. ഏതെങ്കിലും ഒരു ആശ്രമത്തിലേക്കു പോയാൽ കൊള്ളാമെന്നുണ്ടെനിക്ക്, ഈ ലോകത്തിൽ ദൈവവും ഞാനുമേയുള്ളു എന്ന പോലെ ജീവിക്കാൻ”.

പക്ഷെ അദ്ദേഹം ചാൾസിനോട് അവന്റെ കഴിവുകൾ നന്നായി ആവശ്യമുള്ള റോമിൽ തന്നെ തുടരാനാണ് പറഞ്ഞത്.

പീയൂസ് നാലാമൻ പാപ്പ ട്രെന്റ് സൂനഹദോസ് വിളിച്ചുകൂട്ടിയപ്പോൾ ചാൾസിന് അതിന്റെ ഉത്തരവാദിത്വങ്ങൾ വളരെയുണ്ടായിരുന്നു. അതെല്ലാം നന്നായിത്തന്നെ നിർവഹിച്ചു. അതിനിടയിൽ ചാൾസിന്റെ ജ്യേഷ്ഠസഹോദരൻ ഫ്രെഡറിക് മരണമടഞ്ഞു. മൈനർ സഭയിലാണ് അപ്പോഴും എന്നുള്ളതുകൊണ്ട് എല്ലാവരും വിചാരിച്ചു അതെല്ലാം ഉപേക്ഷിച്ചു വന്ന് ചാൾസ് വിവാഹം കഴിച്ച് കുടുംബനാഥനായി ജീവിക്കുമെന്ന്. പക്ഷെ ഉത്തരവാദിത്വങ്ങളും സമ്പത്തും തൻറെ അമ്മാവനെ ഏൽപ്പിച്ച് 1563 സെപ്റ്റംബറിൽ നടക്കാനിരുന്ന തൻറെ പൗരോഹിത്യ വ്രതവാഗ്ദാനത്തിൽ ശ്രദ്ധിക്കുകയാണ് ചാൾസ് ചെയ്തത്. അതിനുശേഷം ആ കൊല്ലം ഡിസംബറിൽ തനിക്ക് 25 വയസ്സുള്ളപ്പോൾ മിലാന്റെ ആർച്ചുബിഷപ്പായി ചാൾസ് ബൊറോമിയോ അവരോധിക്കപ്പെട്ടു. 80 കൊല്ലമായിട്ടു മിലാന് ഒരു സ്ഥിരം ബിഷപ്പുണ്ടായിരുന്നില്ല. റോമിലെ ഉത്തരവാദിത്വങ്ങളിൽ നിന്ന് തന്നെ മുക്തനാക്കാനും മിലാനിലേക്ക് പറഞ്ഞയക്കാനും പോപ്പിനോട് അപേക്ഷിച്ചത് നടന്നു കിട്ടി.

ഒരു നവോത്ഥാനത്തിന് ആര് വഴികാണിക്കുമെന്ന ചോദ്യത്തിനുത്തരമായി ട്രെന്റ് സൂനഹദോസ് മുന്നോട്ടു വച്ച മാറ്റങ്ങൾ നടപ്പിലാക്കാനായി ചാൾസ് ഇറങ്ങിത്തിരിച്ചു. സ്‌കൂളുകളും സെമിനാരികളും കോൺവെന്റുകളും സ്ഥാപിച്ചു. മതപരമായ പരിശീലനങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. കുട്ടികൾക്ക് മതബോധനപരിശീലനത്തിനുള്ള ക്രിസ്തീയതത്വസഖ്യങ്ങൾ സ്ഥാപിച്ചു.പ്രൊവിൻഷ്യൽ കൗൺസിലുകൾ , രൂപത സിനഡുകൾ , ഇടയലേഖനങ്ങൾ ഇതിലൂടെയൊക്കെ പുരോഹിതരുടെയും അല്മായരുടെയും ആത്മീയത ഉണർത്താൻ വേണ്ടതെല്ലാം ചെയ്തു.

ചാൾസ് ആൽപ്പൈൻ താഴ്‌വരകളിലേക്കും മലമുകളിലേക്കും യാത്രകൾ നടത്തി. കർഷകരോട് ദൈവത്തെ പറ്റി പറഞ്ഞു, ഇടയന്മാരോട് ക്രിസ്തുമതത്തെപറ്റി സംസാരിച്ചു. തൻറെ കുടുംബസ്വത്തൊക്കെ പാവങ്ങൾക്ക് വേണ്ടി വിനിയോഗിച്ചു. വെള്ളിപ്പാത്രങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും വിറ്റിട്ടും ദരിദ്രരെ ഊട്ടി . വളരെ ലളിതമായ ജീവിതം നയിച്ചു. കുറച്ചു ഭക്ഷണം മാത്രം കഴിച്ചു. ഭവനത്തിനുള്ളിൽ ബിഷപ്പിന്റേതായ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പഴയതും കീറിയതുമായ ളോഹ ധരിച്ചു. പ്രാർത്ഥനയിലും പഠനത്തിലും സമയം ചിലവിട്ടു.ഒന്നിലും തളരാത്ത തൊഴിലാളി ആയിക്കൊണ്ട് അഭംഗുരം അദ്ധ്വാനിച്ചു.

‘Nunc coepi’ ഇതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. അതിൻറെ അർത്ഥം ‘ഞാനിതാ തുടങ്ങുന്നു’ . കുറച്ചെങ്കിലും വിശ്രമിക്കാൻ മറ്റുള്ളവർ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു,” ഞാനിപ്പോൾ തുടങ്ങിയതല്ലേയുള്ളു, എനിക്കെങ്ങനെ വിശ്രമിക്കാൻ കഴിയും?”

1570 ൽ വിളകളെല്ലാം നശിച്ച് മിലാനിൽ വലിയ ക്ഷാമം ഉണ്ടായി. ചാൾസ് ആവശ്യക്കാർക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കി, 3 മാസത്തോളം ദിവസവും മൂവായിരത്തോളം പേരെ പോറ്റി. അതുപോലെ 1576 ൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ആയിരങ്ങൾ മിലൻ നഗരത്തിലേക്ക് വന്നു ദണ്ഡവിമോചനങ്ങൾക്കായി. വ്യവസായങ്ങൾ തകർന്നു, വരുമാനം നിലച്ചു. ഗവർണറും മറ്റു മേലുദ്യോഗസ്ഥരും ഒളിച്ചു നാടുവിട്ടു. ചാൾസ് ഗവണ്മെന്റിന്റെ നടത്തിപ്പ് ഏറ്റെടുത്തു. പാവങ്ങൾക്ക് വസ്ത്രത്തിനായി മാളികയിലെ മേശവിരിപ്പുകളും കർട്ടനുകളും ബെഡ്ഷീറ്റുകളും വലിച്ചെടുത്തു കൊടുത്തു. പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ തൻറെ ആകെ ബാക്കിയുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ ഉപയോഗിച്ചു, വലിയ കടത്തിൽ ആയി. വളരെപ്പേരെ സംരക്ഷിച്ചു, മരിക്കാറായവർക്ക് അന്ത്യകൂദാശകൾ കൊടുത്തു.ചാൾസിന്റെ പ്രവൃത്തികൾ ഒളിച്ചോടിപ്പോയ ഗവർണ്ണരെയും മറ്റുള്ളവരെയും ലജ്ജിപ്പിച്ചു, അവസാനം അവർ തിരിച്ചുവന്നു.

ചാൾസ് കാരണം സഭാധികാരികളുടെ താൻ മുന്നില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നു ചിന്തിച്ച് നീരസംപൂണ്ട ഒരു മത പുരോഹിതന്‍ അദ്ദേഹത്തെ വധിക്കുവാനുള്ള ശ്രമവും നടത്തി. ചാള്‍സ് അള്‍ത്താരക്കു മുന്നില്‍ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന സമയം ഈ പുരോഹിതന്‍ പുറകില്‍ നിന്നും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു.

ആദ്യം താന്‍ മരിക്കുകയാണെന്നാണ് അദ്ദേഹം കരുതിയത്. പക്ഷെ ആ വെടിയുണ്ടക്ക് അദ്ദേഹത്തിന്റെ മേല്‍വസ്ത്രത്തെ തുളച്ചു പോകുവാന്‍ കഴിഞ്ഞില്ല. ഒരു ക്ഷതമേല്‍പ്പിക്കുവാന്‍ മാത്രമേ ഇതുകൊണ്ട് കഴിഞ്ഞുള്ളൂ.

ചാൾസ് എല്ലാ കൊല്ലവും വാർഷികധ്യാനങ്ങൾക്കായി പോയിരുന്നു. എല്ലാ ദിവസവും കുമ്പസാരിച്ചിരുന്നു. 1584 ഒക്ടോബറിൽ വാർഷികധ്യാനത്തിനായി പോയ ചാൾസ് ഒക്ടോബർ 24 നു രോഗഗ്രസ്തനായി , ഒക്ടോബർ 29 നു മിലാനിലേക്കു തിരിച്ചു. വരുന്ന വഴി തൻറെ ജന്മസ്ഥലമായ അരോണയിൽ സകല മരിച്ചാത്മാക്കളുടെ ദിവസം അവസാനമായി കുർബ്ബാന അർപ്പിച്ചു. അടുത്ത ദിവസം മിലാനിൽ എത്തി നേരെ കിടക്കയിലേക്ക് പോയി. അന്ത്യകൂദാശകൾ നൽകപ്പെട്ടു. ചാക്കുവസ്ത്രം ധരിച്ചു ചാരം പൂശിയ നിലയിൽ ക്രൂശിതന്റെ ചിത്രം ഉറ്റുനോക്കി കിടന്ന ചാൾസ് ബൊറോമിയോ ആ നിലയിൽ തന്നെ നവംബർ 3 നും 4 നും ഇടയിൽ തൻറെ ആത്മാവിനെ ദൈവത്തിലർപ്പിച്ചു. 46 വയസ്സ് മാത്രമായിരുന്നു അപ്പോൾ പ്രായം. വിശുദ്ധന്റ അപ്പസ്തോലിക തീക്ഷ്ണതയും വീരോചിതമായ ഉപവിയും കൊണ്ട് രണ്ടാം അംബ്രോസ് എന്ന് അക്കാലത്തു വിശുദ്ധൻ വിളിക്കപ്പെട്ടു.1610 ൽ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.

അഴിമതിക്കും പാഷണ്ഡതകൾക്കും ഇടയിൽ ജീവിച്ചിട്ടും സുഖലോലുപതക്കുള്ള എല്ലാ സാഹചര്യമുണ്ടായിട്ടും വിശുദ്ധിയും ലാളിത്യവുമാണു വിശുദ്ധ ചാൾസ് ബൊറോമിയോ തിരഞ്ഞെടുത്തത്. അധികാരത്തിന്റെയും സമ്പത്തിന്റെയും മഹത്വത്തിൽ വിരാജിച്ചിരുന്നവരെല്ലാം കാലയവനികക്കുള്ളിൽ മണ്മറഞ്ഞു മറവിയിലാണ്ടപ്പോൾ എളിമയുടെയും ശൂന്യവൽക്കരണത്തിന്റെയും വിശുദ്ധിയുടെയും പാത തിരഞ്ഞെടുക്കുന്നവരെ ദൈവം ഉയർത്തുന്നു, എന്നെന്നും അവർ മറ്റുള്ളവർക്ക് മാതൃകയായി വണങ്ങപ്പെടുന്നു.

Happy Feast of St. Charles Borromeo

ജിൽസ ജോയ് ✍️