പിതാവിന്‍റെ വിടവാങ്ങല്‍ സന്ദേശം

ഈശോയിൽ പ്രിയ സഹോദരീസഹോദരന്മാരേ,

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിനു സ്‌തുതി ഉണ്ടാകട്ടെ! മേജർ ആർച്ചുബിഷപു സ്‌ഥാനത്തുനിന്നു ഞാൻ വിടപറയുമ്പോൾ സഭമുഴുവനോടും ഏതാനും ചിന്തകളും മനോവികാരങ്ങളും പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഈ സാഹചര്യത്തിൽ ഏറെ അർഥപൂർണമാണ്: “ഞാൻ നട്ടു; അപ്പോളോസ് നനച്ചു; എന്നാൽ ദൈവമാണു വളർത്തിയത്” (1 കോറി. 3:6). മെത്രാൻ സിനഡിന്റെ തെരഞ്ഞെടുപ്പിലൂടെ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപായി നിയോഗിക്കപ്പെട്ട എന്നെ 12 വർഷവും ആറു മാസവും പ്രസ്‌തുത ശുശ്രൂഷ ചെയ്യാൻ ദൈവം അനുവദിച്ചു.

കൂടാതെ, തക്കല രൂപതയിൽ മെത്രാനായി സേവനംചെയ്‌ത 13 വർഷങ്ങളുടെ ഓർമ എന്റെ മനസ്സിൽ സജീവമായി നിലനില്ക്കുന്നു; എൻ്റെ മേല്‌പട്ടശുശ്രൂഷ വലിയ സന്തോഷ ത്തോടും സംതൃപ്‌തിയോടുംകൂടിയാണ് ഞാൻ നിർവഹിച്ചത്. മെത്രാൻ എന്നനിലയിലും മേജർ ആർച്ചുബിഷപ് എന്നനിലയിലും എൻ്റെ ശുശ്രൂഷാകാലഘട്ടത്തിലുടനീളം എൻ ഏറ്റവും ആത്മാർഥമായ പരിശ്രമം വിവിധ ശുശ്രൂഷാമേഖലകളിൽ സീറോമലബാർ സഭയെ പരിപാലിക്കുക, അഥവാ വി. പൗലോസിൻ്റെ വാക്കുകളിൽ പറഞ്ഞാൽ ‘നനയ്ക്കുക’, എന്നതായിരുന്നു. സുവിശേഷവത്ക്കരണം, പ്രേഷിതസംരംഭങ്ങൾ, ആരാധനക്രമനവീകര ണത്തിനായി ആരാധനാക്രമപുസ്‌തകങ്ങളുടെ പുതുക്കൽ, പുരോഹിതാർഥികളുടെ പരിശീ ലനം, അത്മായസംഘടനകളുടെ പുനഃശക്തീകരണം, സമർപ്പിതരെ സഭയോടു കൂടുതൽ ചേർത്തുനിറുത്തൽ, ഭാരതത്തിനകത്തും പുറത്തുമായി ചിതറിക്കിടക്കുന്ന സീറോമലബാർ വിശ്വാസികളുടെ അജപാലനപരവും പ്രേഷിതപരവുമായ ആവശ്യങ്ങൾ, സഭൈക്യപ്രസ്ഥാ നം, സഭയുടെ പാരമ്പര്യത്തെ പകർന്നുകൊടുക്കുന്നതിനും ചരിത്രഗവേഷണത്തിനും വേണ്ടിയുള്ള ഹെരിറ്റേജ് ആൻഡ് റിസർച് സെൻ്റർ, മാധ്യമപ്രേഷിതത്വം എന്നീ മേഖലകളി ലാണ് എന്റെ ശ്രദ്ധ കൂടുതൽ പതിഞ്ഞിട്ടുള്ളത്. ഇതിനുപുറമേ, പാവങ്ങളോടും ചൂഷി തരോടും പാർശ്വവത്കരിക്കപ്പെട്ടവരോടുമുള്ള നമ്മുടെ കരുതൽ പ്രതിഫലിപ്പിക്കുന്ന പദ്ധ തികളും നടപ്പിലാക്കിയിട്ടുണ്ട്.

ഇത്തരം പരിശ്രമങ്ങൾ നടത്തിയെന്നുവരികിലും ഈ മേഖലകളിൽ ഇനിയും ധാരാളം ജോലികൾ ചെയ്യേണ്ടതുണ്ട്. പൊതുസമൂഹത്തിൻ്റെയും സഭയുടെയും നന്മയ്ക്കുവേണ്ടി യുള്ള നമ്മുടെ പദ്ധതികളിലും പ്രവർത്തനങ്ങളിലും അഭിമുഖീകരിക്കേണ്ടിവരുന്ന എല്ലാ വെല്ലുവിളികളിലും പ്രയാസങ്ങളിലും ദൈവം നമ്മെ നയിക്കുകയും അവയെ അതിജീവി ക്കാനുള്ള ശക്തിനല്‌കുകയും ചെയ്യും.

നമ്മുടെ സഭയിൽ എനിക്ക് ഏല്പ്പിക്കപ്പെട്ട ശുശ്രൂഷാനിർവഹണത്തിൽ പൂർണഹൃദയ ത്തോടെ സഹകരിച്ച സിനഡിനോടും വൈദികരോടും സമർപ്പിതരായ വ്യക്തികളോടും അല്‌മായനേതാക്കളോടും എല്ലാ സഹോദരീസഹോദരന്മാരോടും യുവജനങ്ങളോടും നന്ദി പ്രകാശിപ്പിക്കാൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്നു. എൻ്റെ സേവനകാലഘട്ടത്തി ൽ തങ്ങളുടെ കഴിവുകളും വിഭവങ്ങളും വളരെ ഉദാരമായി പങ്കുവെച്ച എല്ലാവരോടും ഞാ ൻ നന്ദിപറയുന്നു.

മേജർ ആർച്ചുബിഷപ് എന്ന നിലയിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാ പ്പോലീത്ത എന്ന നിലയിലും എൻ്റെ ദൗത്യനിർവഹണത്തിൽ വന്നുപോയ കുറവുകളിലും പോരായ്മ‌കളിലും ഞാൻ ഖേദിക്കുന്നു. സഭയുടെ നേത്യത്വത്തിൽനിന്നു മാറുമ്പോഴും നമ്മുടെ സഭയുടെ എല്ലാ ദൗത്യമേഖലകളിലും കൂട്ടായ്‌മ, സംഘാതാത്മകത, സഹകരണം എന്നിവയോടെ സാക്ഷ്യംവഹിക്കാൻ സാധിക്കുമെന്ന ഉറച്ച പ്രത്യാശയും എനിക്കുണ്ട്.

നമ്മുടെ സഭയുടെ പ്രവർത്തനങ്ങളിലൂടെ ദൈവമഹത്വം പ്രകാശിതമാകുന്നതിനുവേണ്ടി സഭാംഗങ്ങൾ എല്ലാവരും സംശുദ്ധമായ ലക്ഷ്യങ്ങളോടും നിർമലമായ മനസ്സാക്ഷിയോടും കൂടി ഒന്നിച്ചുവരികയും ഐക്യത്തോടെ പ്രവർത്തിക്കുകയുംചെയ്യട്ടെ എന്നതാണ് എന്റെ പ്രാർഥന. ഉത്തമ ക്രൈസ്‌തവരെന്നനിലയിൽ മതസൗഹാർദവും മതേതരമൂല്യങ്ങളും ഉയർ ത്തിപ്പിടിച്ചു നല്ല പൗരന്മാരായിരിക്കാനും നമുക്കു കഴിയട്ടെ. തുടർന്നും നിങ്ങൾ എനി ക്കുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. നിങ്ങൾക്കുവേണ്ടി ഞാനും പ്രാ ത്ഥിക്കുന്നതാണ്.

ദൈവനാമം മഹത്വപ്പെടട്ടെ! ദൈവം നിങ്ങളേവരെയും അനുഗഹിക്കട്ടെ! ഏവർക്കും പുതുവത്സരാശംസകൾ!

സ്നേഹപൂർവം,

കർദിനാൾ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപ് എമെരിത്തൂസ്

Letter-of-Major-Archbishop-Emeritus-Cardinal-George-Alencherry-1

നിങ്ങൾ വിട്ടുപോയത്