
ശത്രുക്കളുടെ ആക്രമണത്തിൽ തകർന്നു തരിപ്പണമായ ഇസ്രായേൽ ജനതയോടാണ് ഏശയ്യാ, ജെറമിയാ തുടങ്ങി നിരവധി പ്രവാചകന്മാർ ദൈവത്തിന്റെ പദ്ധതിയെക്കുറിച്ചും ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വചനത്തിലൂടെ പ്രവപിച്ചു. ദാവീദ് വംശത്തിലെ പിൻതലമുറക്കാർ വിഗ്രഹാരാധനക്കും സുഖലോലുപതകൾക്കും കടുത്ത അനീതികൾക്കും അടിമകളായി ദൈവത്തിൽനിന്നും വളരെയേറെ അകന്നുപോയിരുന്നു. ആഹാസിനെയും സെദെക്കിയായെയും പോലുള്ള ദുഷ്ടരും ദൈവത്തെ ഉപേക്ഷിച്ചവരുമായ രാജാക്കന്മാരായിരുന്നു ദാവീദിന്റെ സിംഹാസനത്തിലിരുന്നു ഇസ്രായേൽ ഭരിച്ചിരുന്നത്.

ഈ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ, ദാവീദിന്റെ ഭവനത്തിൽനിന്നും രക്ഷകനായ ഒരു രാജാവ് വന്ന് നിത്യമായ ഒരു രാജ്യം സ്ഥാപിക്കും എന്ന് പ്രവാചകരിലൂടെ ദൈവം നൽകിയ വാഗ്ദാനം തികച്ചും അസംഭാവ്യമായി തോന്നിയേക്കാം. എന്നാൽ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് വിശ്വസിച്ചിരുന്ന പ്രവാചകന്മാർ, വിശ്വസിക്കാൻ വകയില്ലാത്ത കാര്യങ്ങൾ പോലും വെളിപ്പെട്ടു കിട്ടിയപ്പോൾ വിശ്വസിക്കുകയും, ദൈവം കൽപിച്ചതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു. ഒരു രക്ഷകന്റെ ആഗമനത്തിനായി കാത്തിരുന്ന യഹൂദജനത്തിനു മാത്രമല്ല, ലോകത്തിനു മുഴുവൻ രക്ഷയുടെ സന്ദേശവുമായാണ് ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നത്.

തകർന്നു കിടന്ന ഇസ്രായേൽ ജനതയെ പുനരുദ്ധരിക്കാൻ യേശു വന്നതുപോലെ, നാം ഓരോരുത്തരും യേശുവിൽ വിശ്വസിച്ചാൽ അഥവാ നമ്മുടെ ജീവിതത്തെ യേശുവിന്റെ കരങ്ങളിൽ സമർപ്പിച്ചാൽ നമ്മുടെ തകർന്നു കിടക്കുന്ന നമ്മുടെ ജീവിതമേഖലകളെ പുനരുദ്ധരിക്കാൻ യേശുവിനു കഴിയും. ദാവീദിന്റെ സിംഹാസനം പുനരുദ്ധരിക്കാൻ ദൈവം യേശുവിനു കൊടുത്തതുപോലെ, നമ്മുടെ ജീവിതവും പുനരുദ്ധരിക്കാൻ യേശുവിനു നൽകണം, എങ്കിൽ മാത്രമേ ദൈവത്തിന്റ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുകയുള്ളൂ. നമ്മുടെ ജീവിതത്തെ യേശുവിന്റ കരങ്ങളിൽ സമർപ്പിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏




