നാം ഒരോരുത്തരോടും പാപത്തിന്റെ വഴികളോട് യാത്ര പറഞ്ഞ്, ഇരുട്ടിന്റെ നിഷ്ഫല പ്രവർത്തികളെ ഉപേക്ഷിച്ച്, ദൈവത്തിന്റെ വെളിച്ചത്തിൽ നടക്കുവാനുള്ള ആഹ്വാനമാണ് ഏശയ്യാ പ്രവാചകനിലൂടെ കർത്താവ് വെളിപ്പെടുത്തുന്നത്. കൂരിരുൾ താഴ്‌വരയിലും നമ്മെ ആശ്വസിപ്പിക്കുന്ന കർത്താവിന്റെ പാത വെളിച്ചത്തിന്റെ പാതയാണ്. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമാണ് യേശു ക്രിസ്തു. ദൈവവചനം നന്മൾ ജീവിതത്തിൽ നടക്കുന്ന പാതയിൽക്കൂടി വെളിച്ചം പരത്തുന്നു. നമ്മുടെ ജീവിത യാത്രയ്ക്ക് മുൻപിൽ, തടസമായി നിൽക്കുന്ന തിൻമയുടെ ശക്തികളെ തട്ടി മാറ്റിക്കൊണ്ട് പോകുവാൻ നമ്മൾക്ക് കരുത്തു പകരുന്ന ദിവ്യ വെളിച്ചം ആണ് യേശുവിന്റെ നാമം.
ഏശയ്യാ 60 : 2 ൽ പറയുന്നു, അന്‌ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. സ്വർഗ്ഗത്തിൽ എവിടെയും നമുക്ക് പ്രകാശം മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ എന്ന് തിരുവചനം പറയുന്നു. സ്വർഗ്ഗത്തിൽ നിന്ന് നമ്മുടെ ജീവിതത്തിൽ വന്ന പ്രകാശമാണ് യേശുക്രിസ്തു. യോഹന്നാന്‍ 8 : 12 ൽ പറയുന്നു, യേശു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. വെളിച്ചമാകുന്ന യേശുവിനെ പൂർണ്ണഹൃദയത്തോടെ അനുഗമിക്കുമ്പോൾ നാം ലോകത്തിന്റെ പ്രകാശമായി മാറും
നാം പ്രശ്നങ്ങളിൽ അകപ്പെടുമ്പോൾ യേശുവിനെ വിളിച്ചപേക്ഷിക്കണം. ലോകത്തിന്റെ വെളിച്ചമായ യേശു ജീവനുള്ള വെളിച്ചമായി നമ്മളിലേയ്ക്ക് ഇറങ്ങിവരും. നമ്മുടെ വിശ്വാസപാതയിൽ പരീക്ഷകളെയും, വേദനകളെയും അതിജീവിച്ചുകൊണ്ട് സമൃദ്ധി, സംരക്ഷണം, സ്വർഗ്ഗീയ അനുഗ്രഹം എന്നിവ പ്രാപിക്കാം. ഭയപ്പെടേണ്ട! നമ്മുടെ ഓട്ടം നമുക്ക് സ്ഥിരതയോടെ ഓടാം (ഹെബ്രായര്‍ 12 : 1). ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ