വിശ്വാസികളെ സംബന്ധിച്ച് വിവാഹം ഒരു കൂദാശയാണ്. കൗദാശിക വിവാഹത്തിന്റെ സാധുതക്ക് സഭയുടെ കാനോൻ നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾ ഉണ്ട്.
ഇതിനെല്ലാം കടകവിരുദ്ധമായ വ്യവസ്ഥകൾ ആണ് പുതിയ ബില്ലിൽ ചേർത്തിരിക്കുന്നത്. ദേവാലയത്തിന്റെ പരിശുദ്ധിയിൽ ദൈവിക സാന്നിധ്യത്തിൽ വിശുദ്ധ കുർബാന മധ്യേ നടക്കുന്ന പരിപാവനമായ ഉടമ്പടിയാണ് കത്തോലിക്കാ സഭയിലെ വിവാഹം.
ഇത് ദമ്പതികൾക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് ആവശ്യപ്പെടുന്ന ചടങ്ങുകളോടെ നടത്തി കൊടുക്കേണ്ട വിവാഹ ഓഫീസർമാർ മാത്രമായി വൈദീകരെ തരം താഴ്ത്തിയിരിക്കുന്നു.
ഇങ്ങനെ കത്തോലിക്കാ സഭയിലെ വിവാഹത്തിന്റെ മതപരമായ എല്ലാ വ്യവസ്ഥകളും ലഘൂകരിച്ച് വിവാഹം എന്നത് കേവലം ഒരു കരാർ മാത്രമായി അധ:പതിപ്പിക്കാനാണ് ഈ ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നത്. കത്തോലിക്കാ വിവാഹം അഭേദ്യമായ ഉടമ്പടിയാണ്.
കേവലം ഒരു കരാർ അല്ല. കത്തോലിക്കാ വിവാഹത്തിന്റെയും കുടുംബ മൂല്യങ്ങളെയും തള്ളിപ്പറയുന്ന സർക്കാരിന്റെ ഇത്തരം ഹീന ശ്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ക്രിസ്തുവാണ് ക്രൈസ്തവ ജീവിതത്തിൻ്റെ മുഴുവൻ കേന്ദ്രം. അവിടുന്നുമായുള്ള ബന്ധം കുടുംബപരമോ സമൂഹപരമായ മറ്റെല്ലാ ബന്ധങ്ങളെയുംകാൾ മുൻഗണന ഉള്ളതാണ്.
ക്രൈസ്തവ ജീവിതം മുഴുവനും ക്രിസ്തുവും സഭയും തമ്മിലുള്ള ദാമ്പത്യ സ്നേഹത്തിൻറെ അടയാളം പേറുന്നുണ്ട്. ദൈവജനത്തിങ്കലേക്ക് പ്രവേശനം നൽകുന്ന മാമോദിസ തന്നെ ഒരു വൈവാഹിക രഹസ്യമാണ്.
വിശുദ്ധ കുർബാനയാകുന്ന വിവാഹ വിരുന്നിനു മുൻപുള്ള വൈവാഹിക സ്നാനമായി അതിനെ കാണാം. ക്രൈസ്തവ വിവാഹമാകട്ടെ ക്രിസ്തുവും സഭയും തമ്മിലുള്ള ഉടമ്പടിയുടെ കൂദാശയായ ഫലദായകമായ അടയാളമായിതീരുന്നു.
കൃപാവരത്തെ സൂചിപ്പിക്കുകയും പകർന്നു നൽകുകയും ചെയ്യുന്നതുകൊണ്ട് മാമോദിസ സ്വീകരിച്ച വ്യക്തികൾ തമ്മിലുള്ള വിവാഹം പുതിയ ഉടമ്പടിയിലെ ഒരു യഥാർഥകൂദാശയാകുന്നു.മാമോദിസ സ്വീകരിച്ച രണ്ട് വ്യക്തികൾ തമ്മിലുള്ള ഈ ഉടമ്പടിയെ കർത്താവായ ക്രിസ്തു ഒരു കൂദാശയുടെ പദവിയിലേക്ക് ഉയർത്തിയിരിക്കുന്നു.ദാമ്പത്യ ജീവിതത്തിൻ്റെയും സ്നേഹത്തിൻ്റെയും ഗാഢമായ കൂട്ടായ്മ സ്രഷ്ടാവ് സ്ഥാപിച്ചതും അവിടുന്ന് നൽകിയ നിയമങ്ങളിൽ അധിഷ്ഠിതവുമാണ്.
വിവാഹത്തിൻ്റെ കർത്താവ് ദൈവം തന്നെയാണ്. സ്ത്രീയും പുരുഷനും സൃഷ്ടാവിൻ്റെ കരത്തിൽനിന്നുവന്നതുപോലെ അവരുടെ പ്രകൃതിയിൽതന്നെ ആലേഖിതമാണു വിവാഹത്തിനുള്ള വിളി.
നൂറ്റാണ്ടുകളിലൂടെ വിവിധ സംസ്കാരങ്ങളിലും സാമൂഹിക സംവിധാനങ്ങളിലും ആത്മീയ പാരമ്പര്യങ്ങളിലും പല മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ടെങ്കിലും വിവാഹം വെറും മാനുഷികമായ ഒരു സ്ഥാപനമല്ല.
ഈ വൈവിധ്യങ്ങൾ അതിൻ്റെ പൊതുവും ശാശ്വതവുമായ സവിശേഷതകൾ വിസ്മരിക്കാൻ കാരണമാകരുത്. വ്യക്തിയുടെയും മാനവകുലത്തിൻ്റെയും ക്രൈസ്തവ സമൂഹത്തിൻ്റെയും ക്ഷേമം ദാമ്പത്യബന്ധത്തിൻ്റെയും കുടുംബജീവിതത്തിൻ്റെയും ആരോഗ്യവുമായി അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു.
ക്രിസ്തീയ വിവാഹത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ മതപരമായ ആചാരങ്ങളെ ബാധിക്കുന്ന നിയമമുണ്ടാക്കുന്നത് അപകടകരമായ ഒരു പ്രവണതയാണ്. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിവാഹം പവിത്രമായ ഒരു കൂദാശയാണ്.
വിശ്വാസത്തെ ഒരു ബാഹ്യമോടിയായി മാത്രം കാണുന്നവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ലായിരിക്കാം. പക്ഷേ, ഗൗരവത്തോടുകൂടി ക്രൈസ്തവ വിശ്വാസത്തെ സ്വീകരിക്കുകയും നിഷ്ഠയോടുകൂടി അത് പാലിക്കുകയും ചെയ്യുന്നവർക്ക് പുതിയ വിവാഹ രജിസ്ട്രേഷൻ ബിൽ സമ്മാനിക്കുന്നത് ആഴത്തിലുള്ള മുറിവായിരിക്കും എന്ന് ഓർമിപ്പിക്കുന്നു. ഈ ബില്ല് എതിർക്കപ്പെടേണ്ടതും, സർക്കാർ ഇതിൽ നിന്നും പിന്മാറേണ്ടതുമാണ്.
Jose Sebastian Devasia